അയാൾ സൂപ്പർ താരമായതോടെ ഡിമാൻഡുകൾ, തന്നോട് സൂപ്പർ താരങ്ങൾക്ക് പോലും വിരോധം തോന്നാൻ കാരണം ദിലീപെന്ന് വിനയൻ
കൊച്ചി: മലയാള സിനിമയിലെ വിമത സ്വരങ്ങളില്‍ ഒന്നാണ് സംവിധായകന്‍ വിനയന്‍. സിനിമാ സംഘടനകള്‍ വിനയന് ഏറെക്കാലം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനൊടുവിലാണ് വിനയന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ നീക്കിയിരുന്നു.
Recommended Video
വിനയന്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ ഒരുങ്ങവെ നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും വിനയന്‍ പ്രതികരിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.
ഏറ്റുമുട്ടലിലേക്കും വിലക്കിലേക്കും
തന്റെ ചിത്രത്തില്‍ നിന്നും തുളസീദാസിനെ മാറ്റണം എന്ന് ദിലീപ് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിനിമാ സംഘടനകളും വിനയനും തമ്മിലുളള വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടലിലേക്കും വിലക്കിലേക്കും അടക്കം കടന്നത്. തന്റെ ഏഴ് സിനിമകളില്‍ ദിലീപ് ആയിരുന്നു നായകന്‍. എന്നാല്‍ സൂപ്പര്‍ താരമായതില്‍ പിന്നെ ദിലീപ് ഡിമാന്‍ഡുകള്‍ വെയ്ക്കാന്‍ ആരംഭിച്ചതായി വിനയന്‍ പറയുന്നു.
സിനിമയുടെ എഴുത്തുകാരനെ മാറ്റണം
ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയില്‍ ദിലീപിനെ ആയിരുന്നു നായകനായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ എഴുത്തുകാരനെ മാറ്റണം എന്നത് അടക്കമുളള ഡിമാന്‍ഡുകള്‍ ദിലീപ് മുന്നോട്ട് വെച്ചു. സംവിധായകനാണ് സിനിമയുടെ ക്യാപ്റ്റന്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. സംവിധായകനെ ചോദ്യം ചെയ്യുന്ന നടനെ താന്‍ വിലമതിക്കില്ലെന്ന് വിനയന്‍ പറയുന്നു.
അഡ്വാന്‍സ് തുക തിരികെ വാങ്ങി
ഇതോടെ സിനിമയിലെ നായക വേഷത്തിന് ദിലീപിന് നല്‍കിയ അഡ്വാന്‍സ് തുക തിരികെ വാങ്ങിയ താന്‍ ജയസൂര്യയെ നായകനാക്കുകയായിരുന്നു. ഒരു സൂപ്പര്‍താരം സിനിമയില്‍ നായകനാകുമ്പോള്‍ സംവിധായകന് ടെന്‍ഷന്‍ കുറയും. കാരണം സിനിമയുടെ ബിസ്സിനസ്സ് നല്ലത് പോലെ നടക്കും. ദിലീപ് സൂപ്പര്‍ താരം ആയതോടെ ഡിമാന്‍ഡുകളായെന്ന് വിനയന്‍ പറഞ്ഞു.
അയാളുടെ വഴിക്ക് പോകാന്‍ താല്‍പര്യം ഇല്ല
അയാളുടെ വഴിക്ക് പോകാന്‍ തനിക്ക് താല്‍പര്യം ഇല്ലെന്നും വിനയന്‍ തുറന്നടിച്ചു. നല്ല പിളളയായി നടിച്ച് കുറേ അവാര്‍ഡുകള്‍ വാങ്ങാനും ലോബിയുടെ ഭാഗമായി നില്‍ക്കാനുമൊന്നും തനിക്ക് താല്‍പര്യം ഇല്ലെന്നും വിനയന്‍ പറഞ്ഞു. ഏത് ജോലി ആണെങ്കിലും വ്യക്തിത്വം കൈവിടാതിരിക്കണം. സന്തോഷത്തിന്റെ താക്കോല്‍ പണവും പ്രശസ്തിയും അല്ലെന്നാണ് താന്‍ കരുതുന്നത്.
പണവും പ്രതാപവും താരമൂല്യവും
സിനിമയെ ഭരിക്കുന്നത് പണവും പ്രതാപവും താരമൂല്യവും ആണ്.. താരങ്ങള്‍ക്ക് ഓശാന പാടി നിന്നാലേ വളര്‍ച്ച ഉണ്ടാകൂ എന്നൊരു തോന്നല്‍ സിനിമയില്‍ സജീവമാണ്. താരങ്ങളെ പൂജിക്കാന്‍ തയ്യാറല്ലെന്ന് തന്റെ മുപ്പത് വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ വ്യക്തമാക്കിയിട്ടുളളതാണ്. താന്‍ സഞ്ചരിക്കുന്നത് തന്റെതായ വഴികളിലൂടെയാണ്. ചെറിയ താരങ്ങളെ വെച്ച് താന്‍ സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.