ഗുലാം അലിയുടെ ഗസലിനു കാതോര്‍ത്ത് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍
തിരുവനന്തപുരം: പ്രശസ്ത പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതക്കച്ചേരിക്കായി കേരളം കാതോര്‍ത്തിരിക്കുകയാണ്. പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും തട്ടിമാറ്റി ഒടുവില്‍ ഗുലാം അലി കേരളത്തില്‍ പാടാന്‍ പോവുകയാണ്. അതിലേറെ സന്തോഷിക്കുന്നത് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബി. ഉണ്ണികൃഷ്ണന്‍ ഈ സന്തോഷം പങ്കുവെച്ചത്.
സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയിലാണ് ഗുലാം അലി പാട്ടു പാടാന്‍ ഒരുങ്ങുന്നത്. തിരുവനന്തപുരത്തും, കോഴിക്കോടും ജനുവരിയില്‍ കച്ചേരി നടക്കും. സ്വരലയ പ്രതിനിധിയായ സിപിഎം പിബി അംഗം എം.എ ബേബിക്കു സംവിധായകന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഗുലാം അലിയുടെ പാട്ടു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
തന്റെ ഒരുപാട് നല്ല രാത്രികളെ ഗസല്‍ കൊണ്ട് മധുരമാക്കാന്‍ ഗുലാം അലിയുടെ പാട്ടിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് താനെന്ന് ബി.ഉണ്ണികൃഷ്ണന്‍ പറയുന്നു. ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കാതിരുന്നതിനെക്കുറിച്ചും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഒടുവിൽ ഗുലാം അലി കേരളത്തിൽ പാടാൻ പോവുന്നു. സ്വരലയക്കും, എം എ ബേബിക്കും അഭിനന്ദനങ്ങൾ, നന്ദി. ഏകാന്തവും വ്യഥിതവും നിദ്രാവി...
Posted by Unnikrishnan Bhaskaran Pillai on Thursday, December 3, 2015
അദ്ദേഹത്തെ ഒരു ശത്രുരാജ്യക്കാരനായി കാണുകയാണ് ചെയ്തത്. മുംബൈയില്‍ പാടാന്‍ അനുവദിക്കാതെ പറഞ്ഞുവിട്ടപ്പോള്‍, സ്വപ്‌നങ്ങളെ ആരോ ചിലരൊക്കെ ചേര്‍ന്ന് നാടുകടത്തിയെന്നാണ് അന്നു തോന്നിയതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഗുലാം അലിയുടെ സംഗീതം സൃഷ്ടിക്കുന്ന മായികമായ ഏകത, ദേശ-മത വെറികളുടേയും, വൈരുദ്ധ്യങ്ങളുടേയും നിസ്സാരതകളെ കാരുണ്യപൂര്‍വ്വം കബറടക്കുമെന്നും അദ്ദേഹം കുറിക്കുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍ ഓര്‍മ്മപ്പെടുത്തിയാണ് ബി.ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.