ദിലീപിനെ 'രക്ഷിച്ച' ബാലചന്ദ്രകുമാറിൻ്റെ ആ മൊഴി; ട്വിസ്റ്റാകുമെന്ന് വിചാരിച്ചു, പക്ഷെ സംഭവിച്ചത്...
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ വലിയ വഴിത്തിരിവായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും താൻ നേരിട്ട് അത് കണ്ടറിഞ്ഞതുമാണെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. ദിലീപിനെതിരെ നിരവധി ഓഡിയോകളും വീഡിയോകളും ബാലചന്ദ്രകുമാർ പുറത്തുവിടുകയും ചെയ്തു.വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പിന്നീട് കേസിൽ പുനഃരന്വേഷണം നടന്നത്.
കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിന് വലിയ കുരുക്കായിരിക്കും ഈ വെളിപ്പെടുത്തൽ എന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തിയത്. എന്നാൽ ഇതേ വെളിപ്പെടുത്തൽ കേസിൽ ദിലീപിനെ തുണച്ചുവെന്നാണ് വിധി വ്യക്തമാക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന് കരുത്ത് പകർന്ന് കൊണ്ടായിരുന്നു
ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ബാലചന്ദ്രകുമാർ രംഗത്തെത്തിയത്. പൾസർ സുനിയെ ദിലീപിൻ്റെ ആലുവയിലുള്ള വീട്ടിൽ വെച്ച് താൻ കണ്ടു എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. പിന്നാലെ പൾസർ സുനിയും താനും ദിലീപുമൊക്കെ ഒരു വാഹനത്തിൽ യാത്ര ചെയ്തിരുന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. നടി ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിനെ അപായപ്പെടുത്താനുള്ള ചർച്ചകൾ ദിലീപിൻ്റെ വസതിയിൽ വെച്ച് നടന്നു, ഒരു പെണ്ണിന് വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്തതെന്ന രീതിയിൽ തൻ്റെ മുന്നിൽ വെച്ച് ദിലീപ് സംസാരിച്ചു തുടങ്ങി പല കാര്യങ്ങളും ബാലചന്ദ്രകുമാർ പറഞ്ഞു.
അതീവ നിർണായകമായ ഈ വെളിപ്പെടുത്തലുകൾ പിന്നീട് രഹസ്യമൊഴിയായി കോടതി രേഖപ്പെടുത്തി. ഏകദേശം. 51 ഓളം പേജുള്ള രഹസ്യമൊഴിയാണ് എടുത്തത്. പിന്നാലെ ഗൂഢാലോചന, വധശ്രമം ( അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിനെതിരെ) എന്നീ വകുപ്പുകൾ ചുമത്തി ദിലീപിനെതിരെ കേസെടുത്തു.
നടിയെ ആക്രമിക്കാൻ ദിലീപ് ആണ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് കേസ്. സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ സഹായിക്കുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തിയത്. എന്നാൽ അക്ഷരാർത്ഥത്തിൽ ദിലീപിനെ തുണയ്ക്കുന്ന തരത്തിലായി ഈ വെളിപ്പെടുത്തൽ.
കാരണം നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് ശേഷം ദിലീപും പൾസർ സുനിയും നേരിട്ട് കൂടിക്കാഴ്ചകൾ നടത്തുകയോ പരസ്പരം സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ്റെ ആദ്യ വാദം. താനും സുനിയും തമ്മിലുള്ള ബന്ധം രഹസ്യമാക്കി വെയ്ക്കാനാണ് ദിലീപ് ഇത് ചെയ്തതെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപ് പൾസർ സുനിയുമായി പരസ്യമായി സൌഹൃദം നിലനിർത്തിയതെന്ന് വിശ്വസിക്കാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്.
ബാലചന്ദ്രകുമാറിനെ പോലൊരു വ്യക്തി വീട്ടിലുണ്ടായപ്പോൾ പൾസർ സുനിയെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ പോലും ദിലീപ് തയ്യാറായില്ലേയെന്നും ബാലചന്ദ്രകുമാറിൻ്റെ മുന്നിൽ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ദിലീപ് സംസാരിച്ചുവെന്നത് സംശയകരമാണെന്നും ബാലചന്ദ്രകുമാറിൻ്റെ മൊഴി വിശ്വാസത്തിലെടുക്കാൻ അതുകൊണ്ട് തന്നെ ബുദ്ധിമുട്ടാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. അതായത് കേസിൽ പ്രോസിക്യൂഷന് ഗുണമാകുമെന്ന് കരുതിയ ബാലചന്ദ്രകുമാറിൻ്റെ മൊഴി അക്ഷരാർത്ഥത്തിൽ തുണച്ചില്ലെന്ന് മാത്രമല്ല അത് ദിലീപിന് ഗുണകരമാകുകയും ചെയ്തു.












Click it and Unblock the Notifications