തോറ്റ് പിന്മാറാനില്ലെന്ന് ഉറച്ച് ദിലീപ്.. പോലീസിനെ അടിയറവ് പറയിക്കാൻ അടുത്ത നീക്കം!
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിധിയറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. വിചാരണ നടപടികള്‍ക്ക് തുടക്കമിടാനായി എറണാകുളം സെഷന്‍സ് കോടതിയിലേക്ക് അങ്കമാലി കോടതി കേസ് മാറ്റിക്കഴിഞ്ഞു. സുപ്രധാനമായ കേസ് ആയതിനാല്‍ വിചാരണ വൈകില്ല എന്ന് തന്നെ കരുതാം. അതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കാനായി ദിലീപ് നടത്തിയ ശ്രമത്തിന് അങ്കമാലി കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേടുകയുണ്ടായി. എന്നാല്‍ പിന്മാറാന്‍ ദിലീപ് ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് അടുത്ത കരു നീക്കുകയാണ് എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കുരീപ്പുഴയ്ക്ക് രണ്ട് കിട്ടണമെന്ന് പറഞ്ഞ മാധ്യമപ്രവർത്തകർക്ക് സുരേന്ദ്രന്റെ ലൈക്ക്, ഇതാണ് നട്ടെല്ല്!
സുപ്രധാനമായ തെളിവ്
കേസിലെ ഏറ്റവും സുപ്രധാനമായ തെളിവാണ് നടിയെ കാറില്‍ വെച്ച് പള്‍സര്‍ സുനിയും സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കി എന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡോ മൊബൈല്‍ ഫോണോ ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദൃശ്യങ്ങളുടെ പകര്‍പ്പാണ് കോടതിക്ക് മുന്നിലുള്ളത്.
കോടതിയിൽ നിന്ന് തിരിച്ചടി
മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി കോടതിയെ സമീപിച്ചത്. വിചാരണ വേളയില്‍ പ്രതിഭാഗത്തിന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ആ നീക്കം. എന്നാല്‍ കോടതിയില്‍ നിന്നും നടന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.
ഹർജി തള്ളി
ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാന്‍ സാധിക്കില്ല എന്നാണ് നടന്റെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടും എന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി നടപടി. നടിയെ വീണ്ടും അപമാനിക്കാന്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ചേക്കാം എന്ന വാദം കോടതി ശരിവെച്ചു.
ഇനി ഹൈക്കോടതിയിലേക്ക്
എന്നാല്‍ കോടതിയില്‍ നിന്നും തിരിച്ചടിയേറ്റത് കൊണ്ട് തോറ്റ് പിന്മാറാന്‍ ദിലീപ് ഉദ്ദേശിച്ചിട്ടില്ല എന്നാണ് മംഗളം വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. നടിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പ് നൽകാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ നീക്കം എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദൃശ്യങ്ങൾ കിട്ടിയേ തീരൂ
നേരത്തെ പല തവണ അങ്കമാലി കോടതി ദിലീപിന് ജാമ്യം നിഷേധിച്ചപ്പോള്‍, നടന് ജയിലില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നത് ഹൈക്കോടതി ആയിരുന്നു. കേസുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ അന്വേഷണ സംഘത്തെ ഹൈക്കോടതി വിമര്‍ശിക്കുകയുമുണ്ടായി. ഹൈക്കോടതിയെ സമീപിക്കുന്നതിലൂടെ ദൃശ്യങ്ങള്‍ നേടിയെടുക്കാം എന്നാവണം ദിലീപ് കരുതുന്നത്.
പോലീസ് എഡിറ്റ് ചെയ്തെന്ന്
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച നടിയുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്നാണ് ദിലീപ് ആരോപിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരു സ്ത്രീയുടെ ശബ്ദം ഉണ്ടെന്നും ഇത് പോലീസ് തന്നെ കുടുക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വം ഡിലീറ്റ് ചെയ്തുവെന്നും ദിലീപ് പറയുന്നു. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തണം എന്നും താരം ആവശ്യപ്പെടുന്നു.
മറ്റ് തെളിവുകൾ കൈമാറി
നേരത്തെ ഈ ദൃശ്യങ്ങള്‍ കാണുന്നതിന് കോടതി ദിലീപിനെ അനുവദിച്ചിരുന്നു. മാത്രമല്ല കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ രേഖകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവ അടക്കമുള്ള തെളിവുകള്‍ ദിലീപിന് കൈമാറുകയും ചെയ്തിരുന്നു. മറ്റ് തെളിവുകള്‍ ലഭിച്ചെങ്കിലും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന നിര്‍ബന്ധത്തിലാണ് താരം.
പോലീസിന് സംശയങ്ങൾ..
അതേസമയം ദിലീപിന്റെ ആവശ്യത്തെക്കുറിച്ച് പോലീസ് ചില സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി. മെമ്മറി കാര്‍ഡിലെ സൂക്ഷമശബ്ദങ്ങളെക്കുറിച്ച് ദിലീപിന് എങ്ങനെ അറിവുണ്ടായി എന്ന ചോദ്യമാണ് പോലീസ് ചോദിക്കുന്നത്. സൂക്ഷമ പരിശോധനയിലൂടെ മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന ശബ്ദങ്ങള്‍ ദിലീപ് അറിഞ്ഞുവെങ്കില്‍ മെമ്മറി കാര്‍ഡ് എവിടെയെന്നും ദിലീപിന് അറിയാമെന്ന് പോലീസ് പറയുന്നു.
മാർട്ടിൻ നടത്തിയ വെളിപ്പെടുത്തൽ
നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് എന്നും ഒരു സ്ത്രീ നിര്‍ദേശം നല്‍കുന്നത് കേള്‍ക്കാം എന്നുള്ള ദിലീപിന്റെ വാദങ്ങള്‍ക്ക് സമാനമായി രണ്ടാം പ്രതി മാര്‍ട്ടിനും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇവയിലെ സമാനതയെക്കുറിച്ചും പോലീസിന് സംശയങ്ങളുണ്ട്. മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പോലീസ് കോടതിയുടെ അനുവാദം തേടിയിരുന്നു.
വിചാരണ വേഗത്തിലാക്കണം
കേസിന്റെ വിചാരണ വേഗത്തിലാക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്. വിചാരണ വൈകാതിരിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പോലീസ് തീരുമാനം. അത് മാത്രമല്ല വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണം എന്നും ഹൈക്കോടതിക്ക് മുന്നില്‍ പോലീസ് ആവശ്യപ്പെടും. കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും അങ്കമാലി കോടതി തീര്‍പ്പാക്കിക്കഴിഞ്ഞു.