ദിലീപ് അമ്മയിലേക്ക് തിരികെയെന്ന് സൂചന! പുറത്താക്കിയിട്ടില്ലെന്ന് അമ്മ, ദിലീപ് വിരുദ്ധ ചേരിക്ക് ആശങ്ക
Recommended Video
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് സിനിമാ സംഘടനകളില്‍ നിന്നും നടന്‍ ദിലീപ് പുറത്തായത്. മുഖം രക്ഷിക്കാനെന്നോണം അമ്മ അടക്കമുള്ള സംഘടനകള്‍ക്ക് ദിലീപിനെ പുറത്താക്കേണ്ടി വന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി.
ദിലീപ് ജാമ്യം നേടി പുറത്ത് ഇറങ്ങിയതിന് പിന്നാലെ താരം തന്നെ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചെടുത്തിരുന്നു. ഇപ്പോഴിതാ തള്ളിപ്പറഞ്ഞ അമ്മയിലേക്കും ദിലീപ് ശക്തമായ തിരിച്ച് വരവിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിശക്തനായ താരം
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ ശത്രുത നിലനില്‍ക്കുന്നുണ്ട് എന്നത് സിനിമാ ലോകത്തിന് അകത്തും പുറത്തും പരസ്യമായ കാര്യമാണ്. കേസില്‍ ആരോപണങ്ങളുടെ മുന ദിലീപിന് നേര്‍ക്ക് തിരിഞ്ഞപ്പോഴും ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴും അമ്മയും പ്രമുഖ താരങ്ങളുമെല്ലാം ദിലീപിനെ തള്ളിപ്പറയാതെ ഒപ്പം നിന്നു. നടന്‍ എന്നതിലുപരി നിര്‍മ്മാതാവായും തിയറ്റര്‍ ഉടമയായും സിനിമാ രംഗത്ത് ദിലീപിനുള്ള സ്വാധീനം തന്നെയാണതിന് കാരണം.
അമ്മ ദിലീപിനൊപ്പം
കേസില്‍ പ്രതി ചേര്‍ക്കപ്പെടുമ്പോള്‍ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തായിരുന്നു ദിലീപ്. സംഘടനയില്‍ ഒരുപക്ഷേ മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ശക്തന്‍. അന്ന് ചേര്‍ന്ന് അമ്മ ജനറല്‍ ബോഡി യോഗത്തിലും എക്‌സിക്യൂട്ടീവ് യോഗത്തിലും ദിലീപിന്റെ വിഷയം ചര്‍ച്ച പോലുമായില്ലെന്ന് ഓര്‍ക്കണം. മാത്രമല്ല മുകേഷും ഗണേഷ്‌കുമാറും അടക്കമുള്ളവര്‍ ദിലീപിന് വേണ്ടി വാദിക്കാനും മടിച്ചില്ല.
പുറത്താക്കി മുഖം രക്ഷിക്കൽ
എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ തല്‍ക്കാലത്തെ കോളിളക്കം അവസാനിപ്പിക്കാന്‍ താരത്തെ പുറത്താക്കുക എന്ന വഴിയേ അമ്മയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. നടിക്കൊപ്പം നിന്ന രമ്യാ നമ്പീശനും പൃഥ്വിരാജും വിമന്‍ ഇന്‍ സിനിമാ കലക്ടീവും ചെലുത്തിയ സമ്മര്‍ദ്ദം കൂടിയാണ് ആ തീരുമാനത്തിലേക്ക് അമ്മയെ എത്തിച്ചതെന്ന് പറയാം.
അമ്മയിൽ പൊട്ടിത്തെറി
ദിലീപിനെ പുറത്താക്കിയതിന്റെ പേരില്‍ അമ്മയില്‍ ഒരു പൊട്ടിത്തെറി തന്നെ നടന്നു. കുറ്റം തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് ദിലീപില്‍ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് ശരിയായില്ല എന്ന് നടന്റെ പക്ഷക്കാര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രതികരിച്ചു. എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ മമ്മൂട്ടിയേയും പൃഥ്വിരാജിനേയും രൂക്ഷമായി ആക്രമിച്ച് രംഗത്ത് വരികയുമുണ്ടായി.
പൃഥ്വിക്കും മമ്മൂട്ടിക്കുമെതിരെ
പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മമ്മൂട്ടിയെടുത്തത് എന്നാണ് ഗണേഷ് ആരോപിച്ചത്. പുറത്താക്കല്‍ സംബന്ധിച്ച് ദിലീപിനൊരു നോട്ടീസ് പോലും നല്‍കാത്തത് കാരണം അമ്മയുടെ ബൈലോ അനുസരിച്ച് ആ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതല്ലെന്ന് ഗണേഷിന് എന്ന പോലെ അമ്മയുടെ ഭാരവാഹികള്‍ക്കും നല്ല നിശ്ചയമുണ്ട്.
തിരിച്ചെടുക്കാൻ ആലോചന
ജാമ്യം നേടി പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ ഗണേഷ് അടക്കമുള്ളവര്‍ ദിലീപിനെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ദിലീപിനെ തിരിച്ച് കൊണ്ടുവരണം എന്ന് അഭിപ്രായമുള്ളവരാണ് അമ്മയില്‍ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ ഈ മാസം 23ന് കൊച്ചിയില്‍ ചേരുന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ അക്കാര്യവും ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
നോട്ടീസ് നൽകിയിട്ടില്ല
2017 ഓഗസ്റ്റ് 11ന്, അതായത് ദിലീപ് കേസില്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസം ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനമെടുത്ത് ഒരു വര്‍ഷം പോലും തികയും മുന്‍പാണ് താരത്തെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്. പുറത്താക്കി എന്ന് പറഞ്ഞതല്ലാതെ ഇതുവരെ ദിലീപിന് അമ്മ സസ്‌പെന്‍ഷന്‍ നോട്ടീസ് നല്‍കിയിട്ടില്ല.
നിയമപ്രകാരം അംഗം തന്നെ
എന്നുവച്ചാല്‍ ദിലീപ് ഇപ്പോഴും നിയമപരമായി അമ്മയില്‍ അംഗമാണ്. 23നുള്ള അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ദിലീപിനെ സഹകരിപ്പിക്കാം എന്ന കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. 24ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കാമെന്നും ഭൂരിപക്ഷം പിന്തുണയ്ക്കും എന്നുമാണ് അമ്മ നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. തീരുമാനമാകുന്നത് വരെ അമ്മ ഇക്കാര്യത്തില്‍ മൗനം തുടരും.
അമ്മയിലേക്ക് ഇല്ലെന്ന് ദിലീപ്
ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് ഇന്നസെന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം ഇത്തവണത്തെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ദിലീപിന് പങ്കെടുക്കാന്‍ സാധിക്കില്ല. നേരത്തെ അമ്മയിലേക്ക് തിരിച്ച് വരുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ ഒരു സ്ഥാനത്തേക്കും താനില്ല എന്നായിരുന്നു അന്ന് താരത്തിന്റെ പ്രതികരണം.
ദിലീപ് വിരുദ്ധ ചേരിക്ക് ആശങ്ക
ദിലീപ് അമ്മയിലേക്ക് തിരിച്ച് വരികയാണ് എങ്കില്‍ അത് ഔദ്യോഗിക പക്ഷത്തിന് കൂടുതല്‍ ശക്തി പകരും. അതേസമയം നടിക്കൊപ്പം നില്‍ക്കുകയും ദിലീപ് അനുകൂലികളുടെ ശത്രുത ഏറ്റുവാങ്ങുകയും ചെയ്ത താരങ്ങള്‍ക്ക് ദിലീപിന്റ മടക്കം വലിയ അടിയാവും. പൃഥ്വിരാജിനേയും രമ്യാ നമ്പീശനേയും അമ്മ എക്‌സിക്യൂട്ടീവില്‍ നിന്നും മാറ്റിക്കഴിഞ്ഞു. ദിലീപ് അധികാര സ്ഥാനങ്ങളില്‍ തിരിച്ചെത്തുന്നത് വിമന്‍ ഇന്‍ സിനിമ കലക്ടീവിനും സംഘടനയെ പിന്തുണയ്ക്കുന്നവര്‍ക്കും ക്ഷീണമാവും.