നടി ആക്രമിക്കപ്പെട്ട കേസിലെ വലിയ ദുരന്തം ഇതാണ്... തുറന്നടിച്ച് പിടി തോമസ് എംഎല്‍എ
കൊച്ചി: കേരളക്കര ഞെട്ടലോടെ കേട്ട സംഭവമാണ് യുവനടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട കേസ്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ 2017 ഫെബ്രുവരിയിലാണ് സംഭവം. ക്വട്ടേഷന്‍ സംഘങ്ങളും പിന്നീട് നടന്‍ ദിലീപും അറസ്റ്റിലായ കേസ് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ആശ്ചര്യ വാര്‍ത്തയായിരുന്നു. സിനിമ ലോകത്തെ അനിഷ്ടകരമായ കഥകള്‍ പിന്നീട് പലതും പരസ്യമായി. സ്‌ക്രീനില്‍ കാണുന്ന പല മുഖങ്ങളും യഥാര്‍ഥ ലോകത്ത് വികൃതമാണെന്ന തോന്നലുണ്ടായി.
ഇപ്പോള്‍ ഈ കേസിന്റെ വിചാരണ നടക്കുകയാണ്. കോടതിയില്‍ അവിശ്വാസം പ്രകടിപ്പിച്ച് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത് അടുത്തിടെയാണ്. ഈ സാഹചര്യത്തില്‍ കേസിലെ സാക്ഷി കൂടിയായ പിടി തോമസ് എംഎല്‍എ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

വിചാരണ വിവാദത്തില്‍
നടി ആക്രമിക്കപ്പെട്ട കേസ്സിന്റെ വിചാരണ വിവാദത്തില്‍ ആയിരിക്കുകയാണല്ലോ?
പ്രശസ്തയായ നടിയ്ക്ക് ഉണ്ടായ ദുരന്തപൂര്‍ണമായ അനുഭവത്തോട് അനുഭവം പ്രകടിപ്പിക്കാന്‍ ബാധ്യസ്ഥരായ വലിയൊരു വിഭാഗം പുറംതിരിഞ്ഞു നില്‍ക്കുകയോ നിഷ്‌ക്രിയരായിരിക്കുകയോ ചെയ്യുന്നത് പോലെ തോന്നുന്നു.

യഥാര്‍ത്ഥ ദുരന്തം
ഡല്‍ഹിയിലെ നിര്‍ഭയക്ക് വേണ്ടിയും ഹാത്രസിലെ പെണ്‍കുട്ടിയ്ക്കുവേണ്ടി മനസ്സുകൊണ്ടും പ്രവര്‍ത്തികൊണ്ടും രംഗത്തിറങ്ങിയ കേരള സമൂഹത്തിലെ പലരും ഒന്നുകില്‍ മൗനികളാകുന്നു അല്ലെങ്കില്‍ ഞാന്‍ ഈ നാട്ടുകാരനല്ലായെന്ന മട്ടില്‍ കാഴ്ച്ചക്കാരാകുന്നു. ചിലര്‍ മര്യാദയില്ലാതെ ആക്രമികള്‍ക്ക് പക്ഷം പിടിക്കുന്നു. ഇതാണ് യഥാര്‍ത്ഥ ദുരന്തം.

ആ പെണ്‍കുട്ടിയെ എത്രമാത്രം...
8 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ ആ പെണ്‍കുട്ടിയെ എത്രമാത്രം മാനസിക സംഘര്‍ഷത്തിലാക്കിയെന്ന് ഊഹിക്കാന്‍ കഴിയുമോ?
ഈ വര്‍ഷം ജനുവരി (2020 ജനുവരി) മാസം 30 ന് ആരംഭിച്ച പരാതിക്കാരിയുടെ വിചാരണാ നടപടികള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 5 നാണ് പൂര്‍ത്തിയായത്. കേസിന്റെ വിചാരണ നടപടികളില്‍ ഒരു സാക്ഷിയായി വിസ്തരിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ വിചാരണ നടപടികളെ സംബന്ധിച്ച് തുറന്നു പറയുന്നതിന് പരിമിതികളും തടസ്സങ്ങളും ഉള്ളതിനാല്‍ അതിലേക്ക് കടക്കുന്നില്ല.

എന്നെ വിസ്തരിച്ചിരുന്നു
പരാതിക്കിടയായ സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എ എന്ന നിലയില്‍ പരാതിക്കാരി ഉണ്ടായിരുന്ന എറണാകുളം പടമുകളിലുള്ള മലയാള സിനിമാ നടന്‍ ലാലിന്റ വീട്ടിലേക്ക് ചെല്ലുകയും പെണ്‍കുട്ടിയെ കാണുകയും സംഭവത്തെ കുറിച്ച് അവരില്‍ നിന്നു തന്നെ കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അക്കാര്യത്തിന് രണ്ടില്‍ കൂടുതല്‍ ദിവസം കോടതിയില്‍ എന്നെ വിസ്തരിച്ചിരുന്നു.

എനിക്ക് ബോധ്യപ്പെട്ടു
ഈ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്‌പെഷ്യല്‍ കോടതി രൂപീകരിച്ച് പ്രൊസിക്യൂഷന്‍ കേസ് നടത്തുന്നതിന് കേരളത്തില്‍ പൊതു സ്വീകാര്യനായ പ്രഗത്ഭ അഭിഭാഷകന്‍ എ. സുരേശനെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രൊസിക്യൂട്ടറായി നിയമിച്ച് വിചാരണ നടപടികള്‍ ആരംഭിച്ചപ്പോള്‍ കേരള സമൂഹത്തിന് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നെ കോടതിയില്‍ വിസ്തരിച്ച സമയം സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറുടെ സത്യസന്ധതയും നിസ്വാര്‍ത്ഥതയും എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ചു
1995 മുതല്‍ 2002 വരെ തൃശ്ശൂരില്‍ അഡീഷ്ണല്‍ ഗവ.പ്‌ളീഡറും പബ്‌ളിക് പ്രൊസിക്യൂട്ടറും ജില്ലാ ഗവ.പ്‌ളീഡറുമായ വ്യക്തിയാണ് സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ എ. സുരേശന്‍. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനു ശേഷം എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയം തൃശ്ശൂരില്‍ നിയമിതനായ സുരേശനെ പിന്നീട് അധികാരത്തില്‍ വന്ന ഇടതു പക്ഷ ഗവണ്‍മെന്റുകള്‍ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് മനസ്സിലായത്.

കാലാവധി നീട്ടി
അദ്ദേഹത്തോടൊപ്പം തൃശ്ശൂരിലെ പ്രഗത്ഭ അഭിഭാഷകനും സിപിഐയുടെ അയ്യന്തോള്‍ പഞ്ചായത്തംഗവുമായിരുന്ന മുന്‍ ഇടതുപക്ഷ എംഎല്‍എ എ.വി ആര്യന്റെ മരുമകനുമായ അഡ്വ കെ.ഭവദാസാണ് ജില്ലാ ഗവ. പ്‌ളീഡറായിരുന്നത്. സ്തുത്യര്‍ഹമായ സേവനവും കഴിവും സത്യസന്ധതയുമാണ് ഇടതു പക്ഷ സര്‍ക്കാര്‍ രണ്ടു തവണകളില്‍ സുരേശന്റെ സേവന കാലാവധി നീട്ടി കൊടുക്കുവാന്‍ കാരണം.
Recommended Video

രാഷ്ട്രീയ നിറം വേണ്ട
ഗോവിന്ദച്ചാമിയുടെ കേസില്‍ തൃശ്ശൂര്‍ സെഷന്‍സ് കോടതിയും, കേരള ഹൈക്കോടതിയും വധശിക്ഷയാണ് വിധിച്ചത്. അന്ന് ജസ്റ്റിസുമാരായ ശ്രീ ടി.ആര്‍ രാമചന്ദ്രന്‍ നായരും, ശ്രീ കമാല്‍ പാഷയുമടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ശരി വെക്കുകയും അതിനൊപ്പം തന്നെ ദുരാരോപണമുന്നയിച്ച് ക്രോസ് വിസ്താരം നടത്തിയതായി ആരോപിച്ച് പ്രതി ഭാഗം അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലിനോട് നടപടികള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ആ കേസടക്കം ഒട്ടനവധി കേസുകള്‍ നടത്തി പരിചയം സമ്പന്നനായ വ്യക്തിയാണ് ഈ കേസിലെ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍. കഴിവുറ്റ സത്യസന്ധരായ അഭിഭാഷകരെയാണ് നാടിന് ആവശ്യം. അവരെ രാഷ്ട്രീയ നിറം പതിപ്പിക്കുന്നതിനൊട് എനിക്ക് യോജിക്കാനാവില്ല.












Click it and Unblock the Notifications