'ദിലീപ് അനുകൂലി';നടനെ പിന്തുണക്കുന്നത് ഇക്കാരണം കൊണ്ട്..ചാനൽ ചർച്ചയ്ക്കിടെ വ്യക്തമാക്കി രാഹുൽ ഈശ്വർ
കൊച്ചി; നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപ് അനുകൂലി എന്ന വിശേഷണത്തോടെയായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ ചാനൽ ചർച്ചയിൽ പ്രത്യക്ഷപ്പെട്ടത്. മീഡിയ വൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു രാഹുലിന് അത്തരത്തിലൊരു 'പുതിയ പട്ടം' ലഭിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
എന്തായാലും ഇപ്പോഴിതാ എന്തുകൊണ്ടാണ് താൻ ദിലീപ് അനുകൂലി ആയതെന്ന് പറയുകയാണ് രാഹുൽ. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലാണ് രാഹുലിന്റെ മറുപടി.
നിരവധി കാരണങ്ങളാണ് ഇതിന് ചർച്ചയിൽ രാഹുൽ നിരത്തിയത്. രാഹുലിൻറെ വാക്കുകളിലേക്ക്. ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണം എന്നത് മാത്രമാണ് ഇപ്പോൾ എല്ലാരുടേയും ആവശ്യം. അതിനാണ് നടി ആക്രമിക്കപ്പെട്ട കേസിൽ 1600 ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ സാക്ഷിയാക്കിയത്.
നടൻ ദിലീപിനെ കുടുക്കിയാൽ മാത്രമേ ഇരയ്ക്ക് നീതി കിട്ടുകയുള്ളൂ എന്ന തെറ്റിധാരണ ഉണ്ടാക്കുകയാണ് ഇവിടെ. കേസിൽ ദിലീപിനെതിരെ എന്താണ് തെളിവ് എന്നും രാഹുൽ ഈശ്വർ ചോദിച്ചു. കുറ്റക്കാരനെന്ന് തെളിയിക്കും വരെ ദിലീപ് തെറ്റുകാരനല്ല. നേരത്തേ ശശി തരൂരിനെ വേട്ടയാടിയത് പോലെ റിയ ചക്രബർത്തിയേയും ഷാരൂഖ് ഖാന്റെ മകൻ ആര്യനേയും വേട്ടയാടിത് പോലെയാണ് ദിലീപിനെ വേട്ടയാടുന്നതെന്ന് കേസ് പഠിക്കുന്ന ആർക്കും മനസിലാക്കാൻ സാധിക്കും.
ഭാമ സെറ്റിൽ നിന്നും കേട്ട മൊഴി ദിലീപ് അവളെ പച്ചയ്ക്ക് കൊളുത്തുമെന്നാണ്. അത് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത് dileep will burn her alive എന്നാണ്. ആ നടിയെ കൊല്ലുമെന്ന് ദിലീപ് പറഞ്ഞു എന്നതാണ് അതിന്റെ മലയാളം. ഒരാളെ പച്ചക്ക് കൊളുത്തുമെന്ന് പറഞ്ഞാൽ കൊല്ലുമെന്നാണോ? ഭാമ പറഞ്ഞത് നാട്ടുഭാഷയാണ് പറഞ്ഞതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ദിലീപിന്റെ ഫോൺ പിടിച്ചെടുക്കണം എന്ന് പറയുന്നവർ എന്തുകൊണ്ടാണ് ശബ്ദ സംഭാഷണങ്ങൾ എല്ലാം റെക്കോഡ് ചെയ്ത ബാലചന്ദ്രകുമാറിന്റെ ഫോൺ പിടിച്ചെടുക്കാത്തത്. ബാലചന്ദ്രകുമാർ 2017 ൽ ഉപയോഗിച്ചിരുന്ന ഫോൺ അയാളുടെ കൈയ്യിൽ ഇല്ല. അപ്പോൾ 2017 ൽ ദിലീപ് ഉപയോഗിച്ച ഫോണുകൾ ഹാജരാക്കാൻ പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്നും രാഹുൽ ചോദിച്ചു.
ബാലചന്ദ്രകുമാർ സമർപ്പിച്ചത് റെക്കോഡ് ചെയ്ത ഫോണിൽ നിന്നും പങ്കുവെച്ച സെക്കന്ററി ഡിവൈസ് ആണ്. എന്തുകൊണ്ടാണ് പോലീസ് ഇക്കാര്യത്തിൽ സംശയം ഉന്നയിക്കാത്തത്. എന്തുകൊണ്ടാണ് താൻ ഈ നാല് വർഷം ഇത് സംബന്ധിച്ച് വെളിപ്പെടുത്താതിരുന്നതെന്ന് ബാലചന്ദ്രകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താത്തത്? അദ്ദേഹം ഇപ്പോഴും ആ ചോദ്യത്തിന് താൻ കോടതിയിൽ പറയും എന്ന മറുപടിയാണ് നൽകുന്നത്.
ബാലചന്ദ്രകുമാറിനേയും ദിലീപിനേയും ഒരുമിച്ച് ഇരുത്തി എന്തുകൊണ്ടാണ് പോലീസ് ചോദ്യം ചെയ്യാതിരിക്കുന്നത്? രാഹുൽ ഈശ്വർ ചോദിച്ചു. ഇരയ്ക്ക് നീതി കിട്ടാനാണ് 2017 ൽ താൻ ദിലീപിന്റെ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തത് എന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. ആക്രമിക്കപ്പെട്ടത് മുതൽ ഇര ഓടി നടന്ന് കേസ് വാദിക്കുമ്പോൾ പല തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോഴും ബാലചന്ദ്രകുമാർ എവിടേയായിരുന്നു രാഹുൽ ഈശ്വർ ചോദിച്ചു.
ഇരയോടൊപ്പം എന്നാൽ ദിലീപിനെ കുടുക്കണം എന്ന് ആഗ്രഹിക്കൽ അല്ല. 2021 ൽ അല്ലേ ബാലചന്ദ്രകുമാർ ദിലീപിന്റെ സിനിമയിൽ നിന്നും പിൻമാറിയത്. എന്തുകൊണ്ടാണ് ഇത്രയും കാലം അയാൾ ഇക്കാര്യങ്ങൾ പറയാതിരുന്നതെന്നത് പ്രസക്തമായ ചോദ്യം തന്നെയാണെന്നും രാഹുൽ ആവർത്തിച്ചു.
നമ്മൾ എല്ലാവരും ശാപവാക്ക് പറയില്ലേയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. ശാപവാക്കുകളെ എങ്ങനെയാണ് ഗൂഢാലോചനയാക്കുക?ഞാൻ ജയിലിൽ കഴിഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ജയിലിൽ അടച്ചവൻ എന്തുകൊണ്ടും അനുഭവിക്കണമെന്ന്. അതിനർത്ഥം ഞാൻ ഗൂഢാലോചന നടത്തിയെന്നാണോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു.
നമ്മൾ എല്ലാവരും ഇരയോടൊപ്പമാണ്. എന്നാൽ ദിലീപാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാനുള്ള യാതൊരു തെളിവുകളും പബ്ലിക്ക് ഡൊമൈനിൽ ഇല്ല. ഇപ്പോഴത്തെ ആരോപണങ്ങൾ പലതും തലയും വാലും ഇല്ലാത്തതാണ്. ദിലീപിന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യിൽ കിട്ടിയാൽ അദ്ദേഹത്തിന് അനുകൂലമായി ഫോണിൽ ഉള്ള കാര്യങ്ങൾ അന്വേഷണ സംഘം നയിപ്പിക്കുമോയെന്ന ആശങ്ക ഉണ്ടാകില്ലേയെന്നും രാഹുൽ ചർച്ചയിൽ പറഞ്ഞു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ
Recommended Video