ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നതിന് നടപടിക്രമങ്ങളുമായി ആരോഗ്യവകുപ്പ്..
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ ലഭിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.

തിരുവനന്തുപരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. ഡോക്ടർമാർ നടപടി ക്രമങ്ങൾ പാലിക്കുന്നുവെന്ന് ജില്ല മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണം. അപേക്ഷകനെ ഡോക്ടർ നേരിട്ട് പരിശോധിക്കണം.
രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങൾ എന്നിവയുടെ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന വേണം. ക്ഷയ രോഗ ലക്ഷണം ഉണ്ട് എങ്കിൽ കഫ പരിശോധന വേണം. ഇക്കാര്യങ്ങൾ വിലയിരുത്തി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ സർട്ടിഫിക്കറ്റ് നൽകാവൂ. വിരശല്യത്തിനെതിരെയുള്ള വാക്സിൻ നൽകണം. ടൈഫോയ്ഡിനെതിരെയുള്ള വാക്സിൻ പൂർത്തീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ ലഭിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെൻഡ് ചെയ്തത്. ആക്ഷേപമുയർന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഹെൽത്ത് കാർഡുകൾ ഏർപ്പെടുത്തിയത്. ഹെൽത്ത് കാർഡ് ഇല്ലാത്തവരെ ഹോട്ടലുകളിലും ബേക്കറികളിലും മറ്റും പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഹെൽത്ത് കാർഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ഉയർന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡിനുള്ള സർട്ടിഫിക്കറ്റ് ഡോക്ടർമാർ യാതൊരു പരിശോധനയും നടത്താതെ പണം വാങ്ങി ഒപ്പിട്ടു നൽകുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ നടത്തിയത്. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ അട്ടിമറിയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications