പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു, അന്ത്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ
കൊച്ചി: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 48 വയസ്സായിരുന്നു. കെആർ സച്ചിദാനന്ദൻ ആണ് സച്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് സച്ചിയുടെ അന്ത്യം. കുറച്ച് ദിവസങ്ങളായി അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ കഴിയുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തിയിരുന്നത്.
Recommended Video
കഴിഞ്ഞ ദിവസം സച്ചിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. രണ്ട് ശസ്ത്രക്രിയകളാണ് സച്ചിയുടെ നടുവിന് നടത്തേണ്ടി വന്നത്. ആദ്യത്തെ ശസ്ത്രക്രിയ പ്രശ്‌നങ്ങളൊന്നും കൂടാതെ വിജയകരമായി തന്നെ പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ സച്ചിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ വഷളായി. അദ്ദേഹത്തിന്റെ തലച്ചോർ പ്രതികരിച്ചിരുന്നില്ല.
അനസ്‌ത്യേഷ്യ കാരണമല്ല സച്ചിയുടെ ആരോഗ്യനില വഷളായതും ഹൃദയാഘാതം സംഭവിച്ചതും എന്നാണ് വടക്കാഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍ പ്രേംകുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിത്. വടക്കാഞ്ചേരി ആശുപത്രിയില്‍ വെച്ചാണ് സച്ചിക്ക് ഇടുപ്പിന് ശസ്ത്രക്രിയ നടത്തിയത്. ഇത് വിജയകരമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സച്ചി ഭാര്യയോട് സംസാരിക്കുകയും ചെയ്തിരുന്നു. മെയ് ഒന്നിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷം മെയ് നാലിന് സച്ചി ആശുപത്രി വിട്ടു.
രണ്ടാമത്തെ ശസ്‌ക്രിയയ്ക്ക് വേണ്ടി ജൂണ്‍ 13ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ശസ്ത്രക്രിയയും വിജയമായിരുന്നുവെന്നും അദ്ദേഹം അതിന് ശേഷം ബോധം തിരിച്ച് കിട്ടി ഭാര്യയോട് അടക്കം സംസാരിച്ചുവെന്നും ഡോക്ടര്‍ പറയുകയുണ്ടായി. എന്നാല്‍ അതിന് ശേഷമാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സച്ചിയുടെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മലയാള സിനിമയിലെ ഏറ്റവും പ്രസിദ്ധമായ തിരക്കഥാ കൂട്ടുകെട്ടുകളിലൊന്നാണ് സച്ചി-സേതു. പൃഥ്വിരാജ് ചിത്രമായ ചോക്ലേറ്റിലൂടെയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. തുടർന്ന് ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. 2011ല്‍ സേതുവുമായി സച്ചി വേര്‍പിരിഞ്ഞു. സ്വതന്ത്ര തിരക്കഥാകൃത്ത് ആയതിന് ശേഷമുളള റണ്‍ ബേബി റണ്‍, രാംലീല പോലുളള ചിത്രങ്ങള്‍ സച്ചിക്ക് വന്‍ ഹിറ്റുകള്‍ സമ്മാനിച്ചു. അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അവസാനം സംവിധാനം നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രവും വന്‍ ബോക്‌സ് ഓഫീസ് വിജയം ആയിരുന്നു. തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് സച്ചിയുടെ ജനനം. സിനിമയില്‍ എത്തുന്നതിന് മുന്‍പ് സച്ചി അഭിഭാഷകനായി ജോലി ചെയ്തിരുന്നു. എട്ട് വര്‍ഷത്തോളം സച്ചി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. സച്ചിയുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രവിപുരം ശ്മശാനത്തിലാണ് സംസ്ക്കാരം നടക്കുക.