ദിലീപ് അമ്മയിൽ നിന്ന് രാജി വെച്ചു! രാജിക്കത്ത് കൈമാറിയത് അമ്മ പ്രസിഡണ്ട് മോഹൻലാലിന്
കൊച്ചി: മലയാള സിനിമയിലെ ഏക താരസംഘടനയായ അമ്മയ്ക്ക് എതിരെ തുറന്നടിച്ച് കൊണ്ടാണ് ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം നടത്തിയത്. ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ പുറത്തും ആരോപണ വിധേയനായ നടനെ അകത്തും നിര്‍ത്തുന്ന അമ്മയുടെ ധാര്‍മികതയെ നടിമാര്‍ ഉറക്കെ ചോദ്യം ചെയ്യുക തന്നെ ചെയ്തു.
ആരോപണ വിധേയനായ നടനെ പുറത്താക്കുക എന്ന പ്രാഥമികമായ കാര്യം പോലും ചെയ്യാത്ത സംഘടനയുടെ നേതൃത്വത്തില്‍ തങ്ങള്‍ പൂജ്യം ശതമാനമാണ് വിശ്വാസമെന്ന് നടിമാര്‍ തുറന്ന് പറഞ്ഞു. അതിനിടെ നടന്‍ ദിലീപ് അമ്മ അംഗത്വം രാജി വെച്ചു എന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു.
പ്രതിയായ ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിസ്ഥാനത്താണ് ദിലീപുളളത്. കേസില്‍ അറസ്റ്റിലാകുമ്പോള്‍ അമ്മയുടെ ട്രഷറര്‍ ആയിരുന്നു ദിലീപ്. സംഘടനയില്‍ ഒരുപക്ഷേ മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ശക്തന്‍. ആ ദിലീപിനെ പുറത്താക്കുക എന്നത് അമ്മയ്ക്ക് ഏറെ ദുഷ്‌കരം പിടിച്ച തീരുമാനം തന്നെ ആയിരുന്നു.
പുറത്താക്കൽ നാടകം
സ്വയം തോന്നി ആയിരുന്നില്ല ദിലീപിനെ പുറത്താക്കുക എന്ന തീരുമാനം അറസ്റ്റിന് പിന്നാലെ അമ്മ നേതൃത്വം കൈക്കൊണ്ടത്. പകരം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്ന് വന്ന വിമര്‍ശനവും രമ്യ നമ്പീശനും പൃഥ്വിരാജും അടക്കം ഉളളവര്‍ ഉയര്‍ത്തി ആവശ്യവും കണക്കിലെടുത്ത് മാത്രമായിരുന്നു. ഒരു വര്‍ഷത്തിനകം അമ്മ ആ തീരുമാനം രഹസ്യമായി തിരുത്തുകയും ചെയ്തു.
അമ്മയിലേക്ക് താനില്ല
ദിലീപിനെ തിരിച്ചെടുക്കണം എന്നാണ് ജനറല്‍ ബോഡിയിലെ എല്ലാവരുടേയും അഭിപ്രായം എന്നതാണ് അമ്മ പറയുന്ന വാദം. അതിനിടെ കേസില്‍ നിരപരാധിയെന്ന് തെളിയും വരെ അമ്മയിലേക്ക് താനില്ല എന്ന് കാട്ടി ദിലീപ് കത്ത് നല്‍കി. പിന്നെ ആ പേരും പറഞ്ഞായി അമ്മ നേതൃത്വത്തിന്റെ ന്യായീകരണം.
ദിലീപ് പുറത്തുമല്ല അകത്തുമല്ല
സംഘടനയിലേക്ക് ഇല്ല എന്ന് ദിലീപ് സ്വയം പറഞ്ഞത് കൊണ്ട് അയാള്‍ അകത്താണോ പുറത്താണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നാണ് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ പറഞ്ഞത്. ചുരുക്കി പറഞ്ഞാല്‍ ദിലീപ് പുറത്തുമല്ല അകത്തുമല്ല എന്നതായിരുന്നു അവസ്ഥ. ഇതേക്കുറിച്ച് ഡബ്ല്യൂസിസിയിലെ നടിമാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും അമ്മയ്ക്ക് മറുപടിയില്ല.
അപ്രതീക്ഷിത രാജി
അതിനിടെയാണ് ദിലീപ് അമ്മയിലെ അംഗത്വം രാജിവെച്ചതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. മനോരമയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദിലീപ് നേരത്തെ തന്നെ രാജിക്കത്ത് നല്‍കി എന്നാണ് വാര്‍ത്ത. ഈ മാസം പത്തിന് ആണ് അമ്മയില്‍ നിന്നും രാജി വെയ്ക്കുന്നതായുളള കത്ത് ദിലീപ് പ്രസിഡണ്ടായ മോഹന്‍ലാലിന് കൈമാറിയത് എന്ന് മനോരമ വാര്‍ത്തയില്‍ പറയുന്നു.
രാജിയും രഹസ്യമാക്കി
എന്നാല്‍ ദിലീപിന്റെ രാജിക്കാര്യം ഡബ്ല്യൂസിസി അടക്കം ആരും അറിഞ്ഞിട്ടില്ല എന്നതാണ് നടിമാരുടെ വാര്‍ത്താ സമ്മേളത്തില്‍ നിന്നും മനസ്സിലാകേണ്ടത്. നേരത്തെ ദിലീപിനെ തിരിച്ചെടുത്ത തീരുമാനവും ഇത്തരത്തില്‍ അമ്മ നേതൃത്വം രഹസ്യമാക്കി വെച്ചിരുന്നു. അതിന് വലിയ വിമര്‍ശനങ്ങളും നേതൃത്വത്തിന് നേര്‍ക്ക് ഉയര്‍ന്ന് വന്നിരുന്നു.
അമ്മയ്ക്ക് നാണക്കേടാണ്
ദിലീപിന്റെ രാജി ഒരു തരത്തിലും അമ്മ നേതൃത്വത്തിന് ആശ്വസിക്കാവുന്നതല്ല. കാരണം സംഘടന എന്ന നിലയ്ക്ക് കേസില്‍ പ്രതിയായ അംഗത്തിന് നേര്‍ക്ക് ഒരു നടപടിയുമെടുക്കാന്‍ അമ്മയ്ക്ക് സാധിച്ചിട്ടില്ല. ആക്രമിക്കപ്പെട്ട നടിയെ തിരിച്ച് കൊണ്ടുവരാന്‍ പോലും താല്‍പര്യം കാണിക്കാത്തവര്‍ ആണ് ദിലീപിന് വേണ്ടി സംരക്ഷണ കവചം ഒരുക്കിയത്. ഇപ്പോള്‍ നടപടിയൊന്നും ഇല്ലാതെ ദിലീപ് തന്നെ സ്വയം പുറത്തേക്ക് പോയിരിക്കുകയാണ്.