'ദിലീപിന് വേണ്ടി മൊഴി മാറ്റിയാൽ 25 ലക്ഷവും 5 സെൻ്റ് ഭൂമിയും;കോടതിയിൽ ഈ റെക്കോഡിങ് പ്ലേ ചെയ്തു..പക്ഷെ'
നടി ആക്രമിക്കപ്പെട്ട കേസിൽ മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒന്നാം പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസ്. ദിലീപിൻ്റെ അഭിഭാഷകനായ രാമൻപിള്ള പറഞ്ഞെന്ന് പറഞ്ഞ് തന്നെ ഒരാൾ വിളിക്കുകയും മൊഴിമാറ്റാൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ അടങ്ങിയ ഓഡിയോ റെക്കോഡ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതൊക്കെ ചെയ്തിട്ടും ദിലീപിന് ശിക്ഷ ലഭിച്ചില്ലെന്നത് അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകുമെന്നും ജിൻസ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. വായിക്കാം
'ഒരു പരിധിവരെ പ്രതീക്ഷിച്ചതാണ് ഈ വിധി. കാരണം കോടതിയിൽ മുമ്പ് വിസ്താരത്തിന്റെ വേളയിലൊക്കെ നേരിട്ട അനുഭവം വെച്ചിട്ട് ഇതിൽ മറിച്ചൊരു വിധി വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. പിന്നെ ചിലപ്പോൾ മാറ്റം വന്നേക്കാം അതിനകത്ത് നിയമപരമായിട്ടുള്ള കാര്യങ്ങളല്ലേ .അത് അതിന്റെ വഴിക്ക് കാര്യങ്ങൾ നടക്കും എന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ഓഡിയോയും മറ്റു കാര്യങ്ങളൊക്കെ തെളിവായിട്ട് അവിടെ കോടതിയിൽ ഇരിക്കുന്നുണ്ട്. അത് കോടതിൽ വെച്ച് പ്ലേ ചെയ്തിട്ടുണ്ട് . പ്ലേ ചെയ്ത അത്രയും കാര്യങ്ങൾ കോടതിക്കും കോടതിയിൽ ഉണ്ടായിരുന്ന ആളുകൾക്കും എല്ലാവർക്കും കറക്റ്റ് ആയിട്ട് ബോധ്യപ്പെട്ടതാണ്. അതെല്ലാം കഴിഞ്ഞിട്ട് പോലും എന്തുകൊണ്ട് ഇങ്ങനെ ഒരു വിധി വന്നു എന്നുള്ളത് അരിഭക്ഷണം കഴിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് ചിന്തിച്ചാൽ മനസ്സിലാകും.
തനിക്കെതിരെ ജയിലിൽ വെച്ച് ഗൂഢാലോചന നടന്നുവെന്ന ആരോപണം നടൻ തെളിയിക്കട്ടെ. അതിനെതിരെ എന്തെല്ലാം അന്വേഷണങ്ങൾ നേരിടേണ്ട വന്നാലും, നേരിടാൻ തയ്യാറായിട്ട് തന്നെയാണ് നിൽക്കുന്നത്. രാമപിള്ള വക്കീൽ പറഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത് എന്ന് പറഞ്ഞിട്ട് കൊല്ലത്തുള്ള ഒരു നാസർ എന്നെ അന്ന് വിളിച്ചിരുന്നു. 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും ജിൻസിന് വാങ്ങി തരാമെന്നായിരുന്നു വാഗ്ദാനം.
ദിലീപിന് ഇതിൽ യാതൊരു പങ്കുമില്ല സുനി ദിലീപിനെതിരെ തന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്നുള്ള തരത്തിലേക്ക് മൊഴിമാറ്റാനാണ് എന്നോട് പറഞ്ഞു. ഞാൻ കോടതിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്, മാധ്യമങ്ങൾക്ക് മുമ്പിലും പറഞ്ഞിട്ടുണ്ട്.
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ് വാക്യത്തിന്റെ പുറത്താണ് ഈ കോടതിയുടെ നടപടികളൊക്കെ പോകുന്നത്. അപ്പോൾ ആയിരം കുറ്റവാളികളിൽ ഈ പറഞ്ഞ വ്യക്തിയുണ്ട്. ഇതാണ് എനിക്ക് പറയാനുള്ളത്. തെളിവിന്റെ അഭാവത്തിലാണോ അതോ കൃത്യമായിട്ട് പ്രോസിക്യൂഷനോ പോലീസിനോ അത് ബോധിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണോ അത് ബോധിപ്പിച്ചതിനു ശേഷവും മനപ്പൂർവ്വം അത്തരം കാര്യങ്ങൾ ക്രിയേറ്റ് ചെയ്തതാണോ എന്നുള്ളത് എനിക്കറിയില്ല. അത് മേൽകോടതികൾ പരിശോധിക്കട്ടെ. നാൾ ഇതുവരെ എടുത്ത അതേ സ്റ്റാൻഡ് തന്നെ തുടർന്നുണ്ടാകും'












Click it and Unblock the Notifications