നിയന്ത്രണം വേണം; പക്ഷെ മാധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുത്; വിനയന്
തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതിയില്‍ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിരിക്കുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിനടക്കം ഭേദഗതിയില്‍ എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭേദഗതിയിൽ തിരുത്തൽ വരുത്താൻ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നൽകിയേക്കും. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനെന്ന പേരില്‍ കൊണ്ടുവന്ന നിയമഭേദഗതിയില്‍ മാധ്യമങ്ങളും കടന്നു വരുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടിയത്. പുതുതായി കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മാദ്ധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുതെന്നാണ് സംവിധായകന് വിനയനും അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കരി നിയമമായി മാറരുത്
പുതുതായി കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി മാദ്ധ്യമങ്ങൾക്കാകെ കൂച്ചുവിലങ്ങിടുന്ന കരി നിയമമായി മാറരുത്... സൈബർ ഇടങ്ങളിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പമാനിക്കുന്ന വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുകയും ശക്തമായ ശിക്ഷ കൊടുക്കുകയും വേണം എന്ന കാര്യത്തിൽ സംശയമൊന്നുമില്ല..
നിയമ ഭേദഗതി
പക്ഷേ സൈബർ ബുള്ളിയിംഗ് നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന പോലീസ് നിയമഭേദഗതി ഫലത്തിൽ അഭിപ്രായ സ്വാതന്ത്യത്തെ മുഴുവൻ ഇല്ലാതാക്കുന്ന പോലീസ് രാജിലോട്ടു മാറിയാൽ എന്താകും സ്ഥിതി..? ഭാവിയിൽ അതിനു പോലും ഇട നൽകുന്ന രീതിയിലാണ് ഈ നിയമ ഭേദഗതി എന്നത് നിർഭാഗ്യകരമാണ്..
അപകടകാരി
ആർക്കും പരാതി ഇല്ലങ്കിലും പോലീസിനു കേസെടുക്കാൻ കഴിയുന്ന കോഗ്നിസബിൾ ആക്ട് വലിയ അപകടകാരിയാണ്. ഈ നിയമത്തിനു വേണ്ട മാറ്റങ്ങൾ വരുത്തി പ്രായോഗികമാക്കിയില്ലങ്കിൽ അതു മാദ്ധ്യമ സ്വാതന്ത്യത്തിനു നേരെയുള്ള കടന്നു കയറ്റമാകും എന്ന കാര്യത്തിൽ സംശയമില്ല-വിനയന് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.
സര്‍ക്കാര്‍ തിരുത്തിയേക്കും
അതേസമയം, വിവാദ ഭേദഗതി സര്‍ക്കാര്‍ തിരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. പാര്‍ട്ടിയിലും മുന്നണിയിലും തന്നെ എതിര്‍പ്പ് ശക്തമായതോടെയാണ് തിരുത്തല്‍ വരുത്താനുള്ള നീക്കം. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. നിയമ ഭേദഗതിയില്‍ സിപിഎം കേന്ദ്ര നേതൃത്വം തന്നെ എതിര്‍പ്പ് അറിയിച്ചതാണ് സര്‍ക്കാറിനെ വെട്ടിലാക്കിയത്.
സിപിഎം കേന്ദ്ര നേതൃത്വം
നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിക്കുകയായിരുന്നു. തിരുത്തല്‍ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സിപിഎം കേന്ദ്ര നേതൃത്വം അറിയിക്കുകയും ചെയ്തു.
പരസ്യമായി എതിര്‍ത്തു
ഡിജിറ്റൽമാധ്യമങ്ങളെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സിപിഎം നേതൃത്വം പരസ്യമായി എതിര്‍ത്തിരുന്നു. പ്രക്ഷേപണമന്ത്രാലയത്തിന്റെ നിയന്ത്രണംപോലും എതിർക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്കും മുകളില്‍ പോലീസിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തിയതാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്.
മുഖ്യമന്ത്രിയുടെ ഉറപ്പ്
നിയമം ദുരുപയോഗം ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കുമ്പോഴും ദുരുപയോഗം എറെ സാധ്യതയുള്ള വിധമാണ് നിയമത്തിലെ ഭേദഗതി. ഒരാള്‍ക്ക് മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ പോലും ആ വാര്‍ത്തയ്ക്കും അത് നല്കിയ മാധ്യമസ്ഥാപനത്തിനുമെതിരെ സ്വമേധയാ കേസെടുക്കാവുന്ന വിധമാണ് നിയമം. വാർത്തയിൽ പരാമർശിക്കപ്പെട്ടയാൾതന്നെ പരാതിക്കാരനാകണമെന്നും നിർബന്ധമില്ല.
പ്രതിപക്ഷം
സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളെ സെന്‍സര്‍ ചെയ്യാനുള്ള നീക്കമായാണ് പ്രതിപക്ഷം ഈ നിയമഭേദഗതിയെ വ്യാഖ്യാനിക്കുന്നത്. നിയമത്തിൽ നിയന്ത്രണമില്ലാതെ അത് പ്രയോഗിക്കുന്നതിന് പരിധിവെക്കുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് മറുപടിയായി പ്രതിപക്ഷം പറയുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണവിവരങ്ങൾ വാർത്തയാകുന്നത് തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Recommended Video