നടിയെ ആക്രമിച്ച കേസിൽ പുതിയ തന്ത്രം.. ഹർജികളുടെ പെരുന്നാൾ.. വിചാരണ വൈകിപ്പിക്കൽ ലക്ഷ്യം!
കൊച്ചി: ഒരു കാലത്ത് അടുത്ത സുഹൃത്തായിരുന്ന നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ജനപ്രിയനെന്ന ദിലീപിന്റെ നല്ലപിള്ള ഇമേജ് ഇടിഞ്ഞ് താണിരുന്നു. എന്നാല്‍ വന്‍ ഫാന്‍ ബേസ് ഉള്ളതും സിനിമാ സംഘടനകളുടെ പിന്തുണയുള്ളതും ദിലീപിന് സിനിമാ രംഗത്ത് തുടരാനുള്ള ബലമാണ്.
കേസില്‍ നിന്നും രക്ഷപ്പെടാന്‍ സിനിമാക്കാരുടെ പിന്തുണ പോരെന്ന് ദിലീപിന് നിശ്ചയമുണ്ട്. സുപ്രീം കോടതി അഭിഭാഷകരെ അടക്കമെത്തിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം ഒരു വശത്ത് നടക്കുന്നു. മറുവശത്ത് കേസിലെ വിചാരണ നീട്ടാനുള്ള തന്ത്രങ്ങളും മുറയ്ക്ക് നടക്കുന്നു. അക്കാര്യത്തില്‍ ദിലീപിനൊപ്പം കൂട്ടുപ്രതികളുമുണ്ട്.
7 മാസം കഴിഞ്ഞു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയായി ചേര്‍ത്ത് കൊണ്ട് അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത് 2017 നവംബര്‍ 22നാണ്. അങ്കമാലി കോടതിയില്‍ നിന്നും സാങ്കേതിക പിഴവുകള്‍ തിരുത്തി പിന്നീട് കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഡിസംബറിലായിരുന്നു അത്. കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസം പിന്നിട്ടുവെങ്കിലും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
ഹർജികളുടെ പെരുന്നാൾ
വിചാരണ വൈകിപ്പിക്കാന്‍ പ്രതിയായ ദിലീപ് ശ്രമിക്കുന്നു എന്ന് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആരോപിക്കുന്നതാണ്. ഈ ആക്ഷേപം ശരിവെയ്ക്കുന്നതുമാണ് ദിലീപിന്റെ നീക്കങ്ങള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തുടര്‍ച്ചയായി നിരവധി ഹര്‍ജികളുമായാണ് ദിലീപ് കോടതിയെ സമീപിച്ച് കൊണ്ടിരിക്കുന്നത്.
സുനിയും പിന്നിലല്ല
ഇക്കാര്യത്തില്‍ പള്‍സര്‍ സുനി അടക്കം കേസിലെ മറ്റ് പ്രതികളും ദിലീപിനൊപ്പമുണ്ട്. കേസില്‍ ദിലീപ് ഇതുവരെ നല്‍കിയിരിക്കുന്നത് 13 ഹര്‍ജികളാണ്. അതും സെഷന്‍സ് കോടതിയില്‍ മാത്രം. പള്‍സര്‍ സുനി എന്ന ഒന്നാം പ്രതി സുനില്‍ കുമാറും ഒട്ടും പിന്നിലല്ല. ഏഴ് ഹര്‍ജികളാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് സുനി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
വിചാരണ വൈകിപ്പിക്കാൻ
ഈ ഹര്‍ജി പ്രളയത്തെ സെഷന്‍സ് കോടതി തന്നെ വിമര്‍ശിച്ചിട്ടുള്ളതാണ്. ഇത്തരം ഹര്‍ജികള്‍ വിചാരണ വൈകിപ്പിക്കാനുദ്ദേശിച്ച് കൊണ്ടുള്ളവയാണെന്ന് ഹൈക്കോടതിയും ഒരു ഘട്ടത്തില്‍ വിമര്‍ശിച്ചിരുന്നു. രണ്ട് പേരും സമര്‍പ്പിച്ച ഭൂരിപക്ഷം ഹര്‍ജികളും കോടതി തള്ളിയവ കൂടിയാണ്.
32 രേഖകൾ വേണം
കഴിഞ്ഞ ദിവസവും ദിലീപ് പുതിയ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. കേസിലെ 32 രേഖകള്‍ താനടക്കമുള്ള പ്രതികള്‍ക്ക് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും സിഡിയും അടക്കമുള്ളവ വേണമെന്നാണ് ആവശ്യം. എല്ലാ രേഖകളും വിട്ട് കിട്ടേണ്ടത് പ്രതികളുടെ അവകാശമാണെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.
ചോർന്നാൽ എന്ത് ചെയ്യും
വൈകാതെ വിചാരണ തുടങ്ങാന്‍ കോടതി തീരുമാനിച്ചിരിക്കെയാണ് ഇത്തരത്തില്‍ ഹര്‍ജികളുമായി പ്രതികളെത്തുന്നത്. ഈ നീക്കങ്ങളെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയാണ്. ദിലീപ് ആവശ്യപ്പെട്ട 32ലധികം രേഖകള്‍ പകര്‍ത്തുക എളുപ്പമല്ലെന്ന് വ്യക്തമാക്കുന്ന പ്രോസിക്യൂഷന്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ ദൃശ്യങ്ങള്‍ ചോര്‍ന്നാല്‍ എന്ത് ചെയ്യുമെന്നും ചോദിക്കുന്നു.
പ്രോസിക്യൂഷൻ എതിർക്കും
പ്രതികള്‍ക്ക് ഈ രേഖകള്‍ നല്‍കിയാല്‍ അവ ചോര്‍ന്നാലും ആരില്‍ നിന്നാണ് എന്ന് കണ്ടെത്തുക എളുപ്പമാവില്ലെന്നും പ്രോസിക്യൂഷന്‍ കരുതുന്നു. അതുകൊണ്ട് തന്നെ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ്‌പ്രോസിക്യൂഷന്‍ എതിര്‍ത്തേക്കും. ഹര്‍ജികള്‍ വിചാരണ വൈകിപ്പിക്കാനും ഒപ്പം കേസിലെ സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമമാണെന്നും പ്രോസിക്യൂഷന്‍ സംശയിക്കുന്നു.
കുറ്റസമ്മത മൊഴി പരിഗണിക്കരുത്
വിചാരണ ഘട്ടത്തില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ പോലുമാണ് ഇപ്പോള്‍ പ്രതികള്‍ ഉന്നയിക്കുന്നത്. അത്തരത്തിലൊന്നാണ് പള്‍സര്‍ സുനിയുടെ ഹര്‍ജി. താന്‍ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴി പരിഗണിക്കരുത് എന്നാണ് സുനിയുടെ ആവശ്യം. ഇത് വിചാരണ ഘട്ടത്തില്‍ പരിശോധിക്കാമെന്നാണ് കോടതി നിലപാട്. സിനിമാ ലോകത്ത് നിന്നടക്കം നിരവധി സാക്ഷികളുള്ള കേസില്‍ വിചാരണ വൈകുന്നത് സാക്ഷികള്‍ സ്വാധീനിക്കപ്പെടാനിടയാകുമെന്നതാണ് പ്രോസിക്യൂഷന്റെ ആശങ്ക.