ദിലീപിന് തിരിച്ചടി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം വിഭജിക്കില്ല, ഒറ്റ കേസ് ആയി പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ രണ്ട് പേര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് പിന്‍മാറിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ദിലീപിന് തീരെ ആശ്വാസം പകരുന്നതല്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം വിഭജിക്കണം എന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് ദിലീപ് പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ട് സംഭവങ്ങള്‍ക്കും ഒരൊറ്റ കുറ്റപത്രമേ ഉള്ളു. അത് വിഭജിക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം.
നടി ആക്രമിക്കപ്പെട്ട സംഭവം
2017 ഫെബ്രുവരി 17 ന് ആയിരുന്നു പ്രമുഖ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. പള്‍സര്‍ സുനിയും സംഘവും ആയിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നടിയെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ദിലീപില്‍ നിന്ന് ക്വട്ടേഷന്‍ എടുത്താണ് പള്‍സര്‍ സുനി ഇത്തരം ഒരു കാര്യം ചെയ്തത് എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ദിലീപിന് ഭീഷണി
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് മുന്നേ പിടിയിലായത് പള്‍സര്‍ സുനിയും സംഘവും ആയിരുന്നു. അന്ന് ദിലീപ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിനിടെ, പള്‍സര്‍ സുനി ദിലീപിനെ ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരാള്‍ വഴി ദിലീപിന് ഒരു കത്ത് നല്‍കുകയും ചെയ്തു. ഈ വിഷയത്തില്‍ ദിലീപ് നല്‍കിയ പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഒറ്റ കുറ്റപത്രം
നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപ് പള്‍സര്‍ സുനിയ്‌ക്കെതിരെ നല്‍കിയ പരാതിയിലും കൂടി ഒരൊറ്റ കുറ്റപത്രം ആയിരുന്നു പോലീസ് തയ്യാറാക്കിയത്. ഈ കുറ്റപത്രം വിഭജിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ആവശ്യം. ഈ ആവശ്യം ആണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയിരിക്കുന്നത്.
താന്‍ ഇരയെന്ന്
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയാണ് ദിലീപ്. എന്നാല്‍ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ താന്‍ ഇരയാണെന്നാണ് ദിലീപിന്റെ വാദം. അതുകൊണ്ട് തന്നെ ഇത് രണ്ടും രണ്ട് കേസുകളായി പരിഗണിക്കണം എന്നും ദിലീപ് ആവശ്യപ്പെട്ടു. ഒരേ കേസില്‍ തന്നെ ഇരയായും പ്രതിയായും കണക്കാക്കരുത് എന്നും ദിലീപ് ആവശ്യപ്പെട്ടു.
ഒരേ കേസിന്റെ തുടര്‍ച്ച
എന്നാല്‍ ദിലീപിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ അതി ശക്തമായി എതിര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടര്‍ച്ച മാത്രമാണ് പള്‍സര്‍ സുനി, ദിലീപിനെ ഭീഷണിപ്പെടുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിക്കാന്‍ നല്‍കിയ ക്വട്ടേഷന്റെ പണം കൈപ്പറ്റാന്‍ വേണ്ടിയാണ് സുനി ദിലീപിനെ വിളിച്ചത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഇടവേള ബാബുവിന്റെ കൂറുമാറല്‍
ഇതിനിടെ കേസിന്റെ വിചാരണ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ നടിയ്ക്ക് അനുകൂലമായി പോലീസിന് നല്‍കിയ മൊഴി ഇടവേള ബാബു മാറ്റി. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് നടി പരാതിപ്പെട്ടിരുന്നതായി ഇടവേള ബാബു കേസ് അന്വേഷണ വേളയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നടി അത്തരത്തില്‍ പരാതി നല്‍കിയതായി ഓര്‍ക്കുന്നില്ലെന്നാണ് വിചാരണയില്‍ ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്.
ബിന്ദു പണിക്കരും മൊഴിമാറ്റി, കുഞ്ചാക്കോ ബോബന്‍ ഉറച്ച് നിന്നു
ഏറ്റവും ഒടുവില്‍ നടി ബിന്ദു പണിക്കരും മൊഴിമാറ്റി പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. ഇതോടെ ബിന്ദു പണിക്കര്‍ കൂറുമാറിയതായി പ്രഖ്യാപിക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബന്‍ ഇത്തവണ ഹാജരായി. മുന്‍ മൊഴിയില്‍ കുഞ്ചാക്കോ ബോബന്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു.
മുന്നൂറ് സാക്ഷികള്‍
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ആകെ 300 സാക്ഷികളാണ് ഉള്ളത്. ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളും. ദിലീപിനെ കൂടാതെ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, സലീം, പ്രദീപ്, ചാര്‍ളി തോമസ്, സനല്‍ കുമാര്‍, വിഷ്ണു എന്നിവരാണ് മറ്റുപ്രതികള്‍.
അതിവേഗ വിചാരണ
നടി ആക്രമിക്കപ്പെട്ടിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കേസില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ ആണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആറ് മാസം ആണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റി