ദിലീപിന് തിരിച്ചടി, 6 ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി, ദയ കാണിക്കണമെന്ന് ദിലീപ്
കൊച്ചി: ദിലിപീന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ദിലീപും കൂട്ടുപ്രതികളും ഫോണുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുദ്ര വെച്ച കവറില്‍ ആറ് ഫോണുകള്‍ ഹാജരാക്കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഫോണുകള്‍ ഹാജരാക്കാനാകില്ലെന്ന് വ്യക്തമാക്കി ദിലീപ് നിരത്തിയ കാരണങ്ങള്‍ ഹൈക്കോടതി തള്ളി. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണുകള്‍ ദിലീപ് കോടതിയില്‍ ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തിങ്കളാഴ്ച 10.15ന് മുന്‍പായി രജിസ്ട്രാര്‍ ജനറലിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കണം. ഫോണുകള്‍ ഹാജരാക്കാന്‍ ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഫോണുകള്‍ മുംബൈയിലാണ് ഉളളതെന്നും അവ തിരിച്ച് എത്തിക്കാന്‍ സമയം വേണം എന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. കോടതി ഉത്തരവ് അനുസരിക്കുന്നില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുളള സംരക്ഷണം പിന്‍വലിക്കുമെന്നുളള മുന്നറിയിപ്പ് നല്‍കിയ ഹൈക്കോടതി ദിലീപിന് വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും എന്നും നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണുകള്‍ നല്‍കാന്‍ വിശ്വാസമില്ലെന്നാണ് ദിലീപ് വാദിച്ചത്. ഫോണിലെ സ്വകാര്യ വിവരങ്ങള്‍ അന്വേഷണ സംഘം ദുരുപയോഗം ചെയ്യുമെന്നും തന്റെ സ്വകാര്യതയെ ബാധിക്കും എന്നുമുളള വാദങ്ങള്‍ ദിലീപ് ഉയര്‍ത്തി. പോലീസും മാധ്യമങ്ങളും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണ് എന്നും താന്‍ ഇരയാണ് എന്നും കോടതി ദയവ് കാണിക്കണം എന്നും ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു.

എന്നാല്‍ ഇതില്‍ ദയയുടെ കാര്യമില്ലെന്നും നിയമപരമായ കാര്യങ്ങളേ ഉളളൂവെന്നും കോടതി മറുപടി നല്‍കി. തന്റെ ഫോണ്‍ ടൈം ബോംബോ ആര്‍ഡിഎക്‌സോ ഒന്നും അല്ലെന്ന് ദിലീപ് വ്യക്തമാക്കി. ഫോണുകള്‍ സ്വന്തം നിലയില്‍ പരിശോധനയ്ക്ക് അയച്ചത് സ്വകാര്യത പരിഗണിച്ചാണ്. ഫോണില്‍ 2017 മുതലുളള സന്ദേശങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ടെന്ന് ദിലീപ് അറിയിച്ചു. ബാലചന്ദ്ര കുമാര്‍ കള്ളക്കഥ പറയുകയാണ് എന്നും ചാനലിന് നല്‍കിയ അഭിമുഖം ആസൂത്രിതം ആണെന്നും ദിലീപ് ആരോപിച്ചു.

നടിയെ ആക്രമിച്ച കേസില്‍ 2017ല്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചതാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം വിസ്താരം ബാക്കി നില്‍ക്കേയാണ് ആരോപണങ്ങളുമായി ബാലചന്ദ്ര കുമാര്‍ വരുന്നത്. ദിലീപിനെ കുടുക്കാനുളള തന്ത്രങ്ങള്‍ ആണ് ക്രൈംബ്രാഞ്ചിന്റേത് എന്നും പ്രതിഭാഗം ആരോപിച്ചു. അതേസമയം പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഢാലോചന കൂടാതെ തുടര്‍നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

2017 ഡിസംബറില്‍ എംജി റോഡിലെ ഫ്‌ളാറ്റില്‍ വെച്ച് ദിലീപും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇത് കൂടാതെ 2018 മെയില്‍ പോലീസ് ക്ലബില്‍ വെച്ചും 2019 ല്‍ സുഹൃത്തായ ശരത്തിനൊപ്പവും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുളള ഗൂഢാലോചന ദിലീപ് നടത്തി എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ദിലീപിന്റെ കയ്യിലെ നാല് ഫോണുകളും ഹാജരാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് ഫോണുകളേ ഉളളൂ എന്നും നാലാമത്തെ ഫോണിനെ കുറിച്ച് അറിയില്ലെന്നുമാണ് ദിലീപിന്റെ വാദം.












Click it and Unblock the Notifications