സംവിധായകന്‍ കമലിനെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണം: ബിജെപി
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി പിൻവാതിലിലൂടെ ഇടതു പക്ഷ പ്രവർത്തകരെ സ്ഥിരപ്പെടുത്താൻ ശ്രമിച്ച സംവിധായകൻ കമലിനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. സർക്കാർ സ്ഥാപനങ്ങൾ ഇടതുപക്ഷക്കാർക്ക് തീറെഴുതാനുള്ളതല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കമലിൻ്റെ നടപടി ഭരണഘടന വിരുദ്ധമാണ്. സാംസ്കാരിക നായകൻ്റെ മുഖം മൂടിയണിഞ്ഞ് ഇടതു പക്ഷ ക്ഷേമ പ്രവർത്തനമാണ് അക്കാദമിയിൽ കമൽ നടത്തുന്നത്. ആസ്ഥാന ഇടതുപക്ഷ വിദൂഷകൻ്റെ പദവിയാണ് കമലിന് അനുയോജ്യം. സിപിഎമ്മിൻ്റെ പാർട്ടി ഓഫീസുകളിലും, കമലുൾപ്പെടെയുള്ളവരുടെ വീടുകളിലുമാണ് ആദ്യം ഇടതുപക്ഷ സ്വഭാവം നിലനിർത്തേണ്ടത്.
അല്ലാതെ പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കി പ്രവർത്തിക്കുന്ന നാടിൻ്റെ സമ്പത്തായ സർക്കാർ സ്ഥാപനങ്ങളിലല്ലന്ന് കമൽ മനസിലാക്കണം. പിണറായി വിജയന് ദാസ്യവേല ചെയ്യുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അടിമയായ കമലിനെ മാറ്റിയില്ലെങ്കിൽ ബിജെപി ബഹുജനപ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറുകാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് വിവാദമായത്.ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ നാലോളം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് എകെ ബാലന് അയച്ച കത്തില്‍ കമല്‍ ആവശ്യപ്പെടുന്നത്. എന്നാൽ നിയമനത്തിന്റെ മാനദണ്ഡം ഇത്തരം കാരണങ്ങളല്ലെന്ന് സാംസ്ക്കാരിക മന്ത്രി മറുപടി നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
Recommended Video