സഖാവ് പിണറായി വിജയൻ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോൾ എന്റെ കണ്ണുകൾ ചുവന്നു! കുറിപ്പ്
കൊറോണയുടെ നടുവിലാണ് ഇക്കുറി ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കാനൊരുങ്ങുന്നത്. കൊവിഡ് ലോക്ക് ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിട്ടത് കാരണം വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥനയുമായി കഴിയുന്നു. ഈസ്റ്റര്‍ തലേന്ന് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സംവിധായകന് ഭദ്രന്.
കൊറോണ വൈറസ് ഭീതിയില്‍ ഒരു നേരത്തെ ഭക്ഷണത്തിനോ രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതിരിക്കുന്ന മനുഷ്യരുടെ ജീവിതം നാം കാണാതെ പോകരുത് എന്ന് ഭദ്രന് പറയുന്നു. പതിവ് കൊവിഡ് വാര്‍ത്താ സമ്മേളനത്തില്‍ ദുഖവെള്ളിയുടേയും ഈസ്റ്ററിന്റെയും പശ്ചാത്തലത്തില്‍ യേശുവിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതിനേയും ഭദ്രന് പ്രശംസിക്കുന്നു.
ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' പെസഹാ ദിനത്തിൽ ഒടുക്കത്തെ അത്താഴത്തിനു മുൻപ് യേശു ശിമയോൻ പത്രോസിന്റെ കാൽ കഴുകാൻ തുടങ്ങിയതും ആശ്ചര്യത്തോടെ ശിമയോൻ കർത്താവിനോടു കേണു. കർത്താവേ , നീ എന്റെ കാലുകൾ കഴുകുകയോ??? ഞാൻ നിന്റെ കാലുകൾ കഴുകിയില്ലെങ്കിൽ നീ എന്നോടൊപ്പം ആയിരിക്കുകയില്ല. കർത്താവിന്റെ വിശുദ്ധമായ കരങ്ങൾ കൊണ്ട് ആ പാദങ്ങൾ കഴുകിയപ്പോൾ എനിക്ക് തോന്നി, അത് ഇന്നത്തെ ലോകത്തോടുള്ള ഒരു strong image ആണെന്ന്.
കേവലം ഒരു വൈറസിന്റെ ഭീതിയിൽ നടുക്കത്തോടെ കഴിയുന്ന മനുഷ്യരുടെ ഇടയിൽ ഒരു നേരത്തെ ഭക്ഷണത്തിനോ, രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതെ തുലഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതം നമ്മൾ കാണാതെ പോകരുത്, എന്ന് കൂടി ആണ് ആ ദിവ്യ കരങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്. നമുക്ക് കൂട്ടായി ചേർന്ന് കരുതലിന്റെ ഒരു കര സ്പർശം കൊടുക്കാം. എൻ്റെ കേരളത്തിന്റെ മനുഷ്യ സ്നേഹിയായ സഖാവ് പിണറായി വിജയൻ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോൾ എന്റെ കണ്ണുകൾ ചുവന്നു; ഞാൻ അറിയാതെ! ഉത്തരവാദിത്ത ബോധം ഉള്ള നമ്മുടെ C.M ന് My Salute''.
യാതനയുടെയും സഹനത്തിന്റെയും പ്രതീകമായ യേശു ക്രിസ്തുവിന്റെ ഓര്‍മ്മ ഉണര്‍ത്തുന്ന ദിവസമാണ് ദുഖവെള്ളിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. രോഗികളെ സുഖപ്പെടുത്തുക എന്ന ക്രിസ്തുവിന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കൊറോണ ബാധിതരുടെ സുഖപ്പെടലിനു വേണ്ടി പുനര്‍പ്പണം നടത്താനുള്ള സന്ദര്‍ഭമായി നമുക്കിതിനെ ഉപയോഗപ്പെടുത്താം. കോവിഡ് 19 സമൂഹത്തില്‍ വ്യാപിക്കുന്നതിനെ തടയാനുള്ള ജാഗ്രതപ്പെടുത്തലിന്റെ സന്ദര്‍ഭമായും ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.