'അജയ സിംഹ് എന്ന ആദിത്യനാഥൻ.. ഇത് നിങ്ങളുടെ വാട്ടർലൂ ആണ്', രൂക്ഷ പ്രതികരണവുമായി എംഎ നിഷാദ്
ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി തേടി രാജ്യമെമ്പാട് നിന്നും അനേകായിരം ശബ്ദങ്ങൾ ഉയരുന്നു. ഉത്തർ പ്രദേശിലും ദില്ലിയിലും അടക്കം പ്രതിഷേധം ആളിക്കത്തുകയാണ്.
ഹത്രാസ് സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ഇത് യോഗി ആദിത്യനാഥിന്റെ വാട്ടർ ലൂ ആണെന്ന് നിഷാദ് തുറന്നടിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

''കാഷായ വേഷധാരിയായ നരാധമൻ''
എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' അജയ മോഹൻ ബിഷിത് അഥവാ ആദിത്യനാഥൻ. കാഷായ വേഷധാരിയായ നരാധമൻ.. മോഡിയേയും, അമിഠ് ഷായേക്കാളും വലിയ വർഗ്ഗീയ/വംശീയ വാദി... ഒരു ജനത, അശരണരായ ഉത്തർ പ്രദേശിലെ ജനത, സവർണ്ണ ഭീകരതയുടെ ഇരകളാക്കപ്പെട്ട ദളിതരുൾപ്പെയുളള പാവപ്പെട്ട ജനത, നീതിക്ക് വേണ്ടി കേഴുന്ന ജനത, അവരുടെ നിശ്ശബ്ദ തേങ്ങലുകൾ ചെവികൊടുക്കാത്ത കാഷായ വേഷധാരിയായ സ്വയം സന്ന്യാസി എന്ന് വിളിക്കുന്ന അജയ സിംഹ് എന്ന ക്രിമിനലിനെ നരാധമൻ എന്ന് ഒരു വട്ടമല്ല ആയിരം വട്ടം വിളിക്കണം.

പോലീസിനെ എന്ത് പേര് ചേർത്ത് വിളിക്കണം?
ഒരു കുറ്റകൃത്യം നടന്നാൽ,അവിടെ നീതി നടപ്പിലാക്കാൻ ബാധ്യസ്തരായവരെ നമ്മൾക്ക് പോലീസ് എന്ന് വിളിക്കാം, വേണമെങ്കിൽ ഒരു സമാധാനത്തിന്... അങ്ങനെയായി ഉത്തർ പ്രദേശിലെ കാഴ്ച്ചകൾ... നീതി നടപ്പിലാക്കണ്ടവർ നിയമം കയ്യിലേറ്റുന്ന പുതിയ കാഴ്ച്ചകളാണ് ആദിത്യനാഥിന്റ്റെ യൂ പി നമ്മുക്ക് കാണിച്ച് തരുന്നത്... ഒരു സംഘം ക്രിമിനലുകൾ, ബലാത്സംഗം ചെയ്ത ശേഷം നാവറുക്കപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടുകാരേ പോലും കാണിക്കാതെ കത്തിച്ച് കളഞ്ഞ പോലീസിനെ നാം എന്ത് പേര് ചേർത്ത് വിളിക്കണം?

മാറിയ ഇന്ത്യയുടെ പുതിയ കാഴ്ച്ച
മാറിയ ഇന്ത്യയുടെ പുതിയ കാഴ്ച്ച... കുരങ്ങനെ തോളിൽ കേറ്റിയും, നായക്ക് കൈകൊടുത്തും ഷോ നടത്തുന്നു ആദിത്യനാഥൻ എന്ന അജയ സിംഹ്.... അജയസിംഹിന്റ്റെ ഭരണത്തിൽ പോലീസിനെ കയറൂരി വിട്ടിരിക്കുന്നു... ക്രിമിനലുകൾക്ക് വേണ്ടി ഒത്താശ ചെയ്യുന്ന പോലീസും, പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്ന മജിസ്ട്രേറ്റും, ആദിത്യനാഥന്റ്റെ കീഴിലുളള ഭരണസംവിധാനങ്ങളെ പറ്റിയുളള യഥാർത്ഥ ചിത്രം വരച്ച് കാട്ടുന്നു... ഇല്ല അജയ സിംഹ് എന്ന ആദിത്യനാഥൻ.. ഇത് നിങ്ങളുടെ വാട്ടർലൂ ആണ്..

ഒരുപാട് നാവുകൾ ഉയരുന്ന കാഴ്ച്ച
ആത്മാഭിമാനമുളള ഒരു ജനത ഉറക്കത്തിൽ നിന്നും ഉണർന്നിരിക്കുന്നു... നിങ്ങളുടെ കൊട്ടാര വാതിൽക്കൽ അവർ എത്തി കഴിഞ്ഞിരിക്കുന്നു... അല്ലെങ്കിൽ മനീഷ വാൽമീകി എന്ന നാവറക്കപ്പെട്ട സഹോദരിയുടെ ആത്മാവ് അവരെ എത്തിച്ചിരിക്കുന്നു... അവൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് നാവുകൾ ഉയരുന്ന കാഴ്ച്ച ആദിത്യനാഥൻ നിങ്ങൾ കാണാൻ പോകുന്നു.... മനീഷാ വാൽമീകിയുടെ നാവായി, അവൾ നിങ്ങളുടെ കൊട്ടാര കൊത്തളങ്ങളിലെത്തി... നിർഭയയായി..

ജാൻസീ റാണീമാർ ഉയർത്തെഴുന്നേൽക്കുന്ന ഇൻഡ്യ
പ്രതിമാ മിശ്ര... അതാണ് ആത്മാഭിമാനമുളള പെൺകുട്ടിയുടെ പേര്...മനീഷയുടെ ശബ്ദമാകാൻ, ഉനാവയിലെ പെൺകുട്ടിയുടെ ശബ്ദമാകാൻ, മാനഭംഗപ്പെട്ട, പീഡനത്തിനിരയായ ആയിരക്കണക്കിന് പെൺകുട്ടികളുടെ ശബ്ദമാകാൻ..പ്രതിമാ മിശ്രയേ പോലുളള ആത്മാഭിമാനം പണയപ്പെടുത്താത്ത, ജാൻസീ റാണീമാർ ഉയർത്തെഴുന്നേൽക്കുന്ന ഇൻഡ്യ.....അതാണ് സംഘപരിവാർ കാണാൻ പോകുന്ന ഇൻഡ്യ...

മസ്തിഷ്കം പണയപ്പെടുത്തിയ അന്ത ഭക്തർ
വിലക്കെടുത്ത അർണാബിനെ പോലെ നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമ ദല്ലാളുകൾ മാത്രമല്ല ഈ രാജ്യത്തുളളതെന്ന് , പ്രതിമാ മിശ്രയും, അരുൺ സിംഗിനേയും പോലുളള യുവ മാധ്യമ പ്രവർത്തകർ ഈ ലോകത്തിന് കാട്ടി തന്നു... ആദിത്യനാഥനെ ന്യായീകരിക്കുന്ന, സംഘപരിവാർ കൂട്ടങ്ങൾ നമ്മുടെയിടയിലുമുണ്ട്... മസ്തിഷ്കം പണയപ്പെടുത്തിയ അന്ത ഭക്തർ.... ഈ നാടിന്റ്റെ ശാപമാണവർ... രാജ്യദ്രോഹികൾ...

നടി അമല പോൾ വരെ
കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ, നുണപരിശോധനക്ക് വിധേയരാക്കണമെന്നുളള ആദിത്യനാഥന്റ്റെ കീഴിലുളള ഉദ്യോഗസ്ഥരുടെ തിട്ടുരങ്ങളെ ന്യായീകരിക്കുന്ന ഇക്കൂട്ടരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന്, ഈ നാട്ടിലെ ജനങ്ങൾ തീരുമാനിക്കട്ടെ.... ആദിത്യനാഥനേയും, അയാളുടെ പോലീസിനേയും ന്യായീകരിച്ച് കൊണ്ട് നിഷ്പക്ഷ സംഘി അരവിന്ദ് കേജരിവാൾ മുതൽ, തെന്നിന്ത്യയിലെ നടി അമല പോൾ വരെ എത്തി കഴിഞ്ഞിരിക്കുന്നു...സ്വാഭാവികം.

അനിവാര്യമായ മാറ്റം
ആദിത്യനാഥന്റ്റെ യൂ പി യിലെ ഫിലിം സിറ്റി എന്തോ മഹാ സംഭവമാണെന്ന് വിളിച്ച് പറഞ്ഞ ഒരു ടിവി / സിനിമാ നടന്റ്റെ ന്യായീകരണവും കൂടിയേ ഇനി വരാനുളളൂ... പെൺമക്കളുളള ആ പിതാവിന്റ്റെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്... ഒന്ന് മൊഴിഞ്ഞാലും... ഒരു മാറ്റം, ഈ രാജ്യം ആഗ്രഹിക്കുന്നു... അനിവാര്യമായ മാറ്റം...''












Click it and Unblock the Notifications