'ഫേസ്ബുക്കിൽ എന്നെപ്പറ്റി മോശം എഴുതി, ഫേസ്ബുക്കിൽ പോലും ഫ്രണ്ട്സല്ലാതായി', അനിലിനെ കുറിച്ച് സംവിധായകൻ
കൊച്ചി: ഡാമിലെ കയത്തിൽ മുങ്ങി അകാലത്തിൽ വിട പറഞ്ഞുപോയ നടൻ അനിൽ നെടുമങ്ങാടിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും അടക്കമുളളവർ. അനിലിന്റെ വിയോഗം ആർക്കും വിശ്വസിക്കാനായിട്ടില്ല. സിനിമയിൽ ഉയർച്ചയിലേക്ക് കയറി വരുന്നതിനിടെയാണ് കയം അനിലിനെ അകലേക്ക് കൊണ്ട് പോയത്. ആളൊരുക്കം സംവിധായകനും അനിൽ നെടുമങ്ങാടിന്റെ സുഹൃത്തുമായ വിസി അഭിലാഷ് അനിലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
എനിക്ക് വലിയ സങ്കടം വന്നു
വിസി അഭിലാഷിന്റെ കുറിപ്പ് വായിക്കാം: '' ഈ അനിലേട്ടൻ കുറച്ച് കാലം മുമ്പ് എന്നെ കുറിച്ച് കുറേ മോശം വാക്കുകൾ പറഞ്ഞ് ഫേസ്ബുക്കിലൊരു കുറിപ്പിട്ടു. എനിക്ക് വലിയ സങ്കടം വന്നു. അനിലേട്ടൻ അങ്ങനെ പറഞ്ഞാൽ എനിക്ക് സങ്കടം വരും. ഒരേ നാട്ടിൽ ഒരു കിലോമീറ്റർ മാത്രം വ്യത്യാസത്തിൽ താമസിക്കുന്നവരാണ് ഞങ്ങൾ. സഹോദരങ്ങളെപ്പോലെയാണ്. എനിക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോഴും എൻ്റെ സിനിമയിലൂടെ ഇന്ദ്രൻസേട്ടന് സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോഴും ആദ്യം വിളിച്ചത് അനിലേട്ടനാണ്.
ഫേസ്ബുക്കിൽ പോലും ഫ്രണ്ട്സല്ലാതായി
ഇന്ദ്രൻസേട്ടനുമായും അനിലേട്ടന് ഹൃദയബന്ധമാണുള്ളതെന്ന് ഒരിക്കൽ ഇന്ദ്രൻസേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. പതിന്നാല് കൊല്ലം മുമ്പ് അനിലേട്ടൻ്റെ ആദ്യ visual ഇൻ്റർവ്യു എടുത്തതും ഞാനാണ്. എപ്പക്കണ്ടാലും വിളിച്ചാലും 'ഗ്യാപ്പി'ല്ലാതെ സംസാരിക്കും. അങ്ങനെയുള്ളപ്പൊ എന്നെപ്പറ്റി ഊടുപാട് മോശം എഴുതാൻ എന്താ കാരണമെന്ന് ചോദിച്ച് ഞാൻ അങ്ങേരെ വിളിച്ചു. ഫോണെടുത്തില്ല. വീണ്ടും വീണ്ടും വിളിച്ചു. അപ്പോഴും എടുത്തില്ല. ഞങ്ങൾ പിന്നെ ഫേസ്ബുക്കിൽ പോലും ഫ്രണ്ട്സല്ലാതായി.
അവൻ എൻ്റെ കൊച്ചനിയനാണ്
അങ്ങനെയിരിക്കെ, എൻ്റെ രണ്ടാമത്തെ സിനിമയായ 'സബാഷ് ചന്ദ്രബോസി'ലെ ഒരു ഉഗ്രൻ കഥാപാത്രം അനിലേട്ടൻ ചെയ്താൽ നന്നാവുമെന്ന് എനിക്ക് തോന്നി, ഇക്കഴിഞ്ഞ ജൂണിൽ. പക്ഷേ പിണക്കമാണല്ലൊ. ഞാൻ വിളിച്ചാൽ എടുക്കില്ലല്ലൊ. ചന്ദ്രബോസിൻ്റെ കൺട്രോളർ പ്രദീപേട്ടനെ S.l. Pradeep ആ ദൗത്യം ഏൽപ്പിച്ചു. പ്രദീപേട്ടൻ വിളിച്ചപ്പോൾ,''അവനെന്താ എന്നെ വിളിച്ചാൽ? ഞാനും അവനും തമ്മിലൊള്ള ബന്ധമെന്താണെന്നറിയാമോ? അവൻ എൻ്റെ കൊച്ചനിയനാണ്." എന്ന് പറഞ്ഞത്രേ.
ഇപ്പം നീ വേറെ വിശേഷങ്ങള് പറ
ഇതറിഞ്ഞ് ഞാൻ അപ്പോത്തന്നെ വിളിച്ചു. പണ്ടത്തെ പോലെ കുറേനേരം സംസാരിച്ച് കഴിഞ്ഞ് ഞാൻ ചന്ദ്രബോസിനെപ്പറ്റി വിശദീകരിക്കാൻ തുടങ്ങുമ്പോ, ''സിനിമാക്കാര്യം നമുക്ക് നാളെ പറയാം. ഇപ്പം നീ വേറെ വിശേഷങ്ങള് പറ". എന്നായി. അന്ന് ഞങ്ങൾ ഒരു മണിക്കൂറോളം സംസാരിച്ചു. പിറ്റേന്നും ഞാൻ വിളിച്ചു. സബാഷ് ചന്ദ്രബോസിൻ്റെ കാര്യം പറഞ്ഞു. കഥയും കഥാപാത്രവും അങ്ങേർക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ആവേശത്തോടെ സംസാരിച്ചു.
എന്ത് റിസ്ക്കെടുക്കാനും ഞാൻ റെഡിയാണെടാ
കഥാപാത്രത്തിൻ്റെ ഗെറ്റപ്പിനെപ്പറ്റി സൂചിപ്പിപ്പോൾ ''അതെന്ത് വേണമെങ്കിലും ചെയ്യാം. നിൻ്റെ പടത്തിന് വേണ്ടി എന്ത് റിസ്ക്കെടുക്കാനും ഞാൻ റെഡിയാണെടാ'' എന്ന് പറഞ്ഞു. പിന്നീട് ഡേറ്റ് വില്ലനായപ്പോ അനിലേട്ടന് എൻ്റെ സിനിമയിൽ അഭിനയിക്കാൻ വരാനായില്ല. 'നിൻ്റെ അടുത്ത സിനിമയിൽ ഞാനുണ്ടാവും. ഇപ്പോഴേ ഡേറ്റ് തന്നിരിക്കുന്നു' എന്നൊക്കെപ്പറഞ്ഞാണ് അവസാനം സംസാരിച്ചത്. അന്നും 'എന്തിനാണ് എന്നെക്കുറിച്ച് മുൻപ് മോശമായി ഫേസ്ബുക്കിലെഴുതിയത്?'' എന്ന കാര്യം ചോദിക്കണമെന്ന് കരുതിയതാണ്.
അമ്മയെ കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്
അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് അനിലേട്ടൻ സംസാരിച്ചത്. അതാണ് അനിലേട്ടൻ. അപ്പോളത്തെ എന്തോ ചേതോവികാരത്തിന് എന്തോ എഴുതിയതാണ് എന്ന് ചിന്തിച്ച് ഞാനും ആ വിഷയം കളഞ്ഞു. പണ്ട്, നെടുമങ്ങാട് വച്ച് കാണുമ്പോഴെല്ലാം അനിലേട്ടൻ്റെ അമ്മയും കൂടെയുണ്ടാവുമായിരുന്നു. കമ്മട്ടിപ്പാടത്തിലെ ആശാൻ വേഷം ശ്രദ്ധിക്കപ്പെട്ട് നിൽക്കുന്ന കാലത്ത് ഒരു ദിവസം നെടുമങ്ങാട്ടെ വേണാട് ഹോസ്പിറ്റലിൽ അമ്മയ്ക്കൊപ്പം ഡോക്ടറുടെ വിളിയും കാത്ത് 'ക്യൂ'വിലിരിക്കുന്ന സിനിമാക്കാരനല്ലാത്ത അനിലേട്ടനെ കണ്ടിട്ടുണ്ട്. ആ അമ്മയെ കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്''.