പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യം, ഭാവനയ്ക്ക് എതിരായ പരാമർശത്തിൽ ഇടവേള ബാബുവിനെ പിന്തുണച്ച് ഒമർ ലുലു
കൊച്ചി: നടി ഭാവനയെ അപമാനിച്ച അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവന മലയാള സിനിമാ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ്. താരസംഘടനയായ അമ്മ ഉടനെ തന്നെ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും എന്നാണ് സംഘടനയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടന് ബാബുരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് എതിരെ സിനിമാ ലോകത്ത് നിന്ന് അടക്കം വിമര്‍ശനം ഉയരുന്നതിനിടെ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് ഒമര്‍ ലുലു. ഇടവേള ബാബു പറഞ്ഞത് 100 ശതമാനവും ശരിയാണെന്ന് ഒമര്‍ ലുലു പ്രതികരിച്ചു.
അപമാനിക്കുന്ന പരാമർശം
റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്സ് എന്ന അഭിമുഖ പരിപാടിയിൽ പങ്കെടുക്കവേ ആണ് അമ്മ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബു ഭാവനയെ അപമാനിക്കുന്ന പരാമർശം നടത്തിയത്. അമ്മ ട്വന്റി ട്വന്റി മോഡലിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്നായിരുന്നു ഇടവേള ബാബു നൽകിയ മറുപടി. പിന്നാലെ വിവാദം കത്തി.
പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ല
ഇടവേള ബാബുവിന്റെ വാക്കുകള്‍ക്കെതിരെ നടി പാര്‍വ്വതി തിരുവോത്ത് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെ പാർവ്വതി അമ്മയിൽ നിന്ന് രാജി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ വിവാദം രൂക്ഷമായി. അമ്മ സംഘടന നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ല എന്ന് താന്‍ പറഞ്ഞതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് ഇടവേള ബാബു വാദിക്കുന്നത്.
കഥാപാത്രം മരിക്കുന്നതിനെ കുറിച്ച്
ട്വന്റി ട്വന്റിയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നതിനെ കുറിച്ചാണ് താൻ ഉദ്ദേശിച്ചത് എന്നും ഇടവേള ബാബു ന്യായീകരിച്ചു. എന്നാൽ ആ ചിത്രത്തിൽ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഭാവനയുടെ കഥാപാത്രം അവസാനിക്കുന്നതായാണ് ചിത്രത്തിൽ കാണിച്ചത് എന്നും മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ അതിന് ഉത്തരമില്ലെന്നും ഇടവേള ബാബു റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചിരുന്നു.
വളരെ പോസിറ്റീവായ ഒരു വ്യക്തി
അതിനിടെ ഇടവേള ബാബുവിനെ പിന്തുണച്ച് കൊണ്ട് ഒമർ ലുലു രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം: '' ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത്. ഇടവേള ബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം, പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ് "മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത്".
വളച്ച് ഒടിച്ച് വിവാദം
അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട് നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്. പിന്നെ ഇന്റർവ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന് ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല'' .
നടിക്കൊപ്പമാണ് താൻ
നടിയെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുളളതാണ് ഇടവേള ബാബുവിന്റെ പരാമര്‍ശം എങ്കില്‍ അത് തെറ്റും അംഗീകരിക്കാനാകാത്തതും ആണെന്നാണ് കഴിഞ്ഞ ദിവസം നടനും അമ്മ ഭാരവാഹിയും ആയ ബാബുരാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നടിക്കൊപ്പമാണ് താൻ നിൽക്കുന്നത്. നടിക്കെതിരെ ഇടവേള ബാബു നടത്തിയ വിവാദ പ്രസ്താവനയെ കുറിച്ച് അമ്മ അന്വേഷിക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും ബാബുരാജ് പറയുകയുണ്ടായി.
പ്രതികരിക്കാത്തതിന് എതിരെ
ഇടവേള ബാബുവിന്റെ പരാമർശവും പാർവ്വതിയുടെ രാജിയും അടക്കം ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടീവ് യോഗം ഉടനെ ചേർന്നേക്കും. അമ്മ പ്രസിഡണ്ട് മോഹൻലാൽ വിഷയത്തിൽ സംഘടനയുടെ നിലപാട് ഉടനെ അറിയിക്കും എന്നാണ് അമ്മ ഭാരവാഹി കൂടിയായ നടൻ ജഗദീഷ് വ്യക്തമാക്കിയത്. അമ്മ നേതൃത്വം പ്രതികരിക്കാത്തതിന് എതിരെ ഡബ്ല്യൂസിസി അംഗങ്ങൾ കൂടിയായ പത്മപ്രിയയും രേവതിയും അടക്കമുളളവർ രംഗത്ത് വന്നിരുന്നു.
Recommended Video
അമ്മ നേതൃത്വത്തിന് കത്ത്
ഇടവേള ബാബുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അമ്മ നേതൃത്വത്തിന് പത്മപ്രിയയും രേവതിയും കത്തയച്ചിരുന്നു. തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ നടപടിയെടുക്കാനുളള താല്പര്യം അമ്മ നേതൃത്വത്തിന് ഇല്ലെന്നാണ് കത്തില്‍ ഇരുവരും കുറ്റപ്പെടുത്തുന്നത്. അമ്മ നേതൃത്വം അവരുടെ നിലപാട് അറിയിക്കണമെന്നാവശ്യപ്പെടുന്ന കത്തില്‍ അമ്മയോട് ചില ചോദ്യങ്ങളും നടിമാര്‍ ഉന്നയിച്ചിരുന്നു.