ദിലീപ് എത്തിയത് കാവ്യ മാധവനും മീനാക്ഷിയും ഇല്ലാതെ: എനിക്കും 'ഒരു വോട്ട്' തരണമെന്ന് താരം
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉടനീളം മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചക്ക് ഒരു മണിവരെ 40.21 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മത്സരം നടക്കുന്ന ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് മണ്ഡലങ്ങളിലെല്ലാം മികച്ച പോളിങ്ങാണ്. അതേസമയം സിനിമ താരങ്ങള്‍, രാഷ്ട്രീയ - സാസ്കാരിക പ്രമുഖർ എന്നിവരും രാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തുകളിലേക്ക് എത്തി.
പ്രമുഖ സിനിമ താരം ദിലീപ് ആലുവയിലെ വീടിന് സമീപത്തിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ദിലീപ് ഒറ്റയ്ക്കാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. ബൂത്തില്‍ തിരക്ക് കുറവായതിനാല്‍ ക്യൂവില്‍ നില്‍ക്കാതെ തന്നെ ദിലീപിന് വോട്ട് ചെയ്ത് മടങ്ങാന്‍ സാധിച്ചു.

'ഞാന്‍ വോട്ട് ചെയ്തു, വോട്ട് ചെയ്യാത്ത എല്ലാവരും എത്രയും വേഗം തന്നെ വന്ന് വോട്ട് ചെയ്യുക. അത് അല്ലാതെ കൂടുതലായി ഒന്നും പറയാനില്ല. പവി കെയർ ടേക്കർ എന്ന ചിത്രം ഇന്ന് ഇറങ്ങിയിട്ടുണ്ട്. ഇവിടെ വോട്ടുചെയ്ത ശേഷം അവിടെയും നിങ്ങൾ ഓരോ വോട്ട് ചെയ്യണം' ദിലീപ് പറഞ്ഞു. പോളിങ് ബൂത്തിന് പുറത്ത് ആരാധകർക്കൊപ്പം സെല്‍ഫി എടുത്തതിന് ശേഷമാണ് ദിലീപ് മടങ്ങിയത്.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കുടുംബ സമേതമായിരുന്നു ദിലീപ് വോട്ട് ചെയ്യാനെത്തിയത്. അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കൾക്കുമൊപ്പമായിരുന്നു അന്ന് ദിലീപ് എത്തിയത്. അന്ന് കേരളത്തില്‍ തുടർഭരണം ഉണ്ടാകുമോയെന്ന ചോദ്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ "കലാകാരൻ ആയതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ല" എന്നായിരുന്നു ദിലീപിന്റെ മറുപടി.
ഫഹദ് ഫാസിൽ, ടൊവീനോ തോമസ്, ആസിഫ് അലി, അഹാന, ശ്രീനിവാസൻ, രൺജി പണിക്കർ തുടങ്ങി, നിഖില വിമല്‍ തുടങ്ങിയ നിരവധി താരങ്ങള്‍ തമ്മളുടെ സമ്മതിദാന അവകാശം വിനിയോഗപ്പെടുത്തി. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വ‍്യത്യസ്തമാണെന്നായിരുന്നു സുഹൃത്തായ സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രണ്‍ജി പണിക്കർ നല്‍കിയ മറുപടി.
നമ്മുടെ ശക്തി തെളിയിക്കാന്‍ കിട്ടുന്നത് ഈ ഒരു ദിവസമാണ് അതുകൊണ്ടാണ് വോട്ട് ചെയ്യാന്‍ എത്തിയത് എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള നടന്‍ ടിനി ടോമിന്റെ പ്രതികരണം. ബിജെപി കൂടുതൽ സീറ്റുകളിൽ വിജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് കൊല്ലം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയും നടനുമായ ജി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ അഭിപ്രായപ്പെടത്ത്. കുടുംബസമേതമായിരുന്നു കൃഷ്ണകുമാർ വോട്ട് രേഖപ്പെടുത്താനായി എത്തിയത്.
അച്ഛനില്‍ നല്ല ഒരു രാഷ്ട്രീയക്കാരന്‍ ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു നടി കൂടിയായ അഹാന കൃഷ്ണയുടെ പ്രതികരണം. 'അച്ഛന് പരിക്കേറ്റ സമയത്ത് ഉയർന്ന ട്രോളുകൾ ശ്രദ്ധിച്ചിരുന്നില്ല. കാരണം അദ്ദേഹം ആ സമയത്ത് എത്രമാത്രം വേദനയാണ് അനുഭവിച്ചതെന്ന് എനിക്ക് അറിയാം. നമ്മൾ വളരെ ടെൻഷൻ അടിച്ച സമയമാണത്. അതുകണ്ട് കളിയാക്കിച്ചിരിക്കുന്നവരോട് ഒന്നും പറയാനില്ല. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ. അച്ഛന്റെ കാര്യത്തിൽ നല്ല പ്രതീക്ഷ ഉണ്ട്. അദ്ദേഹം വളര നല്ല പ്രചരണമാണ് കാഴ്ചവെച്ചത്. അച്ഛനിൽ ഒരു നല്ല രാഷ്ട്രീയക്കാരൻ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്' അഹാന പറഞ്ഞു.












Click it and Unblock the Notifications