ദിലീപിന് കടൽ കടക്കണം.. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അപ്രതീക്ഷിത നീക്കം.. തടയാൻ പോലീസ്
Recommended Video
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നീണ്ട 85 ദിവസങ്ങളാണ് ദിലീപ് ആലുവ സബ് ജയിലില്‍ കിടന്നത്. ജാമ്യത്തിന് വേണ്ടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും നടത്തിയ ശ്രമങ്ങള്‍ നാല് തവണ ഫലം കണ്ടില്ല. ഒടുവില്‍ 90 ദിവസം പൂര്‍ത്തിയാകാന്‍ നാളുകള്‍ മാത്രം അവശേഷിക്കെ, അഞ്ചാമത്തെ ശ്രമത്തില്‍ ദിലീപിന് ജാമ്യം ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. പുറത്തിറങ്ങിയ ശേഷം ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ പുതിയ നീക്കവുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു.
ചാണ്ടിയുടെ രാജിക്ക് പിന്നാലെ ഏഷ്യാനെറ്റിലെ വിനുവിന് ശശീന്ദ്രന്റെ സന്ദേശം! രഹസ്യം പരസ്യമാക്കി അവതാരകൻ
കടുത്ത ജാമ്യവ്യവസ്ഥകൾ
ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയാന്‍ പോലീസും പ്രോസിക്യൂഷനും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ് എന്ന വാദം അംഗീകരിച്ച് ഹൈക്കോടതി നടന് ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള ഉപാധികളോട് കൂടിയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ജാമ്യ വ്യവസ്ഥ പ്രകാരം ദിലീപിന് രാജ്യം വിടാനുമാകില്ല.
ഹൈക്കോടതിയിൽ ഹർജി
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ദിലീപിപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പാസ്‌പോര്‍ട്ട് തിരികെ കിട്ടണമെന്നും ദുബായിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് നടന്‍ ആവശ്യപ്പെടുന്നത്. ദിലീപിന്റെ ബിസ്സിനസ്സ് സംരഭമായ ദേ പുട്ടിന്റെ കരാമ ശാഖയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദുബായ് യാത്ര.
ദുബായിൽ പോകണം
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഇല്ലെന്നാണ് അറിയുന്നത്. അത് മാത്രമല്ല ഏതൊക്കെ ദിവസങ്ങളിലാണ് വിദേശ യാത്രയ്ക്ക് അനുമതി വേണ്ടത് എന്ന കാര്യവും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇല്ല. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ തീരുമാനിച്ച ചടങ്ങാണ് ഇതെന്ന കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
എതിർക്കാൻ പോലീസ്
ദിലീപിന് ജാമ്യം അനുവദിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാവും ഈ ഹര്‍ജിയും പരിഗണിക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത നീക്കം. ജാമ്യത്തില്‍ ഇളവ് നല്‍കുന്നതിനെ പോലീസ് ശക്തമായി എതിര്‍ത്തേക്കും.
കുറ്റപത്രം ഉടൻ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. ഈ മാസം 22നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. കുറ്റപത്രത്തിന്റെ കരട് നേരത്തെ തയ്യാറാക്കിയിരുന്നുവെങ്കിലും പിന്നീട് ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. വിദഗ്ധ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കരട് തിരുത്തിയത്.
കുറ്റപത്രം അഴിച്ച് പണിഞ്ഞു
കേസിലെ പ്രധാന സാക്ഷിയുടെ മൊഴിമാറ്റം അടക്കമുള്ള കാര്യങ്ങളാണ് കുറ്റപത്രം അഴിച്ച് പണിയുന്നതിലേക്ക് പോലീസിനെ നയിച്ചത് എന്നാണ് അറിയുന്നത്. കേസിന്റെ വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നും രഹസ്യ വിചാരണ നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടേക്കും. പ്രതിപ്പട്ടികയിൽ ദിലീപിന്റെ സ്ഥാനം എവിടെയാകും എന്നത് സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഒരു മുഴം മുന്നേ എറിഞ്ഞു
കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്‍ ചാര്‍ളി മൊഴി മാറ്റിയത് സ്വാധീനിക്കപ്പെട്ടിട്ടാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന് പിന്നില്‍ ദിലീപ് പ്രവര്‍ത്തിച്ചിട്ടുണ്ട് എങ്കില്‍ അത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാവും. ഇക്കാര്യം തെളിഞ്ഞാല്‍ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പോലീസിന് കോടതിയെ സമീപിക്കാവുന്നതാണ്. അപ്പോഴാണ് ദിലീപ് ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുന്നത്.
മൂന്നാം വട്ട ചോദ്യം ചെയ്യൽ
ദിലീപിനേയും സഹോദരന്‍ അനൂപിനേയും പോലീസ് കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചില മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍. നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന വാദം പൊലീസ് വിശ്വസിക്കുന്നില്ല. ഇതുറപ്പിക്കുന്നതി വേണ്ടിയാണ് വീണ്ടും ദിലീപിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയത്.
പരാതിയുടെ പൂര്‍ണരൂപം പുറത്ത്
അതിനിടെ ദിലീപ് അന്വേഷണ സംഘത്തിന് എതിരെ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം പുറത്ത് വന്നിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി സന്ധ്യയ്ക്കും എതിരെയുള്ള കുറ്റപത്രമാണ് ദിലീപിന്റെ പരാതി. കേസന്വേഷണം മറ്റൊരു സംഘത്തെ ഏല്‍പ്പിക്കുകയോ സിബിഐയ്ക്ക് വിടുകയോ ചെയ്യണമെന്നാണ് ആവശ്യം.
ചേരിപ്പോരിന്റെ ഇര
ബെഹ്‌റയ്ക്ക് പല തവണ താന്‍ പരാതി നല്‍കിയതായി ദിലീപ് പറയുന്നു. കേസില്‍ കുടുക്കാന്‍ ശ്രമമുണ്ടെന്ന് സംശയം തോന്നിയത് മുതല്‍ പരാതി നല്‍കിയിട്ടുണ്ട്. ബെഹ്‌റയുടെ ബോധപൂര്‍വ്വമായ അലസതയാണ് തന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ഇടയാക്കിയതെന്ന് ദിലീപ് ആരോപിക്കുന്നു. സെന്‍കുമാറുമായുള്ള ചേരിപ്പോരിന്റെ ഇരയാണ് താനെന്നാണ് ദിലീപ് വാദിക്കുന്നത്.
വ്യാജ തെളിവുകളുണ്ടാക്കി
കേസന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് തെറ്റാണെന്ന് വരുത്താനാണ് തന്നെ പ്രതിയാക്കിയതെന്നും ദിലീപ് ആരോപിക്കുന്നു. ബി സന്ധ്യ വ്യാജ തെളിവുണ്ടാക്കുന്ന ആളാണെന്നും ദിലീപ് ആരോപിക്കുന്നു. തനിക്കെതിരെ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്ക് പിന്നിലും സന്ധ്യയും സംഘവും ആണെന്നും ദിലീപ് ആരോപിക്കുന്നു.