രഹസ്യമൊഴി നൽകിയ സാക്ഷിയെ അടക്കം ദിലീപ് സ്വാധീനിച്ചു? പിന്നിൽ സിനിമയിലെ പ്രമുഖർ? വൻ ട്വിസ്റ്റ്
കൊച്ചി: സിനിമയിലെ സിംഹാസനത്തില്‍ നിന്നിറങ്ങി, ജനപ്രിയ പട്ടം അഴിച്ച് വെച്ച് സബ് ജയിലിലെ തറയില്‍ ദിലീപ് കിടക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞു. സിനിമയിലെ അതിശക്തനായ താരം ജയിലിലായതോടെ ശക്തി കുറഞ്ഞെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി. എംഎല്‍എ അടക്കമുള്ള നടന്മാര്‍ ജയിലിലേക്ക് ഒഴുകിയത് അതിന് തെളിവാണ്.
ജയിലിന് അകത്ത് കിടന്ന് കൊണ്ട് ദിലീപ് എങ്ങനെ പുറത്തെ കാര്യങ്ങളില്‍ ഇടപെട്ടുവെന്നത് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. കേസിലെ നിര്‍ണായക സാക്ഷികളെ ദിലീപ് സ്വാധീനിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍. അതിന് സഹായം ലഭിച്ചതാകട്ടെ, പ്രമുഖരില്‍ നിന്നും!
മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ? മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ
സ്വാധീനിക്കാൻ ശ്രമം
ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഞ്ചാം ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.
വ്യക്തമായ തെളിവുകള്‍
കേസിലെ നിര്‍ണ്ണായക സാക്ഷിയെ അടക്കം സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തി എന്നതിന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്തകളുണ്ട്. മാതൃഭൂമിയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
പൾസറുമായി ബന്ധപ്പെട്ടവരെ
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട സാക്ഷികളെ വരെ സ്വാധീനിക്കന്‍ ജയിലില്‍ കിടന്നപ്പോഴും ദിലീപ് ശ്രമം നടത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടത്രേ. ഒരു സാക്ഷിയുടെ കാര്യത്തില്‍ കൃത്യമായ തെളിവുകളും പോലീസിന്റെ പക്കലുണ്ട്.
രഹസ്യ മൊഴി നൽകിയ സാക്ഷിയേയും
നടിയുടെ കേസില്‍ പോലീസിന് രഹസ്യമൊഴി നല്‍കിയ സാക്ഷിയെ വരെ സ്വാധീനിക്കാന്‍ ശ്രമം നടന്നിട്ടുണ്ടത്രേ. സിനിമാരംഗത്ത് ഉള്ള പ്രമുഖരാണ് ദിലീപിന് വേണ്ടിയുള്ള ഈ ശ്രമങ്ങള്‍ക്ക് പിന്നിലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് സൂചന.
ജയിലിലും ശക്തൻ
ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ നാല് തവണ കോടതികള്‍ തള്ളാനൊരു പ്രധാന കാരണം സാക്ഷികളെ സ്വാധീനിച്ചേക്കും എന്നുള്ളതായിരുന്നു. പ്രമുഖര്‍ ജയിലില്‍ വന്ന് പിന്തുണ പ്രഖ്യാപിച്ചത് ദിലീപ് എത്രമാത്രം ശക്തനാണ് എന്നതിന് തെളിവായി പോലീസ് നേരത്തെയും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആ മൊഴി മാറ്റം
നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന സാക്ഷി കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്.
സുനിയെ ലക്ഷ്യയിൽ കണ്ടില്ലെന്ന്
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്നത് താന്‍ കണ്ടിരുന്നതായി പറഞ്ഞ ജീവനക്കാരനാണ് ഒടുക്കം മൊഴി മാറ്റിയത്. കാവ്യയുടെ ഇപ്പോഴത്തെ ഡ്രൈവറാണ് മൊഴി മാറ്റത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പ്രതിഭാഗം വാദിക്കുന്നത്
ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു എന്ന പോലീസ് വാദം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അതേസമയം പുറത്തിറങ്ങിയാലും ദിലീപ് സാക്ഷികളെ സ്വാധീനിക്കില്ലെന്നാണ് പ്രതിഭാഗം പറയുന്നത്. പ്രായമായ ഒരു അമ്മയും മകളും ദിലീപിന് വീട്ടിലുണ്ട്.
ഏത് ഉപാധിയും അംഗീകരിക്കാം
ഏത് ഉപാധിയോടെ ആണെങ്കിലും പുറത്തിറങ്ങാന്‍ തയ്യാറാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയുണ്ടായി.പോലീസിനെതിരെ കടുത്ത വാദങ്ങളാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്. ദിലീപിനെ വിചാരണത്തടവുകാരനാക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്നും അന്വേഷണത്തിന്റെ ഒരു വിവരവും അറിയിക്കുന്നില്ലെന്നും പ്രതിഭാഗം ആരോപിച്ചു.
കുറ്റമെന്തെന്ന് അറിയില്ല
കേസില്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് പോലും ദിലീപിന് അറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ള ഹൈക്കോടതിയില്‍ വ്യക്തമാക്കി. അത് പ്രതിയുടെ അവകാശമാണ്. പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തുന്നില്ലെന്നും ആരോപിക്കപ്പെട്ടു.
കാണാത്ത മൊബൈൽ
കേ്‌സിലെ സുപ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന്റെ വീഴ്ചയായി പ്രതിഭാഗം ചൂണ്ടിക്കാട്ടി. അക്കാര്യത്തില്‍ ദിലീപിന് യാതൊരു പങ്കുമില്ല. മൊബൈല്‍ കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്.
പോലീസിന്റെ വീഴ്ച
മൊബൈല്‍ നശിപ്പിച്ചു എന്ന് ആരോപണമുണ്ട്. അക്കാര്യത്തില്‍ ഇതുവരെ വിശദമായ ഒരു അന്വേഷണം പോലും നടത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. മൊബൈല്‍ കിട്ടാത്തത് കൊണ്ട് ദിലീപിന് ജാമ്യം നല്‍കരുത് എന്നത് പോലുള്ള ദുര്‍ബലമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു.
ജാമ്യത്തിന് അർഹത
ദിലീപിന് നേരത്തെ രണ്ട് തവണയും ഹൈക്കോടതി ജാമ്യം നിഷേധിക്കാന്‍ കാരണമായതിലൊന്ന് മൊബൈല്‍ കണ്ടെത്തിയിട്ടില്ല എന്ന പ്രോസിക്യൂഷന്‍ വാദമായിരുന്നു. കേസന്വേഷണം അന്തിമഘട്ടത്തില്‍ ആയതിനാല്‍ സ്വാഭാവിക ജാമ്യത്തിന് ദിലീപിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
പൾസർ സുനി പോലീസിന് ദൈവം
പള്‍സര്‍ സുനി കേസില്‍ പോലീസിന് ദൈവമായി മാറിയിരിക്കുകയാണ് എന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ അനുസരിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുന്നത് എന്നും പ്രതിഭാഗം ആരോപിക്കുകയുണ്ടായി.