'ഞാൻ ഒരു പ്രവാസിയുടെ മകനാണ്... അച്ഛൻ ഒമാനിൽ ഒഴുക്കിയ വിയർപ്പ്'! അരുൺ ഗോപിയുടെ കുറിപ്പ് വൈറൽ
കൊച്ചി: കൊവിഡ് ലോക്ക് ഡൗണോടു കൂടി വന്‍ പ്രതിസന്ധിയിലായിരിക്കുന്ന ഒരു വിഭാഗം പ്രവാസികളാണ്. ജോലി മുടങ്ങിയ സാഹചര്യത്തില്‍ നാട്ടിലേക്ക് വരാന്‍ കൂടി കഴിയാതെ കുടുങ്ങിയിരിക്കുകയാണ് വിദേശത്തുളള മലയാളികള്‍ അടക്കമുളള ആയിരങ്ങള്‍. പ്രവാസികളെ ഉടനെ തിരിച്ചെത്തിക്കാന്‍ സാധിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതോടെ പ്രവാസികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്.
പ്രവാസികളില്ലാതെ ഈ നാടില്ലെന്ന് പറയുന്നു സംവിധായകന്‍ അരുണ്‍ ഗോപി. അച്ഛൻ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണ് താനെന്നും അരുൺ ഗോപി പറയുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അരുൺ ഗോപി വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
''ഒമാൻ എന്ന രാജ്യത്തോട് എനിക്ക് വല്ലാത്ത സ്നേഹമാണ്... എന്റെ എല്ലാ കൂട്ടുകാർക്കും അത് അറിയുകയും ചെയ്യാം. ഒമാനിലേക്ക് പോകാൻ ചെറിയ ഒരു അവസരം കിട്ടിയാൽ പോലും ഞാൻ അത് പാഴാക്കില്ല. ഞാൻ പോയിരിക്കും അതിനു പിന്നിൽ വർഷങ്ങളുടെ ആത്മബന്ധമുണ്ട്, കാരണം എന്റെ അച്ഛൻ അറുപതാമത്തെ വയസ്സിൽ മരിച്ചു... ആ ആറു പതിറ്റാണ്ടത്തെ ജീവിതത്തിനിടയിൽ ഞങ്ങളോടൊപ്പം ഉള്ളതിനേക്കാൾ കൂടുതൽ സമയം ഒമാനിലായിരുന്നു...
അച്ഛന്റെ സുഹൃത്തായ പാകിസ്ഥാനി വാങ്ങി കൊടുത്തു വിടാറുള്ള പാർക്കർ പേന ആയിരുന്നു എന്റെ ആദ്യത്തെ ലക്ഷ്വറി പോലും. അച്ഛൻ ഒമാനിൽ ഒഴുക്കിയ വിയർപ്പു, ആ നാടിനോട് അച്ഛനുള്ള സ്നേഹം അതൊക്കെ കേട്ടു കേട്ടു എനിക്കും ആ നാട് എന്റേത് പോലെ പ്രിയപ്പെട്ടതായി. പറഞ്ഞു വന്നത് ഞാൻ ഒരു പ്രവാസിയുടെ മകനാണ്. എന്റേതൊരു പ്രവാസിയുടെ കുടുംബമാണ്. അച്ഛൻ പ്രവാസി ആയതു കൊണ്ട് മാത്രം സ്വപ്നം കാണാനും മെച്ചപ്പെട്ട ജീവിതം കിട്ടാനുമൊക്കെ സാധിച്ച ഒരു മകനാണ്...
അങ്ങനെ എന്നെപോലെ ഒരായിരം പേർക്ക് പറയാൻ ഒരു അന്യനാടും അവിടത്തെ ഓർമ്മകളുമുണ്ടാകും...!! പ്രവാസികളില്ലാതെ ഈ നാടില്ല!!! അവർക്കൊപ്പമല്ലാതെ മറ്റാർക്കൊപ്പവും നിൽക്കാനുമാകില്ല...! നിങ്ങളെ കാത്തു ഞങ്ങൾ ഉണ്ട് ഈ നാട്ടിൽ...!! ഞങ്ങളുടെ പ്രാര്ഥനകളുണ്ട്..!! അവരെ തിരിച്ചുകൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ്...''