മരട്: സിനിമയിലെ എന്റെ ക്ലൈമാക്സ് ഇതായിരിക്കില്ലെന്ന് പ്രിയദര്ശന്, നേതാക്കളേയും ഉദ്യോഗസ്ഥരേയും..
എറണാകുളം: സുപ്രീംകോടതി വിധിപ്രകാരം പൊളിച്ചു നീക്കിയ മരടിലെ ഫ്ലാറ്റ് വിഷയമാക്കി രണ്ട് സിനിമകളും 1 ഡ്യോക്യുമെന്ററിയുമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കണ്ണന്‍താമരക്കുളം, മേജര്‍ രവി എന്നിവരുടെ സംവിധാനത്തിലാണ് സിനിമകള്‍ പുറത്തുവരുന്നതെങ്കില്‍ ബ്ലെസിയാണ് ഡ്യോക്യുമെന്ററിക്ക് പിറകില്‍.
സിനിമയുടെ ആവശ്യത്തിനായി ഫ്ലാറ്റ് പൊളിച്ചു നീക്കുന്ന ദൃശ്യങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഷൂട്ട് ചെയ്ത് ശേഖരിച്ചിട്ടുണ്ട്. അതേസമയം മരട് ഫ്ലാറ്റ് വിഷയത്തില്‍ താനാണ് സിനിമ ഒരുക്കുന്നതെങ്കില്‍ അതിന്റെ ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കില്ലെന്നാണ് സംവിധാനയകനായ പ്രിയദര്ശന് അഭിപ്രായപ്പെടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
വ്യാജ രേഖയുണ്ടാക്കിയവരല്ല
എല്ലാം രേഖകളും പരിശോധിച്ച് ബാങ്കുകളും നഗരസഭയും അനുമതി നല്കിയ ഫ്ലാറ്റുകളാണ് താമസക്കാര്‍ വാങ്ങിയത്. അല്ലാതെ അവരാരും വ്യാജ രേഖയുണ്ടാക്കി ഫ്ലാറ്റ് കെട്ടിപ്പൊക്കുകയായിരുന്നില്ല. ഫ്ലാറ്റ് നിര്‍മ്മാതാക്കളും ഉദ്യോഗസ്ഥരും നല്കിയ വ്യാജ രേഖയാണെന്ന് അവര്‍ക്ക് എവിടെ നോക്കിയാലാണ് കണ്ടെത്താന്‍ കഴിയുകയെന്നും പ്രിയദര്ശന് ചോദിക്കുന്നു.
തന്റെ ക്ലൈമാക്സ്
മരടിലെ ഫ്ലാറ്റുകള്‍ താന്‍ സിനിമയാക്കുമായിരുന്നുവെങ്കില് അതിന്റെ ക്ലൈമാക്സില്‍ ചെറിയൊരു വ്യത്യാസം വരുമായിരുന്നെന്നും പ്രിയദര്ശന് അഭിപ്രായപ്പെടുന്നു. ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരേയും കൂട്ടുനിന്ന നേതാക്കളേയും അതേ ഫ്ലാറ്റില്‍ എവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ലാറ്റ് തകര്‍ക്കും. ഇതായിരിക്കും തന്റെ ക്ലൈമാസ്- പ്രിയദര്ശന് പറഞ്ഞു.
മിഥുനത്തിലെ സീന്‍
എല്ലാറ്റിനും എതിര് നില്ക്കുന്ന സാമൂഹിക ദ്രോഹികളായ ഉദ്യോഗസ്ഥരെ തന്റെ കമ്പനിയില്‍ കെട്ടിയിട്ട് തീ കൊളുത്തുമെന്ന് മോഹന്‍ലാല്‍ പറയുന്ന ഒരു സീന്‍ ഞാന്‍ സംവിധാനം ചെയ്ത മിഥുനമെന്ന ചിത്രത്തിലുണ്ട്. മരടിനെ കുറിച്ച് പറഞ്ഞതും അതിന്റെ വേറൊരു പതിപ്പാണ്.
അവര്‍ നോക്കേണ്ടതല്ലേ
സ്വന്തം നാട്ടില്‍ ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അത് നിയമം ലംഘിച്ച കെട്ടിടമാണോയെന്ന് മനസ്സിലാകാത്ത എംഎല്‍എയും വാര്‍ഡ് മെമ്പറുമുണ്ടാകുമോ. കെട്ടിടം ഉയര്‍ന്നു വരുമ്പോഴെങ്കിലും അവര്‍ നോക്കേണ്ടതല്ലേ.
തെറ്റ് പറയാനാവില്ല
അതുകൊണ്ട് തന്നെ മരട് വിഷയം സിനിമയായിരുന്നുവെങ്കില്‍ താന്‍ ഉദ്ദേശിക്കുന്ന ക്ലൈമാക് തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റ് പറയാനാവില്ല. ജനാധിപത്യ രാജ്യത്ത് അത് നടക്കുമോ എന്നത് വേറെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മരട് 357
മരട് വിഷയത്തില്‍ കണ്ണന് താമരക്കുളം നേരത്തെ തന്നെ സിനിമ പ്രഖ്യാപിച്ചിരുന്നു. 'മരട് 357' എന്ന് പേരിട്ട സിനിമയാണ് കണ്ണന് താമരക്കുളം ഒരുക്കുന്നത്. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങള്‍ ചിത്രീകരിക്കാനും അണിയറ പ്രവര്‍ത്തകര്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയിരുന്നു.
അനുമതി നിഷേധിച്ചു
എന്നാല്‍ സ്ഫോടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചിത്രീകരിക്കാനുള്ള ശ്രമത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതായി കണ്ണന് താമരക്കുളം പറഞ്ഞു. ദിനേശ് പള്ളത്താണ് കണ്ണന് താമരക്കുളത്തിന്റെ 'മരട് 357' എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വരുന്ന മാര്‍ച്ചില്‍ സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഡോക്യുമെന്ററി
ബ്ലെസിയും മേജര്‍ രവിയും പൊളിച്ച ഫ്ലാറ്റിലെ താമസക്കാരായിരുന്നു. മരട് വിഷയത്തിന്റ യാഥാര്‍ത്ഥ്യം വെളിവാക്കുന്ന ഡോക്യുമെന്ററി നിര്‍മിക്കുന്നതിനായി സംവിധായകന് ബ്ലെസി നേരത്ത തന്നെ ഫ്ലാറ്റുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച്ച പൊളിച്ച എച്ച് ടു ഒ ഫ്ലാറ്റിലെ പതിനൊന്നാം നിലയിലെ താമസക്കാരനായിരുന്നു ബ്ലെസി. നിലവില്‍ മരടിനടുത്തുള്ള വാടക വീട്ടിലാണ് ബ്ലെസി താമസിക്കുന്നത്.
തന്റെ സിനിമ
മരട് ഫ്ലാറ്റ് പൊളിക്കലിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരുന്നതാവും തന്റെ സിനിമയെന്നാണ് മേജര്‍ രവി വ്യക്തമാക്കുന്നത്. ഈ അപ്പാര്‍ട്ട്മെന്റിലെ ജീവിതെ എന്തെന്നും കോടതി ഉത്തരവിനെ തുടര്‍ന്ന് ഇവിടെ ഉള്ളവര്‍ അനുഭവിച്ച മാനസികാവാസ്ഥയെന്നും നേരിട്ട് അനുഭവിച്ചയാളാണു ഞാൻ. ആ വൈകാരികതയെല്ലാമുള്ള സിനിമയാകും തന്റേതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍
അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മേജര്‍ രവിയുടെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും സിനിമയ്ക്ക് ആവശ്യമായ ദൃശ്യങ്ങള്‍ പൊളിക്കല്‍ സമയത്ത് അവരും ചിത്രീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ ആദ്യ ഷോട്ട്
എച്ച് ടു ഒ ഹോളിഫെയ്ത്തിന്റെ ടെറസില്‍ വെച്ചാണ് തന്റെ ചിത്രമായ കര്‍മ്മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ട് എടുത്തതെന്ന് മേജര്‍ രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും മേജര്‍ രവി പറഞ്ഞു.
മറ്റ് സിനിമാ പ്രവര്‍ത്തകരും
ബ്ലെസിക്കും മേജര്‍ രവിക്കും പുറമെ മലയാള സിനിമയില്‍ നിന്നുള്ള നിരവധി പേരും പൊളിച്ച നാല് ഫ്ലാറ്റുകളിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്നു. എച്ച്2ഒയിൽ അടുത്തിടെ അപ്പാർട്മെന്റ് സ്വന്തമാക്കിയിരുന്ന നടൻ സൗബിൻ ഷാഹിർ 15-ാം നിലയിലെ താമസക്കാരനായിരുന്നു. ജോമോന് ടി ജോണ്‍, അമല്‍ നീരദ് തുടങ്ങിയവര്‍ക്ക് ഇതേഫ്ലാറ്റില് അപ്പാര്‍ട്ട്മെന്റ് ഉണ്ടായിരുന്നു.
'അത് ഭീകരാക്രമണം'; തീവ്രവാദ ബന്ധം ആരോപിച്ച് 21 സൗദി സൈനിക വിദ്യാര്‍ത്ഥികളെ അമേരിക്ക പുറത്താക്കി
പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; സൂട്ട് ഹര്‍ജി നല്കി സര്‍ക്കാര്‍