ദിലീപ് ദില്ലിയിൽ.. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തി?
Recommended Video
ദില്ലി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വിചാരണ തുടങ്ങാന്‍ സാധിച്ചിട്ടില്ല. അതിനിടെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പതിനെട്ട് അടവും പയറ്റുകയാണ് ദിലീപ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ വന്നേക്കും എന്നുള്ള സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ ദിലീപ് ദില്ലിയിലെത്തി മുന്‍ അറ്റോര്‍ണി ജനറല്‍ ആയ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നു.
മുകുൾ റോത്തഗി എത്തുമോ
നടിയെ ആക്രമിച്ച കേസില്‍ തന്നെ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണ് എന്നും കേസില്‍ സിബിഐ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. നാളെ ദിലീപിന് വേണ്ടി മുകുള്‍ റോത്തഗി ആയിരിക്കുമോ കോടതിയില്‍ ഹാജരാവുക എന്ന ആകാംഷയിലാണ് നിയമവൃത്തങ്ങളും സിനിമാ ലോകവും ഉള്ളത്.
ദില്ലിയിൽ കൂടിക്കാഴ്ച
ജൂലൈ മൂന്നാമത്തെ ആഴ്ചയിലാണ് ദിലീപ് ദില്ലിയിലെത്തി മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. ദില്ലി സുന്ദര്‍ നഗറിലെ റോത്തഗിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 25 മിനുറ്റോളും റോത്തഗിയും ദിലീപും തമ്മില്‍ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
ദില്ലിയിലെത്തിയ വഴി
ദിലീപിനൊപ്പം കേരളത്തില്‍ നിന്നുള്ള ഒരു അഭിഭാഷകനും മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ അഭിഭാഷകരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തരേന്ത്യയിലെ ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ വഴിക്കാണ് മുകുള്‍ റോത്തഗിയുമായി ദിലീപ് ബന്ധപ്പെട്ടതെന്നും വാര്‍ത്തയില്‍ പറയുന്നു.
വിശദമായ കൂടിക്കാഴ്ച
എന്നാല്‍ ഇടനിലക്കാരനായ ഈ അഭിഭാഷകന്‍ ദിലീപും മുകുള്‍ റോത്തഗിയും നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ തന്നെ പോലീസ് ദുരുദ്ദേശത്തോടെ പ്രതി ചേര്‍ത്തതാണെന്നും മറ്റ് ചില പ്രതികളുടെ മൊഴികള്‍ പ്രകാരമാണിതെന്നുമാണ് ദിലീപ് റോത്തഗിയെ അറിയിച്ചത്. അരമണിക്കൂറിനടുത്ത് നീണ്ട വിശദമായ കൂടിക്കാഴ്ചയാണ് നടന്നത് എന്നത് കൊണ്ട് തന്നെ റോത്തഗി കേസില്‍ ഹാജരാകാനുള്ള സാധ്യതയാണ് കാണുന്നത്.
കേസ് നാളെ പരിഗണിക്കുന്നു
ജൂലൈ മൂന്നാം വാരത്തിലെ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തിരുന്നു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരമാണ് നാളെ കേസ് വീണ്ടും പരിഗണിക്കുന്നത്.
നാളത്തെ കാര്യത്തിൽ ആകാംഷ
നാളെ ദിലീപിന്റെ കേസില്‍ ഹാജരാകാന്‍ ദില്ലിയില്‍ നിന്നും മുകുള്‍ റോത്തഗി കൊച്ചിയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നും റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു. ഓഗസ്റ്റ് മൂന്നിന് സുപ്രീം കോടതിയില്‍ ചില കോര്‍പ്പറേററ് കക്ഷികളുടെ കേസില്‍ റോത്തഗിക്ക് ഹാജരാകേണ്ടതുണ്ടെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന് വേണ്ടി റോത്തഗി നാളെ എത്തിയേക്കില്ലെന്നും സൂചനയുണ്ട്.
ഹരീഷ് സാൽവെയ്ക്ക് വേണ്ടിയും
റോത്തഗി അല്ലെങ്കില്‍ മറ്റൊരു പ്രമുഖ സുപ്രീം കോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേയെ കേസില്‍ എത്തിക്കാനും ദിലീപ് ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹരീഷ് സാല്‍വേ ഇംഗ്ലണ്ടില്‍ ആയത് കൊണ്ട് ആ ശ്രമം നടക്കില്ലെന്നുറപ്പായി. കാരണം വരുന്ന സെപ്റ്റംബറില്‍ മാത്രമേ സാല്‍വേ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങി വരികയുള്ളൂ എന്നും റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു.
മറ്റ് പ്രമുഖ അഭിഭാഷകരേയും നോട്ടം
വിദേശത്ത് നിന്നും മടങ്ങി എത്തുന്നത് വരെ പുതിയ കേസുകളുടെ വിശദാംശങ്ങളൊന്നും സാല്‍വേയുടെ ഓഫീസ് കേള്‍ക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോത്തഗിയേയും സാല്‍വയേയും നടി ആക്രമിച്ച കേസില്‍ തനിക്ക് വേണ്ടി ഹാജരാകാന്‍ ലഭിച്ചില്ല എങ്കില്‍ സുപ്രീം കോടതിയിലെ തന്നെ മറ്റ് പ്രമുഖ അഭിഭാഷകരെ കൊച്ചിയിലെത്തിക്കാന്‍ ശ്രമം നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എങ്ങനെയെങ്കിലും തലയൂരാൻ
മിനുറ്റിന് പോലും ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകരെ എത്തിച്ച് എങ്ങനെയെങ്കിലും കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് വ്യക്തം. നിലവില്‍ കേരളത്തിലെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായ രാമന്‍ പിള്ളയാണ് ദിലീപിന് വേണ്ടി നടിയെ ആക്രമിച്ച കേസില്‍ ഹാജരാകുന്നത്. രാമന്‍ പിള്ള വന്നതിന് ശേഷമാണ് ജയിലിലായിരുന്ന ദിലീപിന് ജാമ്യം കിട്ടിയത്.