ആലുവ പോലീസ് ക്ലബ്ബിൽ ഒരു മണിക്കൂറോളം വിയർത്ത് ദിലീപ്! നടനെ വീണ്ടും ജയിലിലേക്ക് അയക്കാൻ പോലീസ്?
Recommended Video
കൊച്ചി: നടി ആക്രമിക്കപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. 90 ദിവസത്തിനകം ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയതോടെ കുറ്റപത്രം നീണ്ടു. കുറ്റപത്രം തയ്യാറാക്കല്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴേക്കും പ്രധാന സാക്ഷിയുടെ മൊഴി മാറ്റം അടക്കം പോലീസിനെ ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ സംഭവിക്കുകയും ചെയ്തു. തിരിച്ചടികള്‍ക്കിടയിലും പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കുക എന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്. ആ തീരുമാനം ദിലീപിനെ വീണ്ടും ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചിരിക്കുകയാണ്.
സിപിഎമ്മിന്റെ കണ്ണൂർ ലോബി തകരുന്നു! പി ജയരാജനെ ഒറ്റപ്പെടുത്തി കണ്ണൂർ നേതാക്കൾ, പിണറായിയുടെ മൗനസമ്മതം
കർശന ഉപാധികളോടെ ജാമ്യം
ആലുവ പോലീസ് ക്ലബ്ബില്‍ അന്ന് ദിലീപിനെ പതിമൂന്ന് മണിക്കൂറോളമാണ് പോലീസ് ചോദ്യം ചെയ്തത്. പിന്നീട് കേരളത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ട് ദിലീപിന്റെ അറസ്റ്റും തുടര്‍സംഭവങ്ങളുമുണ്ടായി. പല ശ്രമങ്ങള്‍ക്കൊടുവില്‍ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങുകയും ചെയ്തു. കര്‍ശന ഉപാധികളോടെ ആയിരുന്നു ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്
ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചുവോ
സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ളതാണ് ദിലീപിനുള്ള ജാമ്യ ഉപാധികള്‍. ഈ ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചുവോ എന്നറിയാനാണ് പോലീസ് ദിലീപിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു. എസ് പി സുദര്‍ശനന്‍, സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
മൊഴിയിലെ വൈരുദ്ധ്യങ്ങൾ
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായ ചില കാര്യങ്ങളില്‍ പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ടായിരുന്നു. കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും ദിലീപിന്റെ ആശുപത്രി വാസവും അടക്കമുള്ള കാര്യങ്ങളിലാണ് പോലീസ് ദിലീപില്‍ നിന്നും വീണ്ടും വിവരങ്ങള്‍ തേടിയിരിക്കുന്നത്. ദിലീപിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളിലും പോലീസ് വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.
അന്ന് ആശുപത്രിയിലെന്ന്
കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് പ്രമുഖ നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. ഈ ദിവസവും അതിനോട് ചേര്‍ന്ന ദിവസങ്ങളിലും താന്‍ പനി മൂലം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്നാണ് ദിലീപ് പോലീസിന് നല്‍കിയ മൊഴി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ആ സമയത്ത് ദിലീപ് പങ്കെടുത്തിരുന്നു.
പോലീസ് കണ്ടെത്തൽ ഇങ്ങനെ
മാത്രമല്ല, അസുഖബാധിതനെന്ന് അവകാശപ്പെട്ട ദിലീപ് സംഭവ ദിവസം പാതിരാത്രി വരെ ഫോണില്‍ പലരുമായും സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. ദിലീപിന്റെ മൊഴി തെറ്റെന്ന് തെളിയിക്കാന്‍ ആലുവയിലെ ആശുപത്രിയിലും പോലീസ് അന്വേഷണം നടത്തുകയുണ്ടായി. ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തിയത്. ആശുപത്രിയിലെ നഴ്‌സുമാരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.
പോലീസിനെ തള്ളി ഡോക്ടർ
ദിലീപിനെ ചികിത്സച്ച ഡോക്ടര്‍ പക്ഷേ പോലീസിന്റെ വാദം തള്ളിക്കൊണ്ട് രംഗത്ത് വരികയുണ്ടായി. വ്യാജ സര്‍ട്ടിഫിക്കറ്റിന് ദിലീപ് ആവശ്യപ്പെട്ടിട്ടില്ലെന്നും നാല് ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നുമാണ് ഡോക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഈ കാര്യങ്ങളിലെല്ലാം പോലീസ് ദിലീപില്‍ നിന്നും വ്യക്തത വരുത്തിയെന്നാണ് അറിയുന്നത്.
ചാർളിയുടെ മൊഴി മാറ്റം
അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് കേസിലെ പ്രധാന സാക്ഷികളിലൊരാളായ ലക്ഷ്യയിലെ ജീവനക്കാരന്‍ ചാര്‍ളി മൊഴി മാറ്റിയത്. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്നും മലക്കം മറിയുന്നതായിരുന്നു ഇയാളുടെ രഹസ്യ മൊഴി. പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നത് കണ്ടുവെന്ന മൊഴിയാണ് ഇയാള്‍ മാറ്റിപ്പറഞ്ഞത്.
ചാർളിയെ സ്വാധീനിച്ചോ
ഈ സാക്ഷിയെ ദിലീപോ ദിലീപിന് വേണ്ടി ബന്ധപ്പെട്ടവരോ സ്വാധീനിച്ചു എന്നാണ് പോലീസ് സംശയിക്കുന്നത്. കാവ്യാ മാധവന്റെ ഡ്രൈവര്‍ ചാര്‍ളിയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യവും പോലീസ് ദിലീപിനോട് ചോദ്യം ചെയ്യലിനിടെ ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപ് എത്രാമൻ?
സാക്ഷികളുടെ മൊഴി മാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിലപാട് തീരുമാനിച്ച ശേഷമാകും പോലീസ് കുറ്റപത്രം സമർപ്പിക്കുക. നിലവില്‍ ദിലീപ് പതിനൊന്നാം പ്രതിസ്ഥാനത്താണ്.പ്രതിപ്പട്ടികയില്‍ ദിലീപിനെ ഒന്നാമനാക്കാന്‍ പോലീസ് തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എങ്കിലും ഗൂഢാലോചന നടത്തിയത് കൃത്യം ചെയ്യുന്നതിന് തുല്യമാണ് എന്നതായിരുന്നു ഇതിനുള്ള ന്യായം. അതിനിടെയാണ് പ്രധാനസാക്ഷിയുടെ കൂറുമാറ്റം അടക്കം സംഭവിച്ചത്.
രണ്ടാമതോ ഏഴാമതോ
ഈ സാഹചര്യത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് കോടതിയില്‍ തിരിച്ചടിയാകുമെന്ന് പോലീസ് ആശങ്കപ്പെടുന്നു. വിചാരണ സമയത്തുണ്ടായേക്കാവുന്ന തിരിച്ചടി സംബന്ധിച്ച് പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ രണ്ടാം കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയായേക്കില്ല എന്നാണ് അറിയുന്നത്. മറിച്ച് ദിലീപിനെ രണ്ടാം പ്രതിയോ ഏഴാം പ്രതിയോ ആക്കിയാവും പുതിയ കുറ്റപത്രം സമര്‍പ്പിക്കപ്പെടുക എന്നാണ് സൂചന.നടിയെ പീഡിപ്പിച്ച കുറ്റത്തിന് പള്‍സര്‍ സുനി ഒന്നാം പ്രതിയാകാനാണ് സാധ്യത.