ഗൂഢാലോചന കേസ്; അന്വേഷണം വേഗത്തിൽ; ദിലീപ് അടക്കം 5 പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതിയിൽ
ഗൂഢാലോചന കേസ്; അന്വേഷണം വേഗത്തിൽ; ദിലീപ് അടക്കം 5 പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് വീണ്ടും ഹൈക്കോടതിയിൽ. പ്രതികൾ സമര്‍പ്പിച്ച മുൻകൂർ ജാമ്യം ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.
നടൻ ദിലീപ് അടക്കം 5 പ്രതികളാണ് മുൻകൂർ ജാമ്യം ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹരജി പരിഗണിക്കുന്നത്. കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ദിലീപും സഹോദരനും അടക്കമുള്ളവർ ഈ കേസിൽ ഗൂഢാലോചന നടത്തി എന്നതാണ് ആരോപണം.

ഇതിനെതിരെയാണ് കോടതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന് പ്രതികാരമായിട്ടാണ് ഇത്തരമൊരു കേസെന്ന് ദിലീപ് വ്യക്തമാക്കുന്നു.ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. അതേസമയം സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ദിലീപിന്‍റെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടത്തിയിരുന്നു.

റെയ്‌ഡിൽ ദിലീപിന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെയും പെൻ ഡ്രൈവുകളുടെയും ശാസ്ത്രീയ പരിശോധന ഉടന്‍ നടത്തും. കേസുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ കൂടി ലഭിക്കുമോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട് എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് കാണിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

കേസിലെ മുഖ്യ പ്രതിയായ പൾസർ സുനി കേസിലെ സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡുകൾ ഇതിനോടകം പുറത്തു വന്നിരിന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ മുന്നിൽ ഏറെ തവണകളായി കണ്ടിട്ടുണ്ടെന്ന തരത്തിലുളള ഫോൺ റെക്കോർഡ് വിവരങ്ങളാണ് നിലവിൽ പുറത്തു വന്നത്. പിക്പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ട് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്ന് പൾസർ സുനി വ്യക്തമാക്കുന്നുണ്ട്. ഇതിനു പുറമേ ആലുവയിലെ ദിലീപിൻറെ വീട്ടിൽ വച്ചു മറ്റൊരു ഹോട്ടലിൽ വച്ച് ബാലചന്ദ്ര കുമാറിനെ പൾസർ സുനി കണ്ടിരുന്നു.

ഇത് കേസിന് കൂടുതൽ വഴിത്തിരിവുകൾ ഉണ്ടാക്കുകയാണ്. അതിനിടെയാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കി എന്ന കേസിൽ ദിലീപിൻറെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനയിൽ വരുന്നത്. എന്നാൽ, ഫോൺ രേഖകൾ പുറത്തു വരുന്നതിന് മുൻപ് തന്നെ മുഖ്യ പ്രതിയായ പൾസർ സുനിയെ ദിലീപിനൊപ്പം കണ്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപും മറ്റു പ്രതികളും ഗൂഢാലോചന നടത്തിയെന്ന് സംഭവം എറണാകുളം ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ ആണ് ഇപ്പോൾ അന്വേഷിക്കുന്നത്.

എന്നാൽ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും പൾസർ സുനിയേയും വിജീഷുനെയുമാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. തീരുമാനത്തിന് പിന്നാലെ, ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകാനാണ് തീരുമാനം. കേസിലെ അന്വേഷണം റിപ്പോർട്ട് 20 - ന് മുമ്പ് കൈമാറാനാണ് വിചാരണ കോടതിയുടെ നിർദ്ദേശം. അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തിൽ കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications