ദിലീപിനെതിരെ പുതിയ തെളിവുകൾ.. രാമൻപിള്ളയുടെ തന്ത്രം വിലപ്പോവില്ല.. പോലീസ് റിപ്പോർട്ട് എതിര്
കൊച്ചി: സഹപ്രവര്‍ത്തകയായ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ദിലീപ് അഴിയെണ്ണിത്തുടങ്ങിയിട്ട് രണ്ട് മാസത്തിലധികമായി. 90 ദിവസം പൂര്‍ത്തിയാവുന്നതിനിടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. അതിനിടെ എങ്ങനേയും ജാമ്യം നേടി പുറത്തിറങ്ങാന്‍ ദിലീപും ശ്രമിക്കുന്നു.
ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയാനുറച്ച് തന്നെയാണ് പ്രോസിക്യൂഷന്‍. പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായതാണ്. ഇന്ന് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഏത് ആയുധമാണ് കോടതിയില്‍ പുറത്തെടുക്കുക എന്ന് കാത്തിരുന്ന് കാണണം.
മകള്‍ മരിച്ചപ്പോള്‍ കരഞ്ഞില്ല, ജയിലില്‍ ദിലീപിനെ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി.. പിന്നെ കൂട്ടക്കരച്ചിൽ!
തോൽവി നാല് തവണ
ഇതിന് മുന്‍പ് നാല് തവണയാണ് ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടിട്ടുള്ളത്. രണ്ട് തവണ അങ്കമാലി കോടതിയും രണ്ട് തവണ ഹൈക്കോടതി തന്നെയും ജാമ്യം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷന്റെ വാദത്തെ വിശ്വസിച്ചുകൊണ്ടായിരുന്നു കോടതികളുടെ വിധി.
സാഹചര്യം മാറിയിട്ടില്ല
നേരത്തെ ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള സാഹചര്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല എന്നത് തന്നെയാണ് ഈ അഞ്ചാം തവണത്തെ ശ്രമത്തിലും ദിലീപിന് തിരിച്ചടിയാവുക. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ വാദം നടക്കുകയാണ്. ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട് നൽകി.
കൂടുതൽ തെളിവുകൾ
ദിലീപിനെതിരെ കൂടുതല്‍ തെളിവുകളും പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് മുന്നില്‍ ഹാജരാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുത് എന്നും പ്രോസിക്യൂഷന്‍ വാദം ഉന്നയിക്കും.
പോലീസിനെതിരെ പ്രതിഭാഗം
പോലീസിനെതിരെ കടുത്ത വാദങ്ങളാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. ദിലീപിനെ വിചാരണത്തടവുകാരനാക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നും അന്വേഷണത്തിന്റെ ഒരു വിവരവും അറിയിക്കുന്നില്ലെന്നും പ്രതിഭാഗം ആരോപിച്ചു.
കുറ്റങ്ങൾ പോലും അറിയില്ല
കേസില്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് പോലും ദിലീപിന് അറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ള ഹൈക്കോടതിയില്‍ വ്യക്തമാക്കി. അത് പ്രതിയുടെ അവകാശമാണ്. പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തുന്നില്ലെന്നും ആരോപിക്കപ്പെട്ടു.
ഇനിയും കാണാമറയത്ത് തന്നെ
കേ്‌സിലെ സുപ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയായി പ്രതിഭാഗം ചൂണ്ടിക്കാട്ടി. അക്കാര്യത്തില്‍ ദിലീപിന് യാതൊരു പങ്കുമില്ല. മൊബൈല്‍ കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്.
അത് പോലീസിന്റെ വീഴ്ച
മൊബൈല്‍ നശിപ്പിച്ചു എന്ന് ആരോപണമുണ്ട്. അക്കാര്യത്തില്‍ ഇതുവരെ വിശദമായ ഒരു അന്വേഷണം പോലും നടത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. മൊബൈല്‍ കിട്ടാത്തത് കൊണ്ട് ദിലീപിന് ജാമ്യം നല്‍കരുത് എന്നത് പോലുള്ള ദുര്‍ബലമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു.
സ്വാഭാവിക ജാമ്യം വേണം
ദിലീപിന് നേരത്തെ രണ്ട് തവണയും ഹൈക്കോടതി ജാമ്യം നിഷേധിക്കാന്‍ കാരണമായതിലൊന്ന് മൊബൈല്‍ കണ്ടെത്തിയിട്ടില്ല എന്ന പ്രോസിക്യൂഷന്‍ വാദമായിരുന്നു. കേസന്വേഷണം അന്തിമഘട്ടത്തില്‍ ആയതിനാല്‍ സ്വാഭാവിക ജാമ്യത്തിന് ദിലീപിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
സുനി പോലീസിന് ദൈവം
പള്‍സര്‍ സുനി കേസില്‍ പോലീസിന് ദൈവമായി മാറിയിരിക്കുകയാണ് എന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ അനുസരിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുന്നത് എന്നും പ്രതിഭാഗം ആരോപിക്കുകയുണ്ടായി.
സുനിക്കെതിരായ അന്വേഷണം
പള്‍സര്‍ സുനിക്കെതിരായ കേസന്വേഷണം അതിവേഗം അവസാനിപ്പിച്ചത് ചില കാര്യങ്ങള്‍ മറച്ച് പിടിക്കാനാണ് എന്നും പ്രതിഭാഗം ആരോപണം ഉന്നയിച്ചു. 57 ദിവസം കൊണ്ടാണ് സുനിക്കെതിരെ അന്വേഷണം പൂര്‍ത്തിയായത്. വേണമെങ്കില്‍ 90 ദിവസം അന്വേഷിച്ച് കുറ്റപത്രം നല്‍കാവുന്ന കേസായിരുന്നു അത്.
കുറ്റപത്രം ഉടൻ
ദിലീപ് ജാമ്യം നേടി പുറത്തിറങ്ങുന്നത് കേസിനെ ദോഷകരമായി ബാധിക്കുമെന്നുറപ്പുള്ള പോലീസ് ജാമ്യനീക്കം ഏത് വിധേനെയും തടയാനാണ് ശ്രമിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സോപാധിക ജാമ്യം ലഭിക്കും. അടുത്ത മാസം 7ന് പോലീസ് കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.