''അങ്ങോട്ട് മാറി നിൽക്ക് എന്ന് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരനാണ്''; വിമർശിച്ച് കുറിപ്പ്
കോഴിക്കോട്: കേരളത്തിലെ കണ്ണൂർ മോഡൽ കമ്മ്യൂണിസം കള്ള കമ്മ്യൂണിസമെന്ന് സംവിധായകൻ സനൽകുമാര ശശിധരൻ. അങ്ങോട്ട് മാറി നിൽക്കെടാ എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരനാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ സനൽ കുമാർ ശശിധരൻ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യുന്നതിൻറെ ദൃശ്യങ്ങൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കണ്ണൂരിലെ പോളിംഗ് ബൂത്തുകളിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. കണ്ണൂരിലെ ജനപ്രതിനിധി അടക്കം കള്ളവോട്ട് ചെയ്തെന്ന് ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സനൽ കുമാർ ശശിധരന്റെ കുറിപ്പ്.
ഹിമാചൽ പ്രദേശിൽ ബിജെപിയുടെ മറുപണി; സംസ്ഥാന അധ്യക്ഷന് പകരം മുൻ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ
കണ്ണൂർ മോഡൽ
കേരളത്തിലെ കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നിൽക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരാണ്. പക്ഷെ കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്.
കാവിപ്പട
ഇങ്ങനെ പോയാൽ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാൻ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച് കയറാൻ വെമ്പി നിൽക്കുന്ന കാവിപ്പടയാണ് എന്നെഴുതിയാണ് സനൽ കുമാർ ശശിധരൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
വ്യാപക പ്രതിഷേധം
കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരനാണ് ആദ്യം ആരോപിച്ചത്. പോളിംഗ് ബൂത്തിൽ വരാത്ത ആളുകളുടെ വോട്ട് ബൂത്തിലിരുന്ന് കുത്തി വ്യാപകമായി കളളവോട്ട് ചെയ്തു. ഇങ്ങനെയൊരു നാണം കെട്ട കള്ളവോട്ട് ഇതുവരെ ആരും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വോട്ട് ചെയ്ത പോളിംഗ് ബൂത്തിൽ വരെ കള്ളവോട്ട് നടന്നെന്നും കെ സുധാകരൻ ആരോപിച്ചു.
ആറ് പേർ
കള്ളവോട്ട് രേഖപ്പെടുത്തുന്ന ആറ് പേരുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആളു മാറി വോട്ട് ചെയ്യുകയും, ഒരാൾ ഒന്നിൽക്കൂടുതൽ തവണ വോട്ട് ചെയ്യുകയും ചെയ്ത സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സിപിഎം പഞ്ചായത്തംഗം ഉൾപ്പെടെ കള്ളവോട്ട് ചെയ്തെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പരാതി തെളിഞ്ഞാൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ക്രിമിനൽ നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
വിമർശനം
കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ തുടർന്ന് വ്യാപക വിമർശനമാണ് ഇടതുപക്ഷത്തിനെതിരെ ഉയരുന്നത്. എന്നാൽ കണ്ണൂരിൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ നൽകുന്ന വിശദീകരണം. പുറത്ത് വന്ന ചിത്രം വ്യാജമല്ല പക്ഷേ എഡിറ്റ് ചെയ്ത് ഉപയോഗിച്ചതാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ഓപ്പൺ വോട്ട്
പരസഹായമില്ലാതെ വോട്ട് ചെയ്യാൻ കഴിയാത്തവരുടെ കൂടെ പോയി പോളിംഗ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വോട്ട് ചെയ്തവരുടെ ദൃശ്യങ്ങൾ അടർത്തിയെടുത്താണ് കള്ളവോട്ടെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നാണ് എംവി ജയരാജൻ ആരോപിക്കുന്നത്. കള്ളവോട്ട് നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇനിയെങ്കിലും മൗനം വെടിയണമെന്ന് കെപിസിസി പ്രിസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ