'ദിലീപിന്റെ പേര് വലിച്ചിഴക്കരുത്':'പറഞ്ഞത് മുഖ്യമന്ത്രിയാണ്'..വീഡിയോ പങ്കിട്ട് ദിലീപ് ഓൺലൈൻ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തിൽ കേസിൽ നടൻ ദിലീപിനെ വലിച്ചിഴക്കരുതെന്ന മുഖ്യമന്ത്രി പറയുന്ന വീഡിയോ പങ്കുവെച്ച് ദിലീപ് ഓൺലൈൻ.
ദിലീപിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അത് ഇടത് സർക്കാരിന് പേരുദേഷം ഉണ്ടാക്കുമെന്ന് ഇടതുപക്ഷത്തെ ചിലർ ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ കേസിൽ ദിലീപിന്റെ പേര് വലിച്ചിഴക്കരുതെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് ദിലീപിന്റെ ഫാൻസ് ഗ്രൂപ്പായ ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പിണറായി വിജയൻ അഞ്ച് വർഷം മുമ്പ് പറഞ്ഞത് ശരിയാണ് എന്ന് തന്നെയാണ് തെളിയാൻ പോകുന്നതെന്നും പോസ്റ്റിൽ പറഞ്ഞു.നിരവധി പേരാണ് പോസ്റ്റിന് കീഴെ കമന്റുമായി എത്തിയിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ-'ഒരുപാട് ഇടതുപക്ഷ സുഹൃത്തുക്കൾ ദിലീപിനെ അകത്തിട്ടില്ലെങ്കിൽ സർക്കാരിന് പേര് ദോഷം ഉണ്ടാകും എന്ന് കരുതിയാകണം സൈബർ ഇടങ്ങളിൽ ദിലീപിനെതിരെ പ്രതികരിക്കുന്നുണ്ട്.
നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്, നടിയെ ആക്രമിച്ചത് പൾസർ സുനിയുടെ ഭാവനയിൽ വിരിഞ്ഞ കാര്യം മാത്രമാണെന്നും അതിൽ ദിലീപിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും സിനിമ മേഖലയ്ക്ക് ചീത്ത പേരുണ്ടാക്കരുതെന്നും ആദ്യമായി പറയുന്നത് പോലീസിൽ നിന്ന് വിരമിച്ച ശ്രീലേഖ ഐ പി എസ് ഒന്നുമല്ല. പോലീസ് മന്ത്രി പിണറായി വിജയനാണ്.

'നിങ്ങൾ ഇപ്പോഴത്തെ കോടതിയുടെ പരാമർശങ്ങൾ നോക്കൂ.ആരോപണം: ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു
കോടതി: ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചില്ല.
ആരോപണം: ദിലീപ് വീട്ടിലിരുന്ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടു എന്ന ബാലചന്ദ്രകുമാറിന്റെ മൊഴി
കോടതി: ബാലചന്ദ്രകുമാർ വിശ്വാസയോഗ്യമല്ലാത്ത സാക്ഷി. അദ്ദേഹം നൽകിയ ശബ്ദരേഖ കൃത്രിമം'.

'ആരോപണം: കാവ്യായാണ് മാഡം
അന്വേഷണ ഉദ്യോഗസ്ഥർ: കാവ്യയെ പ്രതിയോ എന്തിന് സാക്ഷിയോയാക്കാനുള്ള തെളിവില്ല.
ആരോപണം: പൾസർ സുനിയെയും ദിലീപിനെയും ഒരുമിച്ച് കണ്ടു എന്ന് പറയുന്ന ചിത്രം
അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയിട്ടില്ല.ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യവുമായി കോടതിയിൽ ചെന്നപ്പോൾ കോടതി പറഞ്ഞ ഒരു കാര്യം കൂടി പറയട്ടെ. "നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാക്കി ഗൂഢാലോചന കുറ്റം തെളിയിക്കുന്ന ഒരു തെളിവ് പോലും ദിലീപിനെതിരെ ഹാജരാക്കാൻ പ്രോസീക്യൂഷന് കഴിഞ്ഞിട്ടില്ല എന്ന്'.

'പിണറായി വിജയൻ അഞ്ച് വർഷം മുമ്പ് പറഞ്ഞത് ശെരിയാണ് എന്ന് തന്നെയാണ് തെളിയാൻ പോകുന്നത്. സത്യമെന്താണ് മനസിലാക്കാനുള്ള നീതിബോധവും അവധാനതയും കാലഘട്ടം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. There may be times when we are powerless to prevent injustice, but there must never be a time when we fail to protest.
#IStandwithDileep',പോസ്റ്റിൽ പറയുന്നു.

വീഡിയോയിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ-'പ്രധാന പ്രതിയുടെ ഭാവനയാണിത്. പ്രധാന പ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ കാര്യമാണ് ഇത്. അയാളുടെ മനസിൽ വന്ന സങ്കൽപ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് ഒരു കുറ്റവാളി മനസിൽ സങ്കൽപ്പിച്ച് വെയ്ക്കുമല്ലോ. ഇതാണ് ഇവിടെ സംഭവിച്ചത്. ഒരു നടനെ പറ്റി ആരോപണം വന്നു, വീട്ടിൽ പോലീസ് എത്തി , അയാളെ ചോദ്യം ചെയ്തു..എല്ലാം നുണകളാണ്.

'സിനിമാ ലോകവുമായി ബന്ധപ്പെട്ട് അനാവശ്യമായി ഒരു ചിത്രം സൃഷ്ടിക്കാൻ എന്തിനാണ് ശ്രമം നടന്നത്. നിയമത്തിന്റെ കരങ്ങളിൽ കുറ്റവാളികൾ എത്തുന്നതിൽ ആരും തടസം നിൽക്കരുത്. സാധാരണ നിലയ്ക്ക് ആ വഴി സ്വീകരിക്കാൻ പാടില്ല. കുറ്റവാളികൾക്ക് രക്ഷ ഒരുക്കിയവരുണ്ടാകും. രക്ഷ ഒരുക്കിയത് ആരായാലും കുറ്റത്തോടൊപ്പം പങ്കാളിത്തം വഹിക്കുന്നവരാണ്',എന്നാണ് മുഖ്യമന്ത്രി വീഡിയോയിൽ പറയുന്നത്.

അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് പോസ്റ്റിന് താഴെ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്- ചില കമന്റുകൾ വായിക്കാം-'സിനിമയിൽ സ്ക്രിപ്റ്റ് എഴുതി വിജയിപ്പിക്കുന്നത് പോലെ അത്ര ഈസിയല്ല ജീവിതത്തിലെന്നു ചിലർക്കെങ്കിലും മനസ്സിലായി കാണും.ഇനി ചെയ്യണ്ടത് ഒരു വ്യക്തിയെ തകർക്കാൻ ശ്രമിച്ച മൊത്തം ടീം വർക്കേഴ്സിനെയും വെളിയിൽ കൊണ്ടുവരാനുള്ള വഴി നോക്കണം.. ആർക്കും ഒരു എക്സ്ക്യൂസും കൊടുക്കാതെ..എന്നും സത്യത്തിനൊപ്പം.. ദിലീപേട്ടാ നിങ്ങൾക്കൊപ്പം തന്നെയാണ് എന്നും എപ്പോഴും..5വർഷത്തെ തോരാ കഷ്ടപ്പാടിന്റെ വില അത് ആരായാലും തിരിച്ചു കൊടുക്കണം'

'ഇത് സുനിയുടെ മനസ്സിൽ തോന്നിയത് മാത്രം എന്ന് പറഞ്ഞാൽ ലക്ഷ്യയിൽ പോയത് വെച്ച് എതിരാളികൾ ദിലീപിനെതിരെ പറയും.. ഇത് മൊത്തത്തിൽ നാടകമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്.. അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രതി താൻ ചെയ്ത കുറ്റം തെളിയിക്കുന്ന വീഡിയോ രണ്ടാം ദിവസം തന്നെ തന്റെ വക്കീൽ വഴി പോലീസിനു കൊടുത്തിട്ട്.. പിന്നീട് കീഴടങ്ങുക കൂടി ചെയ്തിട്ട് ക്വട്ടേഷൻ തന്നയാൾ രക്ഷിച്ചില്ല എന്നും പറഞ്ഞ് അയാളുടെ പേര് പറയാൻ നിൽക്കുമോ? കേസിന്റെ പല കാര്യങ്ങളും പരിശോധിച്ചാൽ ഈ സംഭവം തന്നെ ഡ്രാമ ആണെന്ന് പറയേണ്ടി വരും',മറ്റൊരു കമന്റിൽ പറയുന്നു.
മഞ്ജു വാര്യറാണ് ഇതിന്റെയെല്ലാം തിരക്കഥയെന്നും അനുഭവിക്കും അനുഭവിക്കാതെ എവിടെ പോകുമെന്നായിരുന്നു മറ്റൊരു കമന്റ്.












Click it and Unblock the Notifications