കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം ദിലീപിന്റെ യാത്ര.. തടയാനാകാതെ പോലീസ്.. ദിലീപിന്റെ ലക്ഷ്യം ?
Recommended Video
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനാവാതെ അന്വേഷണ സംഘം ഇപ്പോഴും ത്രിശങ്കുവിലാണ്. അതേസമയം കേസിലെ എട്ടാം പ്രതിയും മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്നയാളുമായ ദിലീപാകട്ടെ തിരക്കിലാണ്. സിനിമയും ക്ഷേത്ര സന്ദര്‍ശനവും ബിസ്സിനസ്സുമെല്ലാമായി പഴയ തിരക്കുകളിലേക്ക് ദിലീപ് മടങ്ങിക്കഴിഞ്ഞു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ദുബായിലേക്ക് വരെ പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഇന്നാണ് ദിലീപിന്റെ ദുബായ് യാത്ര. ഈ സമയത്തുള്ള ദിലീപിന്റെ വിദേശ യാത്രയെക്കുറിച്ച് പോലീസിന് ചില സംശയങ്ങളുണ്ടത്രേ.
നടി ആക്രമിക്കപ്പെട്ട രാത്രി രഹസ്യ കൂടിക്കാഴ്ച!! മതിൽ ചാടി സുനി കണ്ട യുവതി.. പോലീസിന്റെ അടുത്ത നീക്കം
ദിലീപിന്റെ ദുബായ് യാത്ര
നടന്‍, നിര്‍മ്മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ തുടങ്ങി സിനിമയിലെ വിവിധ മേഖലകളില്‍ മാത്രമല്ല, ഹോട്ടല്‍ ബിസ്സിനസ്സ് രംഗത്തും ശക്തമായ സാന്നിധ്യമാണ് ദിലീപ്. ദിലീപിന്റെയും നാദിര്‍ഷയുടേയും ഹോട്ടല്‍ സംരഭമായ ദേ പുട്ട് വന്‍ വിജയമാണ്. ദേ പുട്ടിന്റെ ദുബായിലെ കരാമ ശാഖ ഉദ്ഘാടത്തിന് വേണ്ടിയാണ് ദിലീപിന്റെ ഈ യാത്ര. 29നാണ് ദേ പുട്ടിന്റെ ഉദ്ഘാടനം.
ഒപ്പം കാവ്യയും മകളും
ദുബായ് യാത്ര കുടുംബ സമേതം ആഘോഷമാക്കാന്‍ തന്നെയാണ് ദിലീപിന്റെ തീരുമാനം. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമുണ്ടാകും. ഒപ്പം സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയും കുടുംബവും.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും പാസ്‌പോര്‍ട്ട് കൈപ്പറ്റിയ ശേഷം ദിലീപ് യാത്ര തിരിക്കും.
പോലീസിന് സംശയങ്ങൾ
കരാമയിലെ ദേ പുട്ട് ഉദ്ഘാടനം ചെയ്യുക നാദിര്‍ഷയുടെ ഉമ്മ ആയിരിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കോഴിക്കോട് തുടങ്ങിയ ദേ പുട്ട് ശാഖ വലിയ വിജയമായിരുന്നു. ഈ കട ഉദ്ഘാടനം ചെയ്തത് നാദിര്‍ഷയുടെ ഉമ്മ ആയിരുന്നു. അതുകൊണ്ട് കൂടിയാണ് ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനും അവര്‍ തന്നെ മതിയെന്ന് തീരുമാനിച്ചതത്രേ. എന്നാൽ ദിലീപിന്റെ ഈ ദുബായ് യാത്രയെക്കുറിച്ച് പോലീസിന് ചില സംശയങ്ങളൊക്കെ ഉണ്ട്.
തൊണ്ടിമുതൽ ദുബായിലോ
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയും തെളിവുകള്‍ പുറത്ത് വരാനുള്ള സാധ്യത അന്വേഷണ സംഘം മുന്നില്‍ കാണുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ തൊണ്ടിമുതൽ ദുബായിലേക്ക് പ്രതികൾ കടത്തിയിരിക്കുകയാണോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദിലീപിന്റെ ദുബായ് യാത്ര എന്നത് അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കുന്നു.
രാത്രിയിലെ കൂടിക്കാഴ്ച
കേസിലെ സുപ്രധാന തെളിവുകളാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ശേഷം പള്‍സര്‍ സുനി ഒരു സ്ത്രീയുമായി കൂടിക്കാഴ്ച നടത്തിയത് പോലീസ് കണ്ടെത്തിയിരുന്നു. ഈ സ്ത്രീ പിറ്റേ ദിവസം ദുബായിലേക്ക് പോവുകയും ചെയ്തു. മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ഈ സ്ത്രീ വഴി ദുബായിലേക്ക് കടന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സ്ത്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ദുബായിൽ വെച്ചും ഗൂഢാലോചന
കൊച്ചിയിലെ ഹോട്ടലിൽ വെച്ച് മാത്രമല്ല, നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന പ്രതികൾ ദുബായിൽ വെച്ചും നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ദിലീപ് ദുബായിൽ പോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദുബായിൽ പോകുന്ന ദിലീപ് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന ആശങ്കയും പോലീസ് അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു കോടതി നടപടി.
തുടർനടപടിക്ക് പോലീസ്
ഹൈക്കോടതിയില്‍ പോലീസ് വാദം ഉന്നയിച്ചപ്പോള്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം ലഭിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം.ദിലീപ് ഇതിനകം ആറ് സാക്ഷികളെ സ്വാധീനിച്ചു കഴിഞ്ഞു എന്നതാണ് തെളിവുകള്‍ സഹിതം പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനും പോലീസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
സാക്ഷികൾ സ്വാധീനിക്കപ്പെടാം
കുറ്റപത്രത്തിലെ സാക്ഷികളിൽ 50 പേരും സിനിമാ രംഗത്തുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരെ സ്വാധീനിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതിവേഗ കോടതിയില്‍ രഹസ്യ വിചാരണ പോലീസ് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതുപോലെ പ്രമാദമായൊരു കേസില്‍ വിചാരണ നീണ്ട് പോയാല്‍ അത് സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ കാരണമാവും. മാത്രമല്ല കുറ്റപത്രം മാധ്യമങ്ങൾ വലിയ ചർച്ചയാക്കുന്നതിലും പോലീസിന് ആശങ്കയുണ്ട്.
കുറ്റപത്രം ചർച്ച ചെയ്യുന്നതിന് എതിരെ
കേസിലെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ സാക്ഷികളുടെ പേരും മൊഴിയുടെ വിവരങ്ങളും ചര്‍ച്ച ചെയ്യുന്നത് അവര്‍ സ്വാധീനിക്കപ്പെടാന്‍ കാരണമാവും എന്നാണ് പോലീസ് കരുതുന്നത്. അതിനാല്‍ കുറ്റപത്രം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നതിനെ വിലക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പോലീസ് നീക്കം.കുറ്റപത്രത്തിലെ വിവരങ്ങള്‍ ചര്‍ച്ചയാവുന്നത് തടയാന്‍ സിനിമാ മേഖലയിലെ സാക്ഷികള്‍ തന്നെ ആവശ്യപ്പെട്ടതായാണ് പോലീസ് പറയുന്നത്. സാക്ഷികളുടെ മൊഴിപ്പകര്‍പ്പ് പുറത്ത് പോയാല്‍ വിചാരണ വേളയില്‍ ഇവര്‍ വിട്ടുനിന്നേക്കാം എന്ന് പോലീസ് ആശങ്കപ്പെടുന്നു.