പൂർണ നിയന്ത്രണം സൈന്യത്തിന്, ജോർദാനിലെ മരുഭൂമിയിൽ തീർത്തും ഒറ്റപ്പെട്ട നിലയിലെന്ന് ബ്ലെസ്സി!
ജോര്‍ദാന്‍: മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സിനിമാ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന്‍ ബ്ലെസ്സിയും നടന്‍ പൃഥ്വിരാജും അടങ്ങുന്ന സംഘം ദിവസങ്ങളായി അവിടെ കുടുങ്ങിയിരിക്കുകയാണ്.
പുറമേ നിന്ന് ആരും വരാത്ത ഒരു മരുഭൂമിയില്‍ ആണ് തങ്ങളുളളത് എന്ന് ബ്ലെസ്സി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ജോര്‍ദാനിലെ കാര്യങ്ങളെന്ന് ബ്ലെസ്സി വെളിപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
സംഘത്തിൽ 58 ഇന്ത്യക്കാർ
ജോര്‍ദാനിലെ വാദിറം മരുഭൂമിയിലാണ് സിനിമാ സംഘം കുടുങ്ങിയിരിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ഇവര്‍ക്ക് ഷൂട്ടിംഗ് നടത്താന്‍ സാധിക്കുന്നില്ല. മാത്രമല്ല അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങി വരാനും സാധിക്കുന്നില്ല. താരങ്ങള്‍ അടക്കം 58 പേരാണ് സംഘത്തിലുളളത്.
മനുഷ്യസാന്നിധ്യം കുറവ്
ജോര്‍ദാന്‍കാരായ മുപ്പതോളം പേരും ഇക്കൂട്ടത്തിലുണ്ട്. പൊതുവേ മനുഷ്യസാന്നിധ്യം കുറവാണ് ഈ മരുഭൂമിയില്‍. സിനിമാ സംഘം അല്ലാതെ പുറത്ത് നിന്ന് ആരും വാദിറമിലേക്ക് വരാറില്ലെന്ന് ബ്ലെസ്സി പറയുന്നു. ഒരു കോടിയില്‍ താഴെ മാത്രമാണ് ജോര്‍ദാനിലെ ജനസംഖ്യ. മരുഭൂമിയിലെ ക്യാംപിന് സമീപത്തുളളത് വളരെ കുറച്ച് ആളുകള്‍ താമസിക്കുന്ന ഗ്രാമം ആണ്.
സൈന്യം നിയന്ത്രിക്കുന്നു
ജോര്‍ദാനില്‍ മൂന്നാഴ്ചയില്‍ അധികമായി കൊവിഡ് ലോക്ഡൗണ്‍ ആണ്. രാജ്യത്ത് സൈന്യമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കര്‍ശനമായാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. മരുഭൂമിയില്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് തങ്ങളെന്നും ബ്ലെസ്സി പറയുന്നു. പയനീര്‍ എന്ന കമ്പനിയാണ് ജോര്‍ജാദിനില്‍ ആടുജീവിതം ചിത്രീകരിക്കുന്നതിനുളള സൗകര്യങ്ങള്‍ ഒരുക്കി തന്നത്.
ഷൂട്ടിംഗ് നടന്നത് 9 ദിവസം
9 ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്താന്‍ സാധിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ഷൂട്ടിംഗ് നിലച്ചു. ഭക്ഷണവും താമസവും നേരത്തെ ഏര്‍പ്പാട് ചെയ്തിരുന്നത് കൊണ്ട് ഇതുവരെ അത്തരത്തിലുളള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും ബ്ലെസ്സി പറയുന്നു. ഒറ്റപ്പെട്ട സ്ഥലം ആണെങ്കിലും തങ്ങള്‍ സുരക്ഷിതരാണ് എന്നും ആരും പരിഭ്രാന്തര്‍ അല്ലെന്നും ബ്ലെസ്സി പറയുന്നു.
എന്ന് മടങ്ങാനാകുമെന്നറിയില്ല
നാട്ടിലേക്ക് എന്ന് മടങ്ങാന്‍ സാധിക്കും എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. കുറച്ച് ദിവസത്തെ ഷൂട്ടിംഗിനുളള സൗകര്യങ്ങള്‍ മാത്രമേ ഇവിടെ ചെയ്തിരുന്നുളളൂ. ആ ബുദ്ധിമുട്ട് ഉണ്ട്. നാട്ടിലേക്ക് തിരിച്ച് യാത്ര എന്നുളളതില്‍ ഇപ്പോള്‍ ഒന്നും ചെയ്യാനില്ല എന്ന കാര്യം സംഘത്തിലെ എല്ലാവര്‍ക്കും ബോധ്യമുണ്ട് എന്നും ബ്ലെസ്സി പറഞ്ഞു.
Recommended Video
നാട്ടിൽ നിന്ന് അന്വേഷണം
സര്‍ക്കാരില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. ജോര്‍ദാനിലെ ഇന്ത്യന്‍ അംബാസിഡറും എംബസ്സിയിലെ സെക്രട്ടറിമാരും നിരന്തരം ബന്ധപ്പെടുന്നുണ്ട്. സുരേഷ് ഗോപിയുടെ മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഇടവേള ബാബുവും രഞ്ജിത്തും അനിലും അടക്കമുളളവര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ബ്ലെസ്സി പറഞ്ഞു.