മോഹൻലാൽ ഫാൻസിനോട് മുട്ടി സംവിധായകൻ.. മോഹൻലാലിന് കൈ കൊടുത്തില്ലെങ്കിൽ എന്താണ് പ്രശ്നം?
കോഴിക്കോട്: മലയാള സിനിമാ രംഗത്ത് തൊട്ടതെല്ലാം വിവാദമായിക്കൊണ്ടിരിക്കുന്ന കാലമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിവരണ ചടങ്ങിനിടെ മോഹന്‍ലാലിന് നേര്‍ക്ക് തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ച് നടന്‍ അലന്‍സിയര്‍ പുലിവാല്‍ പിടിച്ചിരുന്നു. ഫാന്‍സിന്റെ പച്ചത്തെറി കൂടാതെ എഎംഎംഎയ്ക്ക് നടന്‍ വിശദീകരണവും നല്‍കണം.
താന്‍ പ്രതിഷേധിച്ചതല്ല എന്നാണ് അലന്‍സിയറുടെ നിലപാട്. അതേസമയം അന്ന് ആരും ശ്രദ്ധിക്കാതെ പോയ ഒരു പ്രതിഷേധം ലാലിനെതിരെ നടന്നിരുന്നു. സംവിധായകന്‍ ദീപേഷിന്റെത്. ഇത് വാര്‍ത്തയായതോടെ ദീപേഷിനെതിരെ ലാല്‍ ഫാന്‍സ് ഒന്നടങ്കം രംഗത്ത് ഇറങ്ങി. എന്നാല്‍ ദീപേഷ് നിലപാടിലുറച്ച് നില്‍ക്കുന്നു.
കണ്ട ഭാവം നടിക്കാതെ
അലന്‍സിയറുടെ തോക്ക് ചൂണ്ടലും ന്യായീകരണവും ഒരു വശത്ത് നടക്കുന്നതിനിടെയാണ് മികച്ച കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകനായ ദീപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റും ആ വിവാദത്തിലേക്ക് കടന്ന് വന്നത്. മുഖ്യമന്ത്രിയില്‍ നിന്നും സംസ്ഥാന പുരസ്‌ക്കാരം സ്വീകരിക്കാന്‍ വേദിയിലേക്ക് വന്ന ദീപേഷ് മോഹന്‍ലാലിനെ കണ്ട ഭാവം നടിക്കുകയൊ ഹസ്തദാനം നല്‍കുകയോ ചെയ്തിരുന്നില്ല.
ഏത് പടച്ച തമ്പുരാന്‍ ആയാലും
ഇതേക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സംവിധായകന്റെ പ്രതിഷേധം വാര്‍ത്തയായത്. സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ച തമ്പുരാന്‍ ആയാലും.. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയില്‍ ആയാലും അടച്ചിട്ട മുറിയില്‍ ആയാലും. ഒറ്റ നിലപാട് മാത്രം എന്നായിരുന്നു ടി ദീപേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫാന്‍സ് ആക്രമണം
പിന്നാല്‍ ഫാന്‍സ് സൈബര്‍ ആക്രമണവുമായി രംഗത്ത് ഇറങ്ങി. ദീപേഷിനേയും ഭാര്യയേയും കുടുംബത്തേയും ആക്ഷേപിക്കുന്ന തരത്തിലാണ് ഫാന്‍സ് ആക്രമണം. ഇതേത്തുടര്‍ന്ന് ദീപേഷ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ്. മോഹന്‍ലാലിന് എതിരായ ഭീമഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഒരാള്‍ കൂടിയാണ് ദീപേഷ്. പ്രതിഷേധം മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് എതിരെ അല്ലെന്ന് ദീപേഷ് പറയുന്നു.
എല്ലാവർക്കും കൈ കൊടുക്കണോ
ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദീപേഷ് ടി നിലപാടില്‍ വ്യക്തത വരുത്തിയത്. സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്നവര്‍ക്കൊപ്പം സഹകരിക്കാനില്ല എന്നതാണ് തന്റെ നിലപാട്. എന്തുകൊണ്ട് മോഹന്‍ലാലിനെ അഭിവാദ്യം ചെയ്തില്ല എന്ന് തന്നോട് ചോദിക്കുന്നവരോടെ തിരിച്ചൊരു ചോദ്യം ചോദിക്കാനുണ്ട്. ഒരു കല്യാണത്തിന് പോയാല്‍ ക്ഷണിച്ച എല്ലാവര്‍ക്കും കൈ കൊടുക്കണം എന്നുണ്ടോ. തന്നെ സംബന്ധിച്ച് അത് നടക്കാത്ത കാര്യമാണ്.
ദിലീപിന് വേണ്ടി പ്രാർത്ഥന
മോഹന്‍ലാല്‍ പറയുന്നത് അദ്ദേഹം ഒരു ദൈവവിശ്വാസി ആണെന്നാന്നാണ്. വിശ്വാസിയായ ഒരാള്‍ പ്രതിയായ ദിലീപിന് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന് പറയുന്നതില്‍ നിന്ന് തന്നെ അയാള്‍ ഏത് പക്ഷത്താണ് എന്നത് വ്യക്തമാണ്. ഒരിക്കലും ദിലീപിനെ ശിക്ഷിക്കാന്‍ പാടില്ല എന്ന് തന്നെയല്ലേ ആ പ്രാര്‍ത്ഥനയിലൂടെ അര്‍ത്ഥമാക്കുന്നത് എന്നും ദീപേഷ് ചോദിക്കുന്നു.
എതിർപ്പ് മോഹൻലാലിന് എതിരെയല്ല
ചലച്ചിത്ര പുരസ്‌ക്കാര വേദിയില്‍ മോഹന്‍ലാലിന് കൈ കൊടുക്കാത്തത് വിവാദമായപ്പോള്‍ താനാരാണ് എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ കണ്ടു. താന്‍ 5 ഫീച്ചര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. അതൊന്നും ഇല്ലെങ്കിലും ഒരാള്‍ക്ക് നിലപാട് എടുക്കാമല്ലോ എന്നും ദീപേഷ് ചോദിക്കുന്നു. മുഖ്യാതിഥി വേണ്ട എന്ന നിവേദനത്തില്‍ തങ്ങള്‍ ഉന്നയിച്ചത് മോഹന്‍ലാലിന്റെ കാര്യമല്ല.
വ്യക്തിയല്ല പ്രശ്നം
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്നാണ്. മോഹന്‍ലാല്‍ എന്ന വ്യക്തിയോട് പ്രശ്‌നങ്ങളൊന്നുമില്ല. മറിച്ച് മോഹന്‍ലാല്‍ സ്വീകരിക്കുന്ന നിലപാടുകളോടാണ് പ്രശ്‌നം. 2016ല്‍ താന്‍ സംസ്ഥാന പുരസ്‌ക്കാരം വാങ്ങുമ്പോള്‍ മോഹന്‍ലാല്‍ ആയിരുന്നു മുഖ്യാതിഥി. അന്ന് ലാലിനോട് സംസാരിക്കുകയും കൈ കൊടുക്കുകയും ചെയ്തിരുന്നു.
അക്കൌണ്ട് പൂട്ടി പോകില്ല
തന്നെയും കുടുംബത്തേയും സോഷ്യല്‍ മീഡിയ വഴി അസഭ്യം പറഞ്ഞവര്‍ക്കെതിരെ ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട്. തന്റെ ഭാര്യയുടെ പേര് കൂടി ഇതിലേക്ക് വലിച്ചിഴച്ചാണ് ചിലര്‍ അസഭ്യം പറയുന്നത്. നിന്റെ ഭാര്യ അങ്ങെനെ അല്ലേ ഇങ്ങനെ അല്ലേ എന്നൊക്കെയാണ് ചില കമന്റുകള്‍. സൈബര്‍ ആക്രമണത്തിന്റെ പേരില്‍ സജിത മഠത്തിലിനേയും ഡോ. ബിജുവിനേയും പോലെ ഫേസ്ബുക്ക് പൂട്ടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല.
നിങ്ങൾക്ക് എന്താണ് കുഴപ്പം
സിനിമയിലെ വമ്പന്‍ താരങ്ങള്‍ ഒരു ദിവസം ചെലവാക്കുന്നതിന്റെ നാലിലൊന്ന് തുക ഒരുമാസം ശമ്പളം വാങ്ങുന്ന ഒരാളോട് എന്തിനാണ് ഇത്തരത്തില്‍ അസഹിഷ്ണുത കാണിക്കുന്നത് എന്നാണ് ഫാന്‍സിനോട് ചോദിക്കാനുള്ളത്. മോഹന്‍ലാലിന് കൈ കൊടുത്തില്ലെങ്കില്‍ ഇവര്‍ക്ക് എന്താണ് കുഴപ്പമെന്നും ദീപേഷ് ചോദിക്കുന്നു.
വിവാഹത്തെക്കുറിച്ച് ഇനിയാർക്കും സംശയം വേണ്ട.. 'വിവാഹ'ക്കാര്യം പരസ്യപ്പെടുത്തി രാഹുൽ ഗാന്ധി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വൻ തിരിച്ചടി.. നിർണായക ഹർജി തള്ളി ഹൈക്കോടതി