വിട്ടു കൊടുക്കരുത് സാര്‍...മുഖ്യമന്ത്രിയോട് ആഷിക് അബു പറയുന്നു
കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടതോടെ യുഡിഎഫ് ശരിക്കും വെട്ടിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. മുഖ്യമന്ത്രിക്കെതിരെ ഇത്രയൊക്കെ ആരോപണങ്ങള്‍ സരിത എസ് നായര്‍ ഉന്നയിച്ചിട്ടും യുഡിഎഫിന് ഒരു കുലുക്കവുമില്ല എന്നവസ്ഥയാണ്. സരിതയുടെ മൊഴി വിശ്വസിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി ഇതിനെതിരെ പ്രതികരിച്ചത്.
ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ രാജിവെക്കുമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ആളിക്കത്തുമ്പോല്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയിലാണ് മുഖ്യമന്ത്രി ഇപ്പോഴും പെരുമാറുന്നതെന്ന് രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും പരിഹസിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും ഞാനീ കസേര വിട്ടു തരില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് ട്രോളര്‍മാരും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
ഇതിനിടയില്‍ ആഷിഖ് അബുവും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക് മുഖ്യമന്ത്രിയെ പരിഹസിച്ചത്. 'വിട്ടു കൊടുക്കരുത് സാര്‍.. ജനാധിപത്യം എന്നു കേട്ടാല്‍ ജനം പേടിച്ചോടുന്ന കാലം വരെ അങ്ങ് പിടിച്ചുനില്‍ക്കണം' എന്നാണ് ആഷിക് ഫേസ്ബുക്കില്‍ കുറിച്ചത്. യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതികരിച്ചു കൊണ്ട് ഇതിനുമുന്‍പും ആഷിക് അബു രംഗത്തെത്തിയിരുന്നു.
വിട്ടു കൊടുക്കരുത് സർ, 'ജനാധിപത്യം' എന്ന് കേട്ടാൽ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചുനിക്കണം ! #DarkAge
Posted by Aashiq Abu onWednesday, January 27, 2016
കോണ്‍ഗ്രസിന്റെ ഭരണത്തെയും അഴിമതി കഥകളെയും ആഷിക് കളിയാക്കിയിരുന്നു. അതേസമയം, തന്നെ ആക്ഷേപിച്ച് പുറത്താക്കാനാകില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. തീരുമാനിക്കേണ്ടത് ജനകീയ കോടതിയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഇനിയും വരുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.