ദിലീപിനോട് ആർക്കെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അത് വ്യക്തിപരമായി തീർക്കണം: ഇവിടെ വേണ്ടെന്ന് രാഹുല്‍ ഈശ്വർ
നടന്‍ ദിലീപ് ശബരിമലയില്‍ വിഐപി സന്ദർശനം നടത്തിയതില്‍ രൂക്ഷ വിമർശനമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയത്. പൊലീസ് അകമ്പടിയില്‍ ദിലീപ് എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് ചോദിച്ച കോടതി ഹരിവരാസനം പാടുന്ന സമയം മുഴുവൻ അദ്ദേഹത്തിന് സന്നിധാനത്ത് നില്‍ക്കാന്‍ അവസരം കിട്ടിയെന്നുള്ളത് ചെറിയ വിഷയമായി കാണാനാകില്ലെന്നും അഭിപ്രായപ്പെട്ടു.
കോടതിയുടെ ഭാഗത്ത് നിന്നും ശക്തമായ വിമർശനം ഉണ്ടായെങ്കിലും ദിലീപിന് യാതൊരു പരിഗണനയും സന്നിധാനത്ത് ലഭിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള വിശദമായ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കുമെന്നും ബോർഡ് പറഞ്ഞു. അതേസമയം, പതിവ് പോലെ ഈ വിഷയത്തിലും ദിലീപിനെ പിന്തുണച്ചുകൊണ്ട് രാഹുല്‍ ഈശ്വർ രംഗത്ത് എത്തി.

'ദിലീപിനെ വ്യക്തിപരമായി അറിയുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ അമ്പലത്തില്‍ പോകുന്നത് പ്രാർത്ഥിക്കാനും ആശ്വാസം നേടാനുമുണ്ട്. അത്തരത്തില്‍ നടത്തിയ സന്ദർശനം വിവാദമായാല്‍ വേദനയും വിഷമവുമൊക്കെ ആള്‍ക്കാരിലുണ്ടാക്കും. ഏതെങ്കിലും ചെറിയൊരു കാര്യത്തിന്റെ പേരില്‍ വിവാദമുണ്ടാകുന്നത് നിർഭാഗ്യകരമാണ്. കോടതി പറഞ്ഞതിനെ വളരെ പ്രധാന്യത്തോടെ തന്നെ എടുക്കണം. എന്നാലും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്' രാഹുല്‍ ഈശ്വർ പറഞ്ഞു. ന്യൂസ് 18 ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് നിന്നോ മറ്റോ എതെങ്കിലും പ്രമുഖ വ്യക്തികള്‍ വരികയാണെങ്കില്‍ ഒന്ന് സഹായിക്കണമേയെന്ന് ഞങ്ങള്‍ വിളിച്ച് പറയാറുണ്ട്. വിവേക് ഒബ്റോയ് പോലും ഒമ്പത് മണിക്കൂറൊക്കെ ക്യൂ നിന്നാണ് ദർശനം നടത്താറുള്ളത്. ഒരിക്കല്‍ അദ്ദേഹം വന്നത് രോഗിയായ അച്ഛന്റേയോ സഹോദരന്റെയോ കൂടെയാണ്. അപ്പോള്‍ അദ്ദേഹം വിളിച്ച് സഹായം ആവശ്യപ്പെട്ടു. അത്തരത്തില്‍ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുക എന്നുള്ളത് സ്വാഭാവികമാണ്. ഇവിടെ ഇത് ഒരു തർക്കമാക്കേണ്ട ആവശ്യമില്ല.
ദിലീപിനോട് ആർക്കെങ്കിലും ദേഷ്യമുണ്ടെങ്കില്‍ അത് വ്യക്തിപരമായി തീർക്കണമെന്നാണ് എന്റെ അപേക്ഷ. ചിലർക്കൊക്കെ അദ്ദേഹത്തോട് ദേഷ്യമോ മറ്റ് കാര്യങ്ങളോ തോന്നാന്‍ സാധ്യതയുണ്ട്. അത് ഇതിലേക്ക് കൂട്ടിച്ചേർക്കുന്നത് ശരിയല്ല. ഹരിവരാസനം പാടി തുടങ്ങിയാല്‍ അത് കഴിഞ്ഞതിന് ശേഷമാണ് അധികം ആളുകളും പോകാറുള്ളത്. ദിലീപ് വന്നപ്പോള്‍ ഏതെങ്കിലും പൊലീസുകാർ വന്ന് ഞാന്‍ കൊണ്ടുപോയി കാണിക്കാം എന്ന് പറഞ്ഞുകാണുമെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.
ആശയമപരമായി പറയുമ്പോള്‍ ശബരിമലയില്‍ വി ഐ പി ക്യൂവിന്റെ ആവശ്യമില്ല. എന്നാല്‍ പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ സുരക്ഷ അടക്കമുള്ള കാര്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുള്ളത് സത്യമാണ്. സുപ്രീംകോടതി ജഡ്ജി, അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രമുഖർ വന്നാല്‍ ഏതെങ്കിലും രീതിയിലുള്ള പരിഗണന അവർക്ക് കൊടുക്കാതിരിക്കാന്‍ പറ്റുമോ. തിരുപ്പതിയിലൊക്കെ കാശ് വാങ്ങിച്ച് വി ഐ പി ക്യൂ അനുവദിക്കുന്ന സംവിധാനമുണ്ട്
കോടതി എന്ത് പറഞ്ഞാലും അനുസരിക്കാന്‍ നമ്മള്‍ ബാധ്യതസ്ഥരാണ്. കോടതിയുടെ നിലപാടിനെ ബഹുമാനിക്കണം. അവരാണ് ശബരിമലയെ നല്ല രീതിയില്‍ കൊണ്ടുപോകുന്നത്. അങ്ങനെയൊക്കെയാണെങ്കിലും ചില കാര്യങ്ങള്‍ പറയാനുണ്ട്. പഴയ മലയാളം ഹരിവരാസനം പാടാന്‍ എടുക്കുന്നത് മൂന്ന് മിനുട്ട് സമയമാണ്. കുറച്ച് പതിയെയാണ് ശബരിമലയില്‍ ഹരിവരാസനം പാടുന്നത്. അതിന് ഏകദേശം അഞ്ച് മിനുട്ടും ആറ് സെക്കന്‍ഡും എടുക്കും. സംസ്കൃതവും തമിഴും ചേർത്തുള്ളതിന് 9 മിനുട്ടും എടുക്കുമെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications