നടിയെ ആക്രമിച്ച കേസ്: 'തുടരന്വേഷണം ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, ഇനി സമയം നല്‍കില്ല'
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. മെയ് 31നകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അതേസമയം ദിലീപിന് വലിയ തിരിച്ചടിയാണ്. അതോടൊപ്പം അന്വേഷണ സംഘത്തിന് ആശ്വാസം നല്‍കുന്ന കാര്യമാണിത്.
നേരത്തെ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന ദിലീപിന്റെ സത്യവാങ്മൂലത്തെയും കോടതി തള്ളയിരുന്നു. അതേസമയം മെയ് 31നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇനി സമയം നീട്ടിനല്‍കില്ലെന്നും മെയ് 31നകം അന്വേഷണ പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍ 14നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയത് കൊണ്ടും, ഇതിന്റെ ഫോറന്‍സിക് പരിശോശന അടക്കം നടത്തേണ്ടതിനാലും കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മെയ് 31നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുള്ളില്‍ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുരമായി പങ്കുവെക്കുന്നതിനായി വിലക്ക്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നില്ലെന്ന് ഡിജിപി ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ടുള്ള പ്രതി സുരാജിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മൂന്നാഴ്ച്ചത്തേക്ക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനാണ് വിലക്ക്. വിശദമായ അന്വേഷണം അനാവാര്യമാണെന്നും, ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

അതേസമയം കൂടുതല്‍ സമയം അനുവദിക്കരുതെന്നായിരുന്നു ദിലീപ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കേസ് റദ്ദാക്കാനായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ഇത് ദിലീപിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ ഉപാധികളോടെ ജാമ്യത്തിലുള്ള ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടേക്കുമെന്നും വിലയിരുത്തലുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായി അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. അതേസമയം ദിലീപിനെതിരായ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. തന്റെ തെളിവുകള്‍ കോടതി അംഗീകരിച്ചു. വിശ്വാസ്യത തിരിച്ചുകിട്ടാന്‍ വിധി സഹായിച്ചതായും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. ഹൈക്കോടതി വിധി ആത്മവിശ്വാസം നല്‍കുന്നതാമെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും പറഞ്ഞു.

അതേസമയം ദിലീപിന്റെ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നീക്കം ചെയ്ത ഡിജിറ്റല്‍ ഫയലുകള്‍ വീണ്ടെടുത്തു സായ്ശങ്കര്‍ തന്നെയാണ് ദിലീപിന്റെ ഫോണുകളില്‍ നിന്നുള്ള ചാറ്റ് ഉള്‍പ്പെടെയുള്ള പത്ത് ഫയലുകള്‍ വീണ്ടെടുത്ത് അന്വേഷണ സംഘത്തിന് നല്‍കിയത്. ഫോറന്‍സിക് ലാബില്‍ നിന്ന് വീണ്ടെടുക്കാന്‍ സാധിക്കാതെ പോയ നിര്‍ണായക വിവരങ്ങളാണ് വീണ്ടെടുത്തിരിക്കുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും, സുരാജിനെയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കാവ്യാ മാധവനോട് വീണ്ടും ഹാജരാവാന്‍ നിര്‍ദേശിക്കുക.












Click it and Unblock the Notifications