'അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം', മോദിയെ ട്രോളി ലിജോ ജോസ് പെല്ലിശേരി
കൊച്ചി: കൊറോണ വ്യാപനം രാജ്യത്തെ വന്‍ പ്രതിസന്ധിക്ക് നടുവില്‍ നിര്ത്തിയിരിക്കേ ദീപം കത്തിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നു. സാധാരണക്കാരായ ജനങ്ങള്‍ ലോക്ക് ഡൗണ്‍ കാരണം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കാണാതെയുളള ഷോ മാത്രമാണ് പ്രധാനമന്ത്രിയുടേത് എന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിക്കുന്നത്. സംവിധായകന് ലിജോ ജോസ് പെല്ലിശേരി മോദിയുടെ ആഹ്വാനത്തെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലാണ് ലിജോയുടെ പ്രതികരണം.
Recommended Video
ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ''പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്. അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം. NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി''
ഏപ്രില്‍ അഞ്ചാം തിയ്യതി ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യത്തെ 130 കോടി ജനങ്ങളും വീട്ടില്‍ വെളിച്ചം തെളിയിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. വീട്ടിലെ ലൈറ്റ് ഓഫ് ചെയ്തതിന് ശേഷം വിളക്ക് കത്തിക്കുകയോ ടോര്‍ച്ച് ലൈറ്റോ മൊബൈല്‍ ലൈറ്റോ പ്രകാശിപ്പിക്കുകയോ ചെയ്യണം. കൊറോണ സൃഷ്ടിച്ചിരിക്കുന്ന ഇരുട്ട് അകറ്റാനും രാജ്യത്തെ എല്ലാവരും ഒറ്റക്കെട്ടാണ് എന്ന് തെളിയിക്കാനുമാണ് ഇങ്ങനെ ചെയ്യേണ്ടത് എന്നാണ് മോദിയുടെ ആഹ്വാനം
വിളക്ക് തെളിയിക്കല്‍ ആഹ്വാനത്തെ ഏറ്റെടുത്തും തളളിക്കളഞ്ഞും നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. ശശി തരൂരും പി ചിദംബരവും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ദുരന്തകാലത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലെ പ്രഹസനം എന്നാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പ്രതികരിച്ചിരിക്കുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനും മോദിയെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം നിരവധി ബോളിവുഡ് സിനിമാ താരങ്ങള്‍ മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്. അര്ജുന് കപൂര്‍, തപ്സി പന്നു അടക്കമുളളവരാണ് പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുളളത്.