ദിലീപിന്റെ വിഐപി സന്ദർശനം: 'ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി'; 4 ദേവസ്വം ഉദ്യോഗസ്ഥർക്ക് നോട്ടീസ്
കൊച്ചി: ശബരിമലയിൽ നടൻ ദിലീപിന് വി ഐ പി പരിഗണന നൽകിയ സംഭവത്തിൽ നാല് ദേവസ്വം ഉദ്യോഗസ്ഥർക്ക് നോട്ടീസ്. ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വിശദീകരണം കേട്ട ശേഷം തുടർനടപടി സ്വീകരിക്കും. കുറച്ച് നേരത്തേക്ക് ദർശനം തടസ്സപ്പെട്ടെന്ന് വിജിലൻസ് കണ്ടെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സ്ക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ്. സംഭവത്തിൽ ഹൈക്കോടതിയിൽ നിന്ന് ഉൾപ്പെടെ രൂക്ഷ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.
ദിലീപിന്റെ വി ഐ പി ദർശനത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടിവന്നിരുന്നു. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദിച്ചിരുന്നു. ദിലീപ് സോപാനത്തിൽ തുടർന്നതിനാൽ മറ്റ് ഭക്തർക്ക് ദർശനത്തിൽ കാലതാമസം ഉണ്ടായെന്നും കോടതി പറഞ്ഞു. കാര്യങ്ങൾ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം ദേവസ്വം ബോർഡിന്റെ ആണെന്നും കോടതി പറഞ്ഞിരുന്നു.

ഇത്തരം പ്രവർത്തികൾ അനുവദിക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പിക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. സോപാനത്തിന് മുന്നിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുതെന്നും കോടതി പറഞ്ഞിരുന്നു. പ്രത്യേക ദർശനത്തിന് പരിഗണന നൽകേണ്ട ഭരണഘടന പദവി ഉള്ളവരെ സുപ്രീം കോടതി നിർവചിച്ചിട്ടുണ്ട്. സിനിമാതാരത്തിന് അത്തരം പരിഗണനയില്ലെന്നും കോടതി വ്യക്തമാക്കി.
ശ്രീ കോവിലിന് മുന്നിൽ നിൽക്കുന്ന ആൾ വി ഐ പി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ല. ഇത് അനുവദിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. ദിലീപ് നിന്നത് കൊണ്ട് ആർക്കും മുന്നോട്ട് പോകാനായില്ല. ഹരിവരാസന സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടത്.
കുട്ടികൾക്കും സ്ത്രീകൾക്കും ദർശനത്തിന് മതിയായ സൗകര്യം ലഭിക്കണം. ഇക്കാര്യം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ് എന്നും കോടിതി പറഞ്ഞ. സോപാനത്തെ സി സി ടി വി ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി ഹാജരാക്കാൻ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ. എസ് മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. വിഷയം തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും. അന്ന് വിശദമായ സത്യവാങ്മൂലം നൽകാനും ദേവസ്വം ബോർഡിന് നിർദ്ദേശമുണ്ട്.












Click it and Unblock the Notifications