'ഈസ്റ്ററും വിഷുവും ഇവർ റോഡരികിലാണ് ആഘോഷിച്ചത്', കേരള പോലീസിനെ പുകഴ്ത്തി ഷാജി കൈലാസ്
കൊച്ചി: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അതികഠിനമായി പ്രയത്‌നിക്കുന്നവരാണ് പോലീസുകാര്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ ഏത് സമയവും ജാഗരൂകരായിക്കുന്ന വിഭാഗം. സുരക്ഷ മാത്രമല്ല ഭക്ഷണവും മരുന്നും എത്തിക്കല്‍ അടക്കമുളള സേവനങ്ങളും കേരള പോലീസ് ഇന്ന് ചെയ്യുന്നു. കേരള പോലീസിനെ കുറിച്ച് നിരവധി ഹിറ്റ് പോലീസ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള ഷാജി കൈലാസ് എഴുതിയ പോസ്റ്റ് വൈറലാവുകയാണ്.
ഞങ്ങളുടെ സ്വന്തം പോലീസ് എന്ന തലക്കെട്ടിലാണ് ഷാജി കൈലാസിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ചില ഗുണങ്ങൾ ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ്. അദൃശ്യനായ ശത്രുവിനെതിരെ ലോകം മുഴുവൻ ഒരു മഹായുദ്ധത്തിൽ ഏർപ്പെടുമ്പോൾ... ലോകത്തേയും രാജ്യത്തേയും വിസ്മയിപ്പിച്ചുകൊണ്ട് കേരളം ആദ്യ വിജയത്തിൻറെ ഒലിവ് കിരീടം ചൂടുമ്പോൾ... ആ പോരാട്ടത്തിൽ മുന്നണി പോരാളിയായി തീർച്ചയായും ഇവർ ഉണ്ട്... പൊരിവെയിലിന്റെ തൃഷ്ണയിൽ കർത്തവ്യത്തിന്റെ കർമ്മനിരതമായ പുതിയ ഏടുകൾ രചിച്ച് വിജയത്തിൻറെ പുതിയ മഴവില്ലുകൾ വിരിയിച്ച് നമ്മുടെ പോലീസ്..... കേരള പോലീസ്..!
എത്ര സാന്ദ്രവും എന്നാൽ സങ്കീർണവുമായ മിഷനാണ് ഇവർ നെഞ്ചിലേറ്റിയത്. ഓരോ പ്രദേശത്തിന്റെയും അതിർത്തികളിൽ ബോധവൽക്കരണത്തിന്റെയും ശാസനയുടെയും സ്നേഹം നിറഞ്ഞ കരുതലിന്റെയും പെരുമാറ്റ ഭംഗികളുമായി അവർ രോഗാണുവിന് എതിരെ പോരാടി. സമൂഹ വ്യാപനം കേരളത്തിൽ ഉണ്ടാവാതെ പോയതിന് പ്രധാന കാരണം നമ്മുടെ പോലീസ് തീർത്ത വേലികൾ തന്നെയാണെന്ന് ഞാൻ പറയും.
ഈസ്റ്ററും വിഷുവും ഇവർ റോഡരികിലാണ് ആഘോഷിച്ചത്. അതും മിക്കവാറും പട്ടിണി നിന്നു കൊണ്ടുതന്നെ. ഇവർക്ക് വീടുകൾ ഉണ്ടായിരുന്നു, സൗകര്യങ്ങൾ ഉണ്ടായിരുന്നു, ബന്ധുമിത്രാദികൾ ഉണ്ടായിരുന്നു, എന്നിട്ടും അതൊക്കെ അവർ വേണ്ടെന്നുവച്ചു. നമുക്കുവേണ്ടി... നമ്മുടെ നാടിൻറെ രക്ഷയ്ക്ക് വേണ്ടി... കാക്കി ഇപ്പോൾ കരുതലിന്റെ നിറമായി മാറിയിരിക്കുന്നു. ജാഗ്രതയുടെ, അർപ്പണബോധത്തിന്റെ, ആത്മാർത്ഥയുടെ, ഏകാഗ്രതയുടെ എല്ലാം നിറം.. ഈ പോരാട്ടം ഫീൽഡിൽ നിന്ന് വിജയിപ്പിക്കാൻ പോരാടിയവരേ.. നിങ്ങൾക്ക് എന്റെ അഭിവാദ്യം. കേരളത്തിൻറെ വരുംകാല ചരിത്രത്തിൽ സുവർണ്ണ ഏടുകളിൽ ഒളിമങ്ങാത്ത ഒരു അധ്യായമാണ് നിങ്ങൾ ഇപ്പോൾ രചിച്ചു കൊണ്ടിരിക്കുന്നത്. HAT'S OFF. A BIG SALUTE.....''