വിമൻ ഇൻ സിനിമ കളക്ടീവിനെ പരിഹസിച്ച് ജൂഡ് ആന്റണി.. ഇവരൊക്കെ എന്ത് കേബിൾ ടിവിയാണ്.. ഭേദം റേഡിയോ!
Recommended Video
കോഴിക്കോട്: താരദൈവങ്ങളുടെ ഭക്തര്‍ മലയാള സിനിമയിലെ ഏക സ്ത്രീസംഘടന പൂട്ടിക്കുമെന്നുറപ്പിച്ചാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ എതിര്‍ചേരിയില്‍ നിന്നതോടെ തന്നെ സിനിമയിലെ പ്രബലവിഭാഗത്തിന്റെയും ഫാന്‍സിന്റെയും കണ്ണിലെ കരടാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ്. വിരലില്‍ എണ്ണാവുന്ന അംഗങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും അവരെല്ലാം നിലപാടുകള്‍ കൊണ്ട് ഒരുമിച്ച് നില്‍ക്കുന്നവരുമാണ്.
പാർവ്വതിക്ക് വേണ്ടി മിണ്ടാതെ മഞ്ജു വാര്യർ.. പാർവ്വതിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ഇങ്ങനെ!
ഒരു കൂട്ടം പെണ്ണുങ്ങള്‍ ഒരുമിച്ച് നിന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നത്, സൂപ്പര്‍താരങ്ങളുടെ ''നീ വെറും പെണ്ണല്ലേ'' ഡയലോഗ് കേട്ട് കയ്യടിച്ച് ശീലമുള്ള ആണ്‍കൂട്ടങ്ങള്‍ക്ക് ദഹിക്കാന്‍ തരമില്ല. ഡബ്ല്യൂസിസിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്ന സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് പ്രതിനിധീകരിക്കുന്നത് ഈ ആണ്‍കൂട്ടത്തെ തന്നെയാണ്.
സൈബര്‍ ആക്രമണം ശക്തം
പാര്‍വ്വതിയെ കേന്ദ്രീകരിച്ചായിരുന്നു മമ്മൂട്ടിയടക്കമുള്ള സൂപ്പര്‍താര ഫാന്‍സിന്റെ സൈബര്‍ ആക്രമണം. ഇപ്പോഴത് ശക്തമായി വിമന്‍ ഇന്‍ സിനിമ കളക്ടീവിന് എതിരെയും തിരിഞ്ഞിരിക്കുന്നു. ദിലീപിന് എതിരെ നിലപാട് എടുത്തപ്പോള്‍ മുതല്‍ സംഘടന പൂട്ടിക്കാണാന്‍ ആഗ്രഹിച്ച ഫാന്‍സ് മൊത്തത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടുന്നു. മൈ സ്റ്റോറിയിലെ ഗാനത്തിന് പിന്നാലെ ഡബ്ല്യൂസിസി ഫേസ്ബുക്ക് പേജിനെതിരെയാണ് ആക്രമണം.
വണ്‍ സ്റ്റാര്‍ റേറ്റിംഗ്
കസബയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയെക്കുറിച്ചുള്ള ഇംഗ്ലീഷ് ലേഖനം ഔദ്യോഗിക പേജില്‍ പങ്കുവെച്ചതാണ് ഈ ആക്രമണത്തിന് കാരണം. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഡബ്ല്യൂസിസി ഈ പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍ പേജിന് വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിക്കൊണ്ട് സൈബര്‍ ആക്രമണം തുടരുന്നു.
പരിഹസിച്ച് ജൂഡ് ആന്റണി
അതിനിടെ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ പരിഹസിച്ച് ജൂഡ് ആന്റണി രംഗത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയെ വിമര്‍ശിക്കുന്ന പോസ്റ്റ് പിന്‍വലിച്ചതിനെക്കുറിച്ചാണ് പരിഹാസം.ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ് എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫാൻസിന്റെ നിലവാരം
സൂപ്പര്‍താരങ്ങളെയോ മലയാള സിനിമയിലെ പുരുഷാധിപത്യത്തെയോ ചോദ്യം ചെയ്യാന്‍ ഒരു പെണ്ണും വളര്‍ന്നിട്ടില്ല എന്ന് കരുതുന്ന ആണ്‍കൂട്ടങ്ങളുടെ പ്രതിനിധി മാത്രമാണ് താനെന്ന് ജൂഡ് ആന്റണി നേരത്തെയും തെളിയിച്ചിട്ടുള്ളതാണ്. കസബ വിവാദത്തിന്റെ തുടക്കത്തില്‍ പാര്‍വ്വതിക്കെതിരെ സിനിമയില്‍ ആദ്യം രംഗത്ത് വന്നത് ജൂഡ് ആയിരുന്നു. കാമ്പുള്ള വിമര്‍ശനത്തിന് മറുപടിയില്ലാത്തപ്പോള്‍ കൂവി തോല്‍പ്പിക്കുക എന്ന ഫാന്‍സിന്റെ സ്ഥിരം രീതി മാതൃകയാക്കി ജൂഡ് ആന്റണി.
പാർവ്വതിയെ കുരങ്ങനോട് ഉപമ
പാര്‍വ്വതിയുടെ പേരെടുത്ത് പറയാതെ കുരങ്ങിനോട് ഉപമിച്ച് കൊണ്ടുള്ളതായിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ എന്നായിരുന്നു പോസ്റ്റ്.
പാർവ്വതിയുടെ ഓഎംകെവി
നിലപാട് പറഞ്ഞതിന്റെ പേരിലുള്ള ഈ പരിഹാസത്തിന് പാർവ്വതി കലക്കൻ മറുപടി തന്നെ നൽകുകയുണ്ടായി. ഓട് മലരേ കണ്ടം വഴി എന്നതിന്റെ ചുരുക്ക രൂപമായ ഓഎംകെവി എന്നതായിരുന്നു മറുപടി. എല്ലാ സർക്കസ് മുതലാളിമാർക്കും എന്ന തലക്കെട്ടിൽ ഫെമിനിച്ചി സ്പീക്കിംഗ് എന്ന ടാഗോട് കൂടി omkv എന്ന് എംബ്രോയിഡറി ചെയ്ത ചിത്രം പാർവ്വതി തന്റെ ട്വിറ്റർ പേജിൽ പങ്ക് വെച്ചു. ഈ മറുപടി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയുമുണ്ടായി.omkv തരംഗമായി മാറുകയും ചെയ്തു.
കണ്ടം വഴി ഓടുന്ന പോസ്റ്റ്
ഓഎംകെവിക്ക് ജൂഡ് മറുപടിയും നൽകുകയുണ്ടായി. കണ്ടം വഴി തിരിഞ്ഞോടുന്ന പെൺകുട്ടിയുടെ ചിത്രമാണ് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതും പാർവ്വതിക്കുള്ള പരിഹാസമായിരുന്നു. എന്നാൽ ഫാൻസ് വെട്ടുകിളികളിൽ നിന്നല്ലാതെ ഈ പരിഹാസത്തിന് ജൂഡിന് പിന്തുണ ലഭിക്കുകയുണ്ടായില്ല. സോഷ്യൽ മീഡിയയിൽ സജീവമായ പ്രമുഖരിൽ ഭൂരിപക്ഷവും പാർവ്വതിയെ പിന്തുണച്ചാണ് രംഗത്ത് വരികയുണ്ടായത്.
ജൂഡിനെതിരെ പ്രമുഖർ
ജൂഡ് സ്ത്രീവിരുദ്ധനല്ല ! സംവരണവിരുദ്ധൻ തീരെയല്ല!കാട്ടിൽ നിന്ന് കുരങ്ങുകളെ പിടിച്ചോണ്ടു വന്ന് പരിശീലിപ്പിച്ച് പൊതുജനക്ഷേമത്തിനായി സർക്കസ് കമ്പനി നടത്തുന്ന 'മൃഗശിക്ഷകനാണ്' ആ മഹാനായ മനുഷ്യൻ എന്നാണ് ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചത്. രശ്മി നായർ, സജിത മഠത്തിൽ, ഹർഷൻ തുടങ്ങി നിരവധി പേർ പാർവ്വതിയുടെ ട്വീറ്റ് പങ്ക് വെച്ച് രംഗത്ത് വരികയുണ്ടായി.
എംഎം മണിക്ക് പരിഹാസം
നേരത്തെ എംഎം മണിയെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കുന്നതായി വാര്‍ത്ത വന്നപ്പോള്‍ വെറുതേ സ്‌കൂളില്‍ പോയി എന്ന് പോസ്റ്റിട്ട ആളാണ് ജൂഡ്. വിദ്യാഭ്യാസം കുറവായ മണി മന്ത്രിയായതിനെ പരിഹസിക്കുന്നതായിരുന്നു ആ പോസ്റ്റ്. കണക്കിന് പൊങ്കാല അന്ന് ജൂഡ് വാങ്ങിച്ച് കൂട്ടുകയും ചെയ്തു. ഇത്തരം മനോഭാവം വെച്ചുപുലർത്തുന്ന ജൂഡിനെപ്പോലൊരാൾ സ്ത്രീകളുടെ മുന്നേറ്റത്തേയും പാർവ്വതിയുടെ നിലപാടിനേയും പരിഹസിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ
ജൂഡിനെതിരെ പരാതി
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഹ്രസ്വചിത്രമെടുത്ത ജൂഡ് ആന്റണിയാണ് ഇത്തരത്തില്‍ പ്രതികരങ്ങൾ നടത്തുന്നത് എന്ന വിരോധാഭാസവും പലരും ചൂണ്ടിക്കാട്ടുന്നു. ഷൂട്ടിംഗിന് പാര്‍ക്കിന് അനുമതി നിഷേധിച്ചതിന് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും കാട്ടി ജൂഡിനെതിരെ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നേരത്തെ പരാതി നല്‍കിയതും വിവാദമായിരുന്നു.
ജൂഡിന്റെ പരിഹാസം
വിമൻ ഇൻ സിനിമ കലക്ടീവിന് എതിരെയുള്ള പോസ്റ്റ്