ഗൂഢാലോചന കേസ്: 6 ഫോണുകൾ ഹാജരാക്കി ദിലീപ്, 12000ത്തിലേറെ കോളുകളുളള ഫോൺ എവിടെ?
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. ആലുവ മജിസ്‌ട്രേറ്റ് കോടതിക്കാണ് ഫോണുകള്‍ കൈമാറുക.
ഫോണുകള്‍ ലഭിക്കാന്‍ അന്വേഷണ സംഘത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. ആറ് ഫോണുകള്‍ ആണ് ദിലീപ് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം ഏറ്റവും പ്രധാനപ്പെട്ട ഒരു ഫോണ്‍ ദിലീപ് ഹാജരാക്കിയിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

ഗൂഢാലോചന കേസില്‍ നിര്‍ണായക തെളിവുകളാണ് അക്കാലത്ത് ദിലീപ് ഉപയോഗിച്ചിരുന്ന ഫോണുകള്‍ എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഫോണുകള്‍ ഹാജരാക്കാതിരിക്കാന്‍ ദിലീപ് പല വാദങ്ങളും ഉന്നയിച്ചുവെങ്കിലും ഹൈക്കോടതി അവ തളളിക്കളയുകയായിരുന്നു. മുംബൈയില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയെന്ന് പറഞ്ഞ ഫോണുകള്‍ ഇന്ന് ദിലീപ് കോടതിയില്‍ ഹാജരാക്കി. ഇനി ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതില്‍ തീരുമാനമെടുക്കുക.

ഫോണുകള്‍ തുറക്കുന്നതിനുളള പാറ്റേണ്‍ ലോക്കുകള്‍ കോടതിക്ക് കൈമാറാമെന്ന് ദിലീപ് അറിയിച്ചു. എന്നാല്‍ എല്ലാ ഫോണുകളും ദിലീപ് കൈമാറിയിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു ഫോണ്‍ ദിലീപ് കൈമാറിയിട്ടില്ല എന്നാണ് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ ഫോണില്‍ നിന്നും 12000ത്തിലേറെ കോളുകള്‍ വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

മറ്റൊരു ഫോണില്‍ 2000 കോളുകള്‍ ആണുളളത്. സിഡിആറിലുളള എല്ലാ ഫോണുകളും ദിലീപും പ്രതികളും കൈമാറണമെന്നും കോടതി അതിനായി നിര്‍ദേശിക്കണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ദിലീപ് ഉപയോഗിച്ചിരുന്ന നാല് ഫോണുകളില്‍ മൂന്നെണ്ണമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. 12000ത്തോളം കോളുകള്‍ വിളിച്ച ഫോണ്‍ ഏതാണ് എന്ന് അറിയില്ലെന്നാണ് ദിലീപ് പറയുന്നത് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ദിലീപ് ഹാജരാക്കാതെ മറച്ച് വെച്ചിരിക്കുന്നത് 2021 ജനുവരി മുതല്‍ ആഗസ്റ്റ് 31 വരെ ഉപയോഗിച്ച ഫോണ്‍ ആണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ദിലീപും സംഘവും ഹാജരാക്കിയ ഫോണുകള്‍ ഇന്ന് കോടതിയില്‍ വെച്ച് തന്നെ അന്വേഷണ സംഘം പരിശോധിക്കുകയുണ്ടായി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ മുറിയില്‍ സൂക്ഷിച്ച ഫോണുകള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രോസിക്യൂഷന്‍ പരിശോധിച്ചു.

പ്രോസിക്യൂഷന്‍ അഭിഭാഷകരെ കൂടാതെ ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍, െൈസബര്‍ വിദഗ്ധര്‍, പ്രതിഭാഗം എന്നിവരും ഫോണ്‍ പരിശോധനയില്‍ പങ്കെടുത്തു. സമര്‍പ്പിച്ച 6 ഫോണുകളില്‍ അഞ്ചെണ്ണം ഐഎംഇഐ നമ്പര്‍ നോക്കി അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഫോണുകള്‍ കൂടുതല്‍ പരിശോധന വേണമെന്നും ദിലീപിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഓരോ ദിവസവും ക്രൈം ബ്രാഞ്ച് വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതായി ദിലീപ് ആരോപിച്ചു. എന്നാല്‍ കോടതി അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കിയിരിക്കുന്നതിനാല്‍ ദിലീപ് ഓരോ ദിവസവും തെളിവുകള്‍ നശിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. ദിലീപ് കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹത ഇല്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.
Recommended Video

കേരളത്തില്‍ ഇത് വരെ ഒരു കേസിലേയും പ്രതിക്ക് ലഭിക്കാത്ത പരിഗണനയാണ് ദിലീപിന് ലഭിക്കുന്നത് എന്ന ആക്ഷേപവും പ്രോസിക്യൂഷന്‍ ഉന്നയിച്ചു. എന്നാല്‍ ഈ ആക്ഷേപം ശരിയല്ലെന്നാണ് ദിലീപിന്റെ വാദം. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചാല്‍ മാത്രമേ ജാമ്യത്തിന് അര്‍ഹത ഉണ്ടാവുകയുളളൂ എന്ന് ഹൈക്കോടതി ചൂണ്ടിക്കാടി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications