ഒടുവിൽ പ്രതികരിച്ച് ആഷിഖ് അബു, ഷെയ്ന്‍ തിരുത്തണം, 23കാരൻ വില കൽപ്പിക്കാത്തത് ചൊടിപ്പിച്ചതാവാം
കൊച്ചി: മലയാള സിനിമയിലെ പുതിയ വിലക്ക് വിവാദത്തില്‍ ഷെയ്ന്‍ നിഗത്തേയും നിര്‍മ്മാതാക്കളേയും വിമര്‍ശിച്ച് സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു. ആഷിഖ് അബുവും റിമ കല്ലിങ്കലും പാര്‍വ്വതിയും അടക്കമുളളവര്‍ എന്തുകൊണ്ട് ഷെയ്ന്‍ വിഷയത്തില്‍ പ്രതികരിക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം നടന്‍ ഹരീഷ് പേരടി പരിഹസിച്ചിരുന്നു.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
പിന്നാലെയാണ് ഷെയ്ൻ വിഷയത്തിൽ മനോരമയോട് ആഷിഖ് അബു പ്രതികരിച്ചിരിക്കുന്നത്. അധികാരമുളള സീനിയര്‍ നിര്‍മ്മാതാക്കളുടെ വാക്കുകള്‍ക്ക് ഷെയ്‌നെ പോലുളള 23 വയസ്സുകാരന്‍ വില കല്‍പ്പിക്കാത്തത് അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും എന്ന് ആഷിഖ് അബു പറഞ്ഞു.
അത് ഷെയ്ന്‍ തിരുത്തണം
അപക്വമായ തരത്തിലുളള പ്രതികരണങ്ങള്‍ ഈ വിവാദത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും അത് ഷെയ്ന്‍ തിരുത്തണം എന്നുമാണ് ആഷിഖ് അബു വ്യക്തമാക്കുന്നത്. പുതുമുഖ സംവിധായകരുടെ രണ്ട് സിനിമകളാണ് മുടങ്ങിപ്പോയിരിക്കുന്നത്. അവ രണ്ടും ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കണം. പുതിയ സംവിധായകരുടെ ഭാവി കൂടി നോക്കണമെന്നും ആഷിഖ് അബു പറഞ്ഞു.
അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും
ഷെയ്ന്‍ നിഗം ചെയ്തതും നിര്‍മ്മാതാക്കള്‍ ചെയ്തതും തെറ്റാണ്. ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ ആ സിനിമ ഉപേക്ഷിക്കുകയാണ് എന്നാണ് നിര്‍മ്മാതാക്കള്‍ നിലപാടെടുത്തത്. ഷെയ്‌നും ആ സിനിമകളെ ലാഘവത്തോടെയാണ് കണ്ടത്. അധികാരമുളള സീനിയര്‍ നിര്‍മ്മാതാക്കളുടെ വാക്കുകള്‍ക്ക് ഷെയ്‌നെ പോലെ 23 വയസ്സുകാരന്‍ വില കല്‍പ്പിക്കാത്തത് അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. അതാകാം പ്രശ്‌നം ഗുരുതരമാക്കിയത്.
Recommended Video
നഷ്ടം രണ്ട് കൂട്ടര്‍ക്കുമാണ്
സംഘടനകള്‍ ചെയ്യേണ്ടത് പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ്. അല്ലാതെ ഊതിപ്പെരുപ്പിച്ച് ഗുരുതരമാക്കുകയല്ല എന്നും ആഷിഖ് അബു കുറ്റപ്പെടുത്തി. പ്രശ്‌ന ഗുരുതരമായാല്‍ നഷ്ടം രണ്ട് കൂട്ടര്‍ക്കുമാണെന്നും ആഷിഖ് അബു പറഞ്ഞു. ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കിയ നിര്‍മ്മാതാക്കളുടെ നടപടിയെ ആഷിഖ് അബു കുറ്റപ്പെടുത്തി.
വിലക്കിനെ അംഗീകരിക്കാന്‍ സാധിക്കില്ല
കരാര്‍ ലംഘനം സിനിമയില്‍ മാത്രമല്ല മറ്റ് പല മേഖലകളിലും നടക്കുന്നതാണ്. അത് നേരിടാന്‍ നിയമവും കോടതിയുമുണ്ട്. വിലക്കിനെ അംഗീകരിക്കാന്‍ സാധിക്കില്ല. വിലക്ക് പുറപ്പെടുവിച്ചിട്ടല്ല കരാര്‍ ലംഘനങ്ങളെ നേരിടേണ്ടത്. നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ വിഷയം കൈകാര്യം ചെയ്ത രീതിയേയും ആഷിഖ് അബു വിമര്‍ശിച്ചു.
പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍
പത്ര സമ്മേളനത്തിലൂടെയടക്കം ഈ പ്രശ്‌നം നിര്‍മ്മാതാക്കളുടെ സംഘടന കൈകാര്യം ചെയ്തത് വൈകാരികമായിട്ടാണ്. നടനോ സംവിധായകനോ മറ്റാരായാലും ഒരേ മനസ്സോടെ ജോലി ചെയ്യേണ്ട സ്ഥലമാണ് സിനിമ. ഷെയ്ന്‍ വിഷയത്തില്‍ പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിട്ടുളളൂ എന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
സെറ്റുകളില്‍ മയക്ക് മരുന്ന് ഉപയോഗം
രണ്ട് കൂട്ടരുടെ ഭാഗത്ത് നിന്നും അപക്വമായ നീക്കങ്ങളുണ്ടായെന്നും ഇത്തരം പ്രവണതകള്‍ സിനിമ പോലെയുളള പ്രൊഫണല്‍ രംഗത്ത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആഷിഖ് അബു വ്യക്തമാക്കി. സിനിമാ സെറ്റുകളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാകുന്നു എന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തിനും ആഷിഖ് അബു മറുപടി പറഞ്ഞു.
പോലീസ് അക്കാര്യം അന്വേഷിക്കട്ടെ
ആരോപണം ഉന്നയിച്ച നിര്‍മ്മാതാക്കള്‍ക്ക് ചിലപ്പോള്‍ അത്തരം അനുഭവം ഉണ്ടായിട്ടുണ്ടാകും. അവര്‍ തങ്ങളുടെ സെറ്റിലെ കാരവനുകള്‍ ഇടയ്ക്ക് പരിശോധിക്കുന്നുണ്ടാകും. തന്റെ സെറ്റിലെ കാര്യം മാത്രമേ തനിക്കറിയൂ. തന്റെ സിനിമാ സെറ്റില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. പോലീസ് അക്കാര്യം അന്വേഷിക്കട്ടെ. നിര്‍മ്മാതാക്കളെ കുറിച്ച് ഒരു കാലത്ത് പല അപവാദങ്ങളും വന്നിരുന്നുവെന്നും അതൊക്കെ ശരിയാണോ എന്നും ആഷിഖ് അബു ചോദിച്ചു.