നടിക്കും മഞ്ജു വാര്യർക്കും എതിരെ ദിലീപ്... വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം; ആഞ്ഞടിച്ച് സർക്കാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അമ്മ വിവാദത്തില്‍ സിപിഎം നിലപാടുകള്‍ വിവാദമായതിന് പിറകേയാണ് സര്‍ക്കാര്‍ അഭിഭാഷകന് കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് മനപ്പൂര്‍വ്വം ശ്രമിക്കുകയാണ് എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച നല്കിയ സത്യവാങ്മൂലത്തില്‍ ആണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം.
വിചാരണ വൈകിപ്പിക്കാനും ആക്രമിക്കപ്പെട്ട നടിയെ ബുദ്ധിമുട്ടിക്കാനും ആണ് ദിലീപിന്റെ നീക്കം എന്നും സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. നടിക്ക് നേരെ മാത്രം അല്ല ദിലീപ് നീക്കങ്ങള്‍ നടത്തുന്നത് എന്ന സൂചനയും സത്യവാങ്മൂലത്തില്‍ ഉണ്ട്.
അതി ശക്തമായ നിലപാട്
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ താര സംഘടനയെ വിമര്‍ശിക്കാന്‍ സിപിഎം തയ്യാറായിരുന്നു. എന്നാല്‍ , അതില്‍ തന്നെ ചില കാര്യങ്ങള്‍ പാര്‍ട്ടിയെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. താരസംഘടനയെ തകര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്ന രീതിയില്‍ സിപിഎം നടത്തിയ നിരീക്ഷണം പ്രതിലോമകരമാണെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. ഇപ്പോള്‍ ആ ചീത്തപ്പേര് സര്‍ക്കാര്‍ തന്നെ മാറ്റുകയാണ്.
ദിലീപിന്റെ തന്ത്രം?
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത് ദിലീപിന്റെ തന്ത്രം ആണെന്നാണ് സര്‍ക്കാര്‍ ആരോപണം. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവുക എന്നത് മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യം വക്കുന്നത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇതുവഴി ആക്രമണത്തെ മറികടന്ന നടിയെ ബുദ്ധിമുട്ടിക്കുകയാണ് ദിലീപ് ചെയ്യുന്നത് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ദിലീപിന് എന്ത് അവകാശം?
കേസില്‍ എന്ത് തരത്തിലുള്ള അന്വേഷണം നടത്തണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രതിക്ക് അവകാശം ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അനാവശ്യ ഹര്‍ജികളുടെ ലക്ഷ്യം വിചാരണ വൈകിപ്പിക്കല്‍ മാത്രമാണെന്ന് സെഷന്‍സ് കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
11 ഹര്‍ജികള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ദിലീപ് 11 ഹര്‍ജികള്‍ ആണ് ഇതുവരെ ആയി വിവിധ കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് വിചാരണ വൈകിപ്പിക്കാന്‍ വേണ്ടിയാണെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.
മഞ്ജു വാര്യര്‍ക്കും എതിരെ
ആക്രമത്തെ മറികടന്ന നടിയ്ക്കും മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കും എതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നും സത്യവാങ്മൂലത്തില്‍ വിമര്‍ശനം ഉണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി തള്ളണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്തായാലും ജൂലായ് 23 ന് മാത്രമേ ഇനി ഹര്‍ജി പരിഗണിക്കുകയുള്ളൂ.
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറണം എന്നാവശ്യപ്പെട്ടും ദിലീപ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ശക്തമായ നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചിട്ടുള്ളത്. ഒരു കാരണവശാലും ആ ദൃശ്യങ്ങള്‍ ദിലീപിന് നല്കാനാനാവില്ലെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. ഈ ഹര്‍ജിയിലും ഇതുവരെ തീര്‍പ്പായിട്ടില്ല.
ഇപ്പോഴും ശക്തന് തന്നെ
ദിലീപ് ഇപ്പോഴും സിനിമ മേഖലയില്‍ ശക്തനാണ്. അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനവും അത് തന്നെയാണ് തെളിയിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ആക്രമിക്കപ്പെട്ട നടിക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരെ ഇപ്പോഴും പ്രചാരണങ്ങള്‍ ശക്തമാണ്.
വിചാരണ നടപടികള്‍
നടിയുടെ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലാ കോടതിയില്‍ ആണ് വിചാരണ നടക്കുക. ഒരു വനിത ജഡ്ജി വാദം കേള്‍ക്കണം എന്നാവശ്യപ്പെട്ട് നടിയും രംഗത്ത് വന്നിട്ടുണ്ട്.