കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളേയും വിശ്വാസമില്ല, ബിജെപി ഗ്രൂപ്പ് പോരിനെതിരെ തുറന്നടിച്ച് മേജർ രവി
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി പല പ്രമുഖരേയും ബിജെപി പരീക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അക്കൂട്ടത്തിൽ നടനും സംവിധായകനും ബിജെപി സഹയാത്രികനുമായ മേജർ രവിയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ മേജർ രവി ബിജെപിക്ക് വേണ്ടി മത്സരിച്ചേക്കും എന്നാണ് പ്രചാരണം.
എന്നാൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മേജർ രവി. മാത്രമല്ല കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളെയും തനിക്ക് വിശ്വാസം ഇല്ലെന്നും ട്വന്റി ഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മേജർ രവി തുറന്നടിച്ചു. വിശദാംശങ്ങൾ ഇങ്ങനെ
5 വർഷം മുൻപും ഇതേ പ്രചാരണം
അഞ്ച് വര്‍ഷം മുന്‍പും താൻ തൃപ്പൂണിത്തുറയിൽ മത്സരിക്കും എന്ന തരത്തിലുളള വാര്‍ത്തകളും പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് മേജർ രവി പറയുന്നു. അന്ന് കുമ്മനം രാജശേഖരന്‍ ആയിരുന്നു ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട്. ആ സമയത്ത് തന്നോട് വ്യക്തിപരമായി തന്നെ തൃപ്പൂറിത്തുറ മണ്ഡത്തില്‍ മത്സരിക്കാന്‍ കുമ്മനം ആവശ്യപ്പെട്ടിരുന്നു. അന്ന് താനതില്‍ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് മേജര്‍ രവി പറയുന്നു.
രാഷ്ട്രീയം നോക്കാതെ
തന്നെ ഒരു രാഷ്ട്രീയക്കാരനായി കാണാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ രാഷ്ട്രീയക്കാരനാവണം എന്ന് കരുതുന്നില്ല. പല സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നത് രാഷ്ട്രീയം നോക്കാതെയാണ്. പ്രളയത്തിന്റെ സമയത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മണ്ഡലത്തിലും ആര്‍എസ്എസ് ചെറുപ്പക്കാര്‍ക്കൊപ്പവും സഹായത്തിന് ഇറങ്ങിയിട്ടുണ്ടെന്ന് മേജര്‍ രവി പറഞ്ഞു.
ഒരുത്തന്‍ പോലും വിളിച്ചിട്ടില്ല
എന്തെങ്കിലും സ്ഥാനത്തിന് വേണ്ടിയുളള രാഷ്ട്രീയത്തോട് താല്‍പര്യമില്ല. കഴിഞ്ഞ തവണ ബിജെപിക്ക് വേണ്ടി മുപ്പത് മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. തന്നെ വിളിച്ച ഇടത്തേക്കൊക്കെ താന്‍ പോയിട്ടുണ്ട്. അതില്‍ നിന്ന് താന്‍ ഒരു പാഠം പഠിച്ചു. രാഷ്ട്രീയക്കാരെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കരുത് എന്ന്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു നന്ദി പറയാന്‍ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഒരുത്തന്‍ പോലും വിളിച്ചിട്ടില്ലെന്ന് മേജര്‍ രവി തുറന്നടിച്ചു.
മോദി ഭക്തന്‍ തന്നെ
പിന്നീട് കാണുമ്പോഴെല്ലാം ഈ നേതാക്കള്‍ മസില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ബിജെപിയുടെ 90 ശതമാനം നേതാക്കളേയും വിശ്വാസമില്ല. താന്‍ മോദി ഭക്തന്‍ തന്നെയാണ്. എന്നാല്‍ സംസ്ഥാനത്തെ ബിജെപിയില്‍ ഉള്‍പ്പോരാണ് പ്രശ്‌നം. തനിക്കെന്ത് കിട്ടുമെന്ന് കരുതുന്നവരാണ്. തനിക്ക് സ്ഥാനമൊന്നും കിട്ടുന്നില്ല എന്നും പറഞ്ഞ് ചിലര്‍ മാറി നില്‍ക്കുകയാണ് എന്നും മേജര്‍ രവി പറഞ്ഞു.
ബിജെപിയെന്ന് മാത്രം നോക്കി പോകില്ല
ഈ ഉള്‍പ്പോര് തുടരുകയാണെങ്കില്‍ വലിയ പ്രശ്‌നമാവും. കഴിഞ്ഞ തവണ പ്രചാരണത്തിന് ഇറങ്ങിയ 30 മണ്ഡലങ്ങളില്‍ ഇത്തവണ പ്രചാരണത്തിന് പോകുമോ എന്നത് സ്ഥാനാര്‍ത്ഥികളെ നോക്കിയാണ് തീരുമാനിക്കുക. ഇത്തവണ ബിജെപിയെന്ന് മാത്രം നോക്കി പോകില്ല. സ്ഥാനാര്‍ത്ഥിയെ നോക്കി മാത്രമേ പോവുകയുളളൂ. കക്ഷത്ത് മസിലുളള നേതാക്കള്‍ അങ്ങനെ തന്നെ ഇരിക്കുകയേ ഉളളൂ എന്നും മേജര്‍ രവി പ്രതികരിച്ചു.
ബിജെപിയുടെ ഗുണം കൊണ്ട് അല്ല
ഇവിടെ ബിജെപിക്ക് ആകെ ഒരു എംഎല്‍എ ആണുളളത്. അപ്പോള്‍ തന്നെ നേതാക്കള്‍ മസില്‍ പിടിച്ച് നടക്കുകയാണെങ്കില്‍ ശരിയാവില്ല. പിന്നെ എങ്ങനെ വോട്ട് കിട്ടുമെന്ന് മേജര്‍ രവി ചോദിച്ചു. ചില ഹിന്ദുക്കളുടെ വോട്ട് ഇന്ന് കിട്ടുന്നുണ്ടെങ്കില്‍ അത് ശബരിമല വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാണിച്ചിട്ടുളള ധാര്‍ഷ്ട്യം കാരണമാണ്. അല്ലാതെ ബിജെപിയുടെ ഗുണം കൊണ്ട് അല്ലെന്നും മേജര്‍ രവി പറയുന്നു.
ബിജെപിയില്‍ ഗ്രൂപ്പാണ് വിഷയം
ഇപ്പോഴും താല്‍പര്യം ബിജെപിയോട് തന്നെയാണ്. പക്ഷേ ഇവിടുത്തെ നേതാക്കളോട് താല്‍പര്യമില്ല. ബിജെപിയില്‍ ഗ്രൂപ്പാണ് വിഷയം. ആദ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ജാതി വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി ഒരുമിച്ച് നില്‍ക്കണം. ജാതി സംഘടനകള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഹിന്ദുക്കള്‍ക്ക് മേലെ കുതിര കയറാതിരിക്കുകയുളളൂ എന്നും മേജര്‍ രവി 24 ന്യൂസിനോട് പ്രതികരിച്ചു
നേതാക്കളെ ജനം അംഗീകരിക്കട്ടെ
കേരളത്തിലെ നേതാക്കള്‍ പറഞ്ഞാല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ആദ്യം ഇവിടുത്തെ നേതാക്കളെ ജനം അംഗീകരിക്കട്ടെ. അവരുടെ പിന്നില്‍ കുറച്ച് അണികള്‍ ഉളളതല്ല വേണ്ടത്. ജനം അംഗീകരിക്കണമെന്നും മേജര്‍ രവി പറയുന്നു. ബിജെപി നേതാക്കള്‍ രാഷ്ട്രീയം ഒരു ജീവിത മാര്‍ഗമാക്കിയിരിക്കുകയാണ്. നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നേതാക്കളെ ആണ് ആവശ്യം എന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു.