നടി ആക്രമിക്കപ്പെട്ട കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഇടത് എംഎൽഎയുടെ സെക്രട്ടറി? ആരാണ് ആ എംഎൽഎ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയില്‍ നിന്ന് അവര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. ഡബ്ല്യുസിസിയുടെ രൂപീകരണം പോലും ഇത്തരമൊരു സാഹചര്യത്തില്‍ ആയിരുന്നു.
മഞ്ജുവാര്യരുടെ മൊഴി, ഇരയുടെ വെളിപ്പെടുത്തല്‍... ദിലീപ് കേസില്‍ പ്രതികരണവുമായി കെമാല്‍ പാഷ
സംഭവം നടക്കുമ്പോള്‍ താരസംഘടനയായ എഎംഎംഎയില്‍ മൂന്ന് ഇടത് ജനപ്രതിനിധികളുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു സംഘടനയുടെ പ്രസിഡന്റ്. ഇവരില്‍ നിന്നാരില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ ലഭിച്ചിരുന്നില്ല എന്ന് മാത്രമല്ല, കുറ്റാരോപിതനായ ദിലീപിന് ആവശ്യത്തിലേറെ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.
അതില്‍ ഒരു ജനപ്രതിനിധിയ്ക്കെതിരെയാണ് ഇപ്പോള്‍ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിശദാംശങ്ങള്‍...
മാപ്പുസാക്ഷിയ്ക്ക് ഭീഷണി
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ ആണ് തനിക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പരാതി നല്‍കിയത്. ഈ കേസില്‍ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എംഎല്‍എയുടെ സെക്രട്ടറി
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കൊല്ലം ജില്ലയിലെ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയാണെന്ന് പോലീസ് കണ്ടെത്തിയെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. എംഎല്‍എയുടെ പേര് പറയാതെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എംഎല്‍എയുടെ ഇടപെടല്‍
ഭീഷണി കേസിലെ പ്രതിയുടെ അറസ്റ്റ് തടയാനും എംഎല്‍എ സ്വാധീനം ചെലുത്തിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഇതിന് തെളിവ് ലഭിച്ചതായും പറയുന്നുണ്ട്. എംഎല്‍എയുടെ ഇടപെടലോടെ കേസിലെ തുടര്‍ നടപടികള്‍ നിലച്ചതായാണ് സൂചന എന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആരാണ് ആ എംഎല്‍എ
കൊല്ലം ജില്ലയില്‍ 11 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 11 മണ്ഡലങ്ങളിലും ഇടത് എംഎല്‍എമാര്‍ ആണ്. ഇതില്‍ രണ്ട് പേര് സിനിമ താരങ്ങളാണ്. കൊല്ലം എംഎല്‍എ ആയ മുകേഷും പത്തനാപുരം എംഎല്‍എ ആയ കെ ബി ഗണേഷ് കുമാറും. രണ്ട് പേരും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എടുത്ത നിലപാടുകളുടെ പേരില്‍ വിമര്ശിക്കപ്പെട്ടവരും ആണ്.
മനോരമ നല്കുന്ന സൂചന
ആരോപണ വിധേയനായ എംഎല്‍എ ആരാണ് എന്ന് മനോരമ വാര്‍ത്തയില്‍ കൃത്യമായ സൂചനയും നല്‍കുന്നുണ്ട്. സോളാര്‍ തട്ടിപ്പ് കേസില്‍ കോടതിയില്‍ മൊഴി നല്കിയ ഇരയെ അട്ടക്കുളങ്ങര ജയിലില്‍ സന്ദര്‍ശിച്ച് മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം നേരിട്ടയാളാണ് ഈ ഓഫീസ് സെക്രട്ടറി എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
വിവാദം കൊഴുക്കും
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തി നില്ക്കുകയാണിപ്പോള്. വിചാരണയുടെ കാര്യത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ ഇടത് എംഎല്‍എയ്ക്കെതിരെ ഇത്തരം ഒരു ആരോപണം ഉയരുന്നത് വിവാദം വീണ്ടും കൊഴുപ്പിക്കും എന്ന് ഉറപ്പാണ്.
Recommended Video
തിരഞ്ഞെടുപ്പ് സമയം
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനും അധിക സമയമില്ല. നടിയ്ക്ക് പിന്തുണയുമായി ഹൈക്കോടതിയിലും നിലപാട് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ ഭാഗമായ ഒരു എംഎല്‍എ ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതും വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.