ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽ
കോഴിക്കോട്: കാര്‍ക്കശ്യ സ്വഭാവത്തിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും മുഖ്യമന്ത്രിയായപ്പോഴും ഏറെ 'ഹേറ്റേഴ്‌സിനെ' സമ്പാദിച്ചിട്ടുണ്ട് പിണറായി വിജയന്‍. അതേസമയം പ്രളയകാലത്തെ ഇടപെടലുകളിലൂടെയും ശബരിമല വിഷയത്തിലെ ഉറച്ച നിലപാടുകളിലൂടെയും അതേ 'ഹേറ്റേഴ്‌സിന്റെ' കയ്യടിയും വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് പ്രതികരണം തേടാന്‍ വന്ന മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി മുഖ്യമന്ത്രി പ്രതികരിച്ചത് പുതിയ വിവാദമായിരിക്കുകയാണ്.
മൈക്കുമായി ചെന്ന മാധ്യമപ്രവർത്തകരോട് 'മാറി നില്‍ക്ക് അങ്ങോട്ട്' എന്ന് പൊട്ടിത്തെറിച്ച ശേഷം മുഖ്യമന്ത്രി കാറില്‍ കയറി പോവുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. അതിനിടെ മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിസി അഭിലാഷ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
''ഇയാൾ വണ്ടിയിടിച്ചു പോലും ചാവുന്നില്ലല്ലോ''
''ഇയാൾ വണ്ടിയിടിച്ചു പോലും ചാവുന്നില്ലല്ലോ''- എന്നൊരു മാധ്യമ റിപ്പോർട്ടറുടെ പിറുപിറുക്കൽ നേരിട്ട് കേൾക്കേണ്ടി വന്ന ഏക രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. കേരള ചരിത്രത്തിൽ ഇന്നോളം ഏറ്റവുമധികം മാധ്യമ ആക്രമണങ്ങൾ നേരിട്ട പൗരനും പിണറായി വിജയനായിരിക്കും. അതായത് ഉമ്മൻചാണ്ടിയെ പോലെ ഏതെങ്കിലുമൊരു മാധ്യമം വളർത്തിയ നേതാവല്ല പിണറായി.
മറ്റുള്ളവരെ പോലെയല്ല പിണറായി
ഒരു പദവിയിലെത്തുന്നതോടെ, കുറെ പുകഴ്ത്തലുകൾ കേട്ടാൽ കഴിഞ്ഞതെല്ലാം മറന്ന് മാധ്യമ വിധേയനാവുന്ന മറ്റുള്ളവരെ പോലെയല്ല പിണറായി. മുഖ്യമന്ത്രിയായ ദിവസങ്ങളിൽ പിണറായി വാഴ്ത്തുകൾ ആവോളം നടത്തിയിട്ടും മനോരമയുടെ വഴിയേ പിണറായി പോകാത്തതും അത് കൊണ്ടാണ്.
''നിങ്ങൾ ആഗ്രഹിക്കും പോലെ ഞാൻ പറയും എന്ന് കരുതരുത്''
അത് കൊണ്ട് തന്നെയാണ്, മനോരമയുടെ വേദിയിൽ അവരുടെ ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകന്റെ മുഖത്ത് നോക്കി ''നിങ്ങൾ ആഗ്രഹിക്കും പോലെ ഞാൻ പറയും എന്ന് കരുതരുത്'' എന്ന് പരസ്യമായി മറുപടി പറയാൻ പിണറായിയ്ക്കാവുന്നത്. കഴിഞ്ഞ കൊല്ലം ആഗസ്റ്റ് മാസം വരെ മാധ്യമങ്ങളെ മുഖ്യമന്ത്രി കാണുന്നില്ലെന്നായിരുന്നു പരാതി.
രോഗത്തെയും തൃണവൽഗണിച്ച് പിണറായി
എന്നാൽ ആഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ പിണറായി നടത്തിയ വാർത്താ സമ്മേളനങ്ങൾ വിരലിലെണ്ണി തീർക്കാവുന്നവയല്ല. എപ്പോഴാണ് ഒരു ഭരണാധികാരി പൊതുജനത്തെ ഒപ്പം നിന്ന് അഭിസംബോധന ചെയ്യേണ്ടത് എന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടാണ്, അതീവ ഗുരുതരാവസ്ഥയിലായിരുന്ന തന്റെ രോഗത്തെയും തൃണവൽഗണിച്ച് പിണറായി തുടരെത്തുടരെ മാധ്യമങ്ങളെ കണ്ടത്.
ആ രോഗമെന്തായിരുന്നു
പ്രളയ ശേഷം പിണറായി വിജയനെ സർജറി ടേബിളിലേക്കത്തിച്ച ആ രോഗമെന്തായിരുന്നു എന്ന് പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. അത്തരമൊരു രോഗം ഒരാളിന് വന്നാൽ അയാൾക്കുണ്ടാവുന്ന വേദനയെ കുറിച്ച്, മാനസികാവസ്ഥയെ കുറിച്ച് ഒന്ന് അറിയാൻ ശ്രമിക്കുന്നതും നന്നായിരിക്കും.
അതിന് വകുപ്പ് വേറെയുണ്ട്
എന്തിനുമേതിനും മാധ്യമങ്ങൾക്ക് മുന്നിൽ വന്നു നിൽക്കേണ്ടയാളല്ല മുഖ്യമന്ത്രി. സർക്കാരിന്റെ നയങ്ങളും കാര്യ പരിപാടികളും അറിയാൻ പി.ആർ.ഡി എന്നൊരു വകുപ്പും ശമ്പളം വാങ്ങുന്ന കുറെ നല്ല ഉദ്യോഗസ്ഥരുമുണ്ട്. മുഖ്യമന്ത്രിയുടെ പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ സമീപിക്കണം.
70 ശതമാനം നുണയും 30 ശതമാനം സത്യവും
മുഖ്യമന്ത്രി തന്നെ പറയേണ്ടതായ കാര്യങ്ങൾ കൃത്യസമയത്ത് സോഷ്യൽ മീഡിയയിലൂടെയും അദ്ദേഹം പറയുന്നുമുണ്ട്. എല്ലാ മന്ത്രിസഭായോഗവും കഴിഞ്ഞ് മാധ്യമങ്ങളെ വിളിച്ചിരുത്തി 70 ശതമാനം നുണയും 30 ശതമാനം സത്യവും പറയുന്ന ശൈലിയുള്ള കഴിഞ്ഞ കാല മുഖ്യമന്ത്രിയല്ല പിണറായി എന്നത് അദ്ദേഹത്തിന്റെ വലിയൊരു ഗുണമായാണ് കാണേണ്ടത്.
മാന്യതയും മര്യാദയും
ഞാൻ പതിനഞ്ച് കൊല്ലക്കാലം മാധ്യമ പ്രവർത്തകനായിരുന്നു. ജേർണലിസമോ ഔദ്യോഗിക ബിരുദമോ ഇല്ലാതെ റിപ്പോർട്ടറും പത്രാധിപ സമിതിയംഗവുമൊക്കെയായി ജോലി ചെയ്ത എനിക്ക് ഇപ്പറഞ്ഞ 'സപ്രിട്ടിക്കറ്റൊ'ന്നും ഇല്ലാതെ തന്നെ മാധ്യമങ്ങൾ അടിസ്ഥാനപരമായി പുലർത്തേണ്ട മാന്യതയെയും മര്യാദയെയും കുറിച്ച് ഉറപ്പിച്ച് പറയാൻ കഴിയും.
പാപ്പരാസി കൾച്ചർ
കുടുംബസമേതം വരുന്ന മുഖ്യമന്ത്രിയുടെ വായ്ക്കുള്ളിലേക്ക് മൈക്ക് കുത്തിത്തിരുകാൻ ശ്രമിച്ചാൽ മറ്റേതൊരാളും ചെയ്യുന്നതേ അദ്ദേഹവും ചെയ്തിട്ടുള്ളു. സ്ഥലകാല ബോധമില്ലാതെ. മര്യാദ തീരെയില്ലാതെയുള്ള ഈ പാപ്പരാസി കൾച്ചർ അവസാനിപ്പിക്കാൻ മാധ്യമങ്ങൾ തയ്യാറാവണം. ഒന്നാന്തിരം നുണ എഴുതിപ്പിടിപ്പിച്ചിട്ട് ''അതിനെ കുറിച്ച് എന്ത് പറയുന്നു'' എന്ന് ചോദിക്കുന്ന ശൈലിയാണ് നമ്മുടെ മിക്ക മാധ്യമങ്ങൾക്കും.
മാധ്യമങ്ങളെ അവഗണിക്കുക
കോഴിക്കോട്ടെ സിറ്റിംഗ് എം പി കോഴ ചോദിച്ച വാർത്ത പ്രസിദ്ധീകരിക്കാൻ മറന്നു പോയ ഒരു പത്രം ഇന്ന് പിണറായിയെ തമ്പുരാനായി ചിത്രീകരിച്ച് കാർട്ടൂൺ വരച്ച് മുൻപേജിൽ വയ്ക്കുന്നത് നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനമായി കാണാനാവുന്നില്ല. പക്ഷരഹിതരെന്ന് വീമ്പിളക്കുകയും ഏതെങ്കിലും ഒരു പക്ഷത്തിന് വിടുവേല ചെയ്യുകയും ചെയ്യുന്ന ഈ ശൈലിയുള്ള മാധ്യമങ്ങളെ അവഗണിക്കുക തന്നെയാണ് പിണറായിയെ പോലൊരു മുഖ്യമന്ത്രി ചെയ്യേണ്ടത്.
ആദ്യം പിണറായി ഹേറ്റർ
ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ. 2016 ന് മുൻപുള്ള എന്റെ ഫേസ്ബുക്ക് പേജിൽ പോലും ആ വിരുദ്ധത നിറഞ്ഞ തുളുമ്പുന്ന വരികൾ കാണാം. അങ്ങനെയുള്ള എന്നെപ്പോലൊരാളെ കൊണ്ട് കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ സി.അച്യുതമേനോനും പിണറായി വിജയനുമാണ് എന്ന് പറയിക്കാൻ ഈ മുഖ്യമന്ത്രിയ്ക്കാവുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ക്വാളിറ്റി അല്ലാതെ പിന്നെന്ത് ?
ഫേസ്ബുക്ക് പോസ്റ്റ്
വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
വൻ അപകടം മണത്ത് സിപിഎം, എട്ട് മണ്ഡലങ്ങളിൽ കോൺഗ്രസിന് ബിജെപി വോട്ട് മറിച്ചെന്ന് സംശയം!
തിരുവനന്തപുരത്ത് തരൂർ വീഴും.. കുമ്മനം രാജശേഖരന് 15000ൽ കുറയാത്ത ഭൂരിപക്ഷമെന്ന് ബിജെപി!