'ഞാൻ ജീവനോടെ ബാക്കിയുണ്ടാവില്ലായിരുന്നു, ഗൂഢാലോചന പാളിയത് എഫ് ബി ലൈവ് കാരണം': സനല്‍ കുമാര്‍ ശശിധരന്‍
കൊച്ചി: കേരള പോലീസിനെതിരെ ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നേരത്തെ നടി മഞ്ജു വാര്യരുടെ പരാതി പ്രകാരം പോലീസ് സനല്‍ കുമാര്‍ ശശിധരന് എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തന്നെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തുന്നു എന്നും കാട്ടിയാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. മഞ്ജു തടവിലാണെന്നും അവരുടെ ജീവന്‍ അപകടത്തിലാണെന്നും മറ്റും സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴി പറഞ്ഞിരുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുന്നത് സംവിധായകന്‍ ഫേസ്ബുക്ക് ലൈവ് വഴി പുറത്ത് വിട്ടിരുന്നു.

സനൽ കുമാർ ശശിധരന്റെ കുറിപ്പ്: '' ഇരുചെവി അറിയാതെ എന്നെ പിന്തുടർന്ന് പിടിച്ചുകൊണ്ട് പോയ പോലീസിന്റെ ഗൂഢാലോചന പാളിയത് എന്റെ എഫ് ബി ലൈവ് കാരണമായിരുന്നു. അധികം ഫോളോവേഴ്‌സ് ഒന്നുമില്ലെങ്കിലും എന്റെ എഫ്‌ബി ഇൻസ്റ്റാഗ്രാം അകൗണ്ടുകൾ എപ്പോഴും ഹാക്ക് ചെയ്യപ്പെടാറുണ്ടായിരുന്നു. എന്റെ സർക്കാർ വിമർശന പോസ്റ്റുകൾ ആണ് കാരണം എന്ന് ഞാൻ കരുതിയിരുന്നു. എന്നെ പിടിച്ചുകൊണ്ട് പോകുമ്പോൾ പോലീസ് വണ്ടിയിലിരുന്ന പോലീസുകാരൻ തനിക്ക് വന്ന ഒരു ഫോൺ കോളിന് മറുപടി പറയുമ്പോൾ പുച്ഛത്തോടെ "സാറേ ഇവൻ ലൈവ് ഒക്കെ പോയിട്ടുണ്ട് അതൊന്ന് വൈറലാക്കി കൊടുക്ക് സാറേ" എന്ന് പറയുന്നത് കേട്ടു.

എന്റെ സോഷ്യൽ മീഡിയ അകൗണ്ട് പോലീസിനോ അവർക്ക് വേണ്ടപ്പെട്ട ആർക്കോ നിയന്ത്രിക്കാൻ കഴിയുന്നവിധം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് എനിക്കപ്പോൾ മനസിലായി. പക്ഷെ അവരുടെ പദ്ധതികൾ തകർത്തത് എന്റെ ലൈവ് ചാനലുകൾ റിപ്പോർട്ട് ചെയ്തതാണ്. എന്നെ പാറശാല പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും വണ്ടിക്കുള്ളിൽ നിന്ന് പുറത്തിറക്കുക പോലും ചെയ്യാതെ പോലീസുകാർ സ്റ്റേഷനിലേക്ക് പോയി.

എനിക്ക് പരാതിയുണ്ടെന്നും പാറശാല പോലീസ് സ്റ്റേഷനിൽ അത് എഴുതി നൽകാൻ അനുവദിക്കണമെന്നും പാറശാല പോലീസിനോട് ഞാൻ പറഞ്ഞെങ്കിലും അവർ അത് കേട്ട ഭാവം നടിച്ചില്ല. പക്ഷെ സ്റ്റേഷനുള്ളിൽ പോയ പോലീസുകാർ പത്തുപതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ തിരികെ വന്നു എന്നെ പുറത്തിറക്കി സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയി. അപ്പോൾ സ്റ്റേഷനുള്ളിലെ ടെലിവിഷൻ സ്‌ക്രീനിൽ ഏഷ്യാനെറ്റ് ചാനലിൽ എന്റെ ലൈവ് ഓടുന്നുണ്ടായിരുന്നു.

അതുകൊണ്ട് മാത്രമാണ് അവിടെ എന്നെ പുറത്തിറക്കിയതെന്നും അറസ്റ്റു രേഖപ്പെടുത്തുകയും ദേഹപരിശോധന നടത്തിയതെന്നും എനിക്കുറപ്പുണ്ട്. മാധ്യമങ്ങൾ കാവൽ നിന്നില്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെയോ ബോധത്തോടെയോ ബാക്കിയുണ്ടാവില്ലായിരുന്നു എന്നെനിക്ക് മനസിലായി. ജാമ്യം കിട്ടി പുറത്തുവന്നാലും ഞാൻ ഇതൊന്നും പുറത്തുപറയാതിരിക്കാനാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് എന്റെ ആക്സസ് നിഷേധിച്ചത്.

പൗരന്റെ സ്വകാര്യതയിലേക്ക് നിയമവിരുദ്ധമായി കടന്നുകയറാനും കള്ളകേസുകളിൽ കുടുക്കാനും പോലീസിലെ ഒരു വിഭാഗത്തെ കയറൂരി വീട്ടിരിക്കുന്നത് ഭരണ കൂടം തന്നെയാണ്. തങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന ബോധ്യമുള്ളതുകൊണ്ടാണ് ഭരണഘടനയെ തള്ളിപ്പറയാൻ അതിനുള്ളിലുള്ളവർ തന്നെ ധൈര്യപ്പെട്ടതും. ഭരണകൂടത്തിന്റെ കൈകൾ സംശുദ്ധമാണെങ്കിൽ പോലീസിന്റെ നിയമവിരുദ്ധപ്രവർത്തനങ്ങൾ അന്വേഷിക്കട്ടെ തടയിടട്ടെ''.












Click it and Unblock the Notifications