'പറഞ്ഞത് അല്പം തെറ്റി പോയി; ക്ഷമിക്കണം'! മാപ്പ് പറഞ്ഞ് രാജസേനൻ, 'താൻ ഉദ്ദേശിച്ചത് അതല്ല'
കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവരെ അതിഥി തൊഴിലാളികള്‍ എന്ന് വിളിക്കുന്ന നാടാണ് കേരളം. കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര് നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ നിലനില്‍ക്കേ നൂറുകണക്കിന് തൊഴിലാളികള്‍ പായിപ്പാടും ഇന്ന് പെരുമ്പാവൂരും പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയത് കേരളത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങണം എന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് അത് സാധ്യമല്ല താനും. ഈ സാഹചര്യത്തില്‍ ചിലര്‍ അതിഥി തൊഴിലാളികള്‍ക്കെതിരെ പച്ചയ്ക്ക് വെറുപ്പും വംശീയതയും പരത്തുന്നുമുണ്ട്. ഇവരെ നാട്ടില്‍ നിന്ന് ഓടിക്കണം എന്നാണ് സംവിധായകനും ബിജെപി നേതാവുമായ രാജസേനന് ആവശ്യപ്പെട്ടത്. വിവാദമായതോടെ രാജസേനന് മാപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.
നാടിന് ആപത്തെന്ന് വീഡിയോ
പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചതിന് പി്ന്നാലെയാണ് കടുത്ത വിദ്വേഷം പരത്തുന്ന വീഡിയോയുമായി രാജസേനന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ എത്രയും പെട്ടെന്ന് നാട്ടില്‍ നിന്ന് ഓടിക്കണം എന്നുമാണ് രാജസേനന് ആവശ്യപ്പെട്ടത്. എന്നാല്‍ കടുത്ത വിമര്‍ശനം നേരിട്ടതോടെ രാജസേനന് തിരുത്തും മാപ്പുമായി രംഗത്ത് എത്തി.
മാപ്പ് പറഞ്ഞ് വീഡിയോ
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് രാജസേനന്റെ മാപ്പപേക്ഷ. രാജസേനന്റെ വാക്കുകള്‍ ഇങ്ങനെ: '' രാവിലെ ഇട്ട പോസ്റ്റില്‍ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വീഡിയോ ഇടുന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ നയത്തില്‍പ്പെടുന്നതല്ല. തന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
'ഉദ്ദേശിച്ചത് അവരെയല്ല'
അതിനകത്ത് ഒരു പാളിച്ച വന്നത്, താന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. താന്‍ ഉദ്ദേശിച്ചത് ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ്. അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു''.
അതിഥി തൊഴിലാളികളല്ല
അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന് വിളിക്കുന്നതിനെ ഉള്‍പ്പെടെ രാജസേനന് വിമര്‍ശിച്ചിരുന്നു. വീട്ടില്‍ വരുന്ന വിരുന്നുകാരെയാണ് അതിഥിയെന്ന് വിളിക്കുന്നതെന്നും ശമ്പളം കൊടുത്തിട്ടാണോ വീട്ടിലേക്ക് അതിഥികളെ ക്ഷണിക്കുന്നത് എന്നും രാജസേനന് ചോദിക്കുകയുണ്ടായി. ഇവരെ മറ്റ് ചില കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതായി സംശയിക്കുന്നതായും രാജസേനന് പറഞ്ഞു.
തൊഴിൽ സാധ്യത ഇല്ലാതാകുന്നു
അതിന് കാരണമായി പൗരത്വ നിയമത്തിന് എതിരെ നടത്തിയ സമരവും പായിപ്പാട് നടന്ന പ്രതിഷേധവുമാണ് രാജസേനന് ചൂണ്ടിക്കാണിത്. അവരുടെ ലക്ഷ്യം വെളളവും ആഹാരവും അല്ല മറ്റെന്തോ ആണെന്നും രാജസേനന് ആരോപിച്ചു. തുച്ഛമായ ശമ്പളത്തില്‍ ഇവരെ ജോലിക്കെടുക്കുന്നത് കൊണ്ട് മലയാളികളുടെ തൊഴില്‍ സാധ്യതകളാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് എന്നും രാജസേനന് പറഞ്ഞിരുന്നു.
ഇതിലും നല്ല അവസരമില്ല
ഇവരെ നാട്ടില്‍ നിന്ന് പുറത്താക്കണം എന്ന് രാജസേനന് മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. അതിന് ഇതിലും നല്ല ഒരു സന്ദര്‍ഭം കിട്ടില്ലെന്നും രാജസേനന് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒപ്പമുളള ചിലരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകാമെന്നും ദയവ് ചെയ്ത് അന്യസംസ്ഥാന തൊഴിലാളികളെ പുറത്താക്കണമെന്നും ആദ്യത്തെ വീഡിയോയില്‍ രാജസേനന് പറഞ്ഞിരുന്നു.
ഈ നാട്ടില്‍ നിന്നും ഓടിക്കണം
അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണ് എന്ന് താന്‍ പല വേദികളിലും മുന്‍പും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അത് സത്യമായിക്കൊണ്ടിരിക്കുകയാണ്. വേണ്ടതെല്ലാം കൊടുത്ത് എത്രയും പെട്ടെന്ന് അവരെ ഈ നാട്ടില്‍ നിന്നും ഓടിക്കണം എന്നും രാജസേനന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ രാജസേനനെതിരെ രംഗത്ത് വന്നു. തുടര്‍ന്നാണ് താന്‍ ഉദ്ദേശിച്ചത് രാജ്യത്തിന് പുറത്ത് നിന്നും വന്നവരെയാണ് എന്ന രാജസേനന്റെ വിശദീകരണം.
വീഡിയോ കാണാം
ഖേദം പ്രകടിപ്പിച്ച് കൊണ്ടുളള രാജസേനന്റെ വീഡിയോ കാണാം