Get Updates
Get notified of breaking news, exclusive insights, and must-see stories!

അറുപതുവര്‍ഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കുകള്‍, വൃത്തികേടായതും മലിനപ്പെട്ടതുമായ കാന്റീനുകള്‍ തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ 'ഒന്നും ശരിയല്ല'

തൃശൂര്‍: അറുപതുവര്‍ഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കുകള്‍. വൃത്തികേടായതും മലിനപ്പെട്ടതുമായ കാന്റീനുകള്‍, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലിനോടു ചേര്‍ന്നുള്ള കിണറും സെപ്റ്റിക് ടാങ്കുകളും തമ്മല്‍ ഒരു മതിലിന്റെ മാത്രം അകലം. കുടിവെള്ള സംഭരണികളില്‍ നിന്നും സെപ്റ്റിക് ടാങ്കില്‍നിന്നും ഘടിപ്പിച്ചിട്ടുള്ള ഇരുമ്പ് പൈപ്പുകള്‍ പലയിടത്തും തുരുമ്പ് പിടിച്ച് പൊട്ടിയ നിലയില്‍. ഇവ പലയിടത്തും പൊട്ടി കുടിവെള്ളവും മലിനജലവും തമ്മില്‍ കലരാനുള്ള സാധ്യത.

നാനൂറിലധികം വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തബാധ കണ്ടെത്തിയ ഗവ. എന്‍ജിനീയറിങ് കോളജ് സന്ദര്‍ശിച്ച മന്ത്രി വി.എസ്. സുനില്‍കുമാറിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍. മഞ്ഞപ്പിത്തം നിയന്ത്രണാതീതമായി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന പശ്ചാത്തലത്തില്‍ ഇന്നലെയാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ കോളജിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയത്.

വിചിത്ര വാദവുമായി കോളജ്

വിചിത്ര വാദവുമായി കോളജ്

മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകാന്‍ കാരണം കോളജ് അധികൃതര്‍ പുലര്‍ത്തിയ അനാസ്ഥയാണെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളായ വിഷ്ണുവും ആദര്‍ശും ആരോപിച്ചു. കോളജില്‍ നടന്ന ഫുട്‌ബോള്‍മേളയാണ് മഞ്ഞപ്പിത്തബാധയ്ക്ക് കാരണമെന്ന് സ്ഥാപിക്കാന്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നും ശ്രമം നടന്നു. മഞ്ഞപ്പിത്തം ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ അനാസ്ഥ തുടര്‍ന്നെന്നും ഇവര്‍ പറഞ്ഞു. കുടിവെള്ളത്തിന്റെ പൈപ്പുലൈന്‍ അഴുക്കുചാലിനടിയിലൂടെയാണ് കടന്നു പോയിരുന്നത്.

അണുബാധയെ തുടര്‍ന്ന് ഈ മാര്‍ഗം അടച്ചു പൂട്ടുകയും ശുചിമുറികള്‍ വൃത്തിയാക്കിയതും മാത്രമാണ് ആകെയുണ്ടായ നടപടികള്‍. മാലിന്യ സംസ്‌കരണത്തിന് കോളജില്‍ യാതൊരു ഉപാധികളുമില്ല. അണുബാധയെ തുടര്‍ന്ന് പഴയ മെസ് പുതിയ ഇടത്തേക്ക് മാറ്റി സ്ഥാപിച്ച് അധികൃതര്‍ തലയൂരുകയായിരുന്നു. മെസില്‍നിന്നും ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ദിവസേന നാലും അഞ്ചും വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യവും ഉണ്ടായി. പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും ലാഘവത്തോടെയാണ് പെരുമാറിയതെന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ ആരോപിച്ചു.

മേയ് 21 മുതല്‍ ആരംഭിക്കുന്ന പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എത്രയുംവേഗം ആരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2016 മുതല്‍ കോളജ് മഞ്ഞപ്പിത്ത ഭീഷണിയിലാണെന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു. മുപ്പത്തെട്ട് വിദ്യാര്‍ഥികള്‍ മാത്രമാണ് ഇത്തവണ പരീക്ഷ എഴുതിയത്. 550 ഓളം കുട്ടികള്‍ അസുഖം വന്നും ഭയന്നും പരീക്ഷ എഴുതിയിട്ടില്ല. ഇത്തവണ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി പിന്നീട് പരീക്ഷ നടത്താനാണ് സര്‍വകലാശാല അധികൃതരുടെ തീരുമാനം. പക്ഷെ പല വിദ്യാര്‍ഥികള്‍ക്കും ഇക്കാലയളവില്‍ മറ്റ് കോഴ്‌സുകള്‍ക്കും ജോലികള്‍ക്കുമായി വിദേശത്ത് പോകേണ്ടതുകൊണ്ട് രോഗം വകവെക്കാതെതന്നെ പരീക്ഷയെഴുതാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും ചര്‍ച്ചയില്‍ ഇവര്‍ ചൂണ്ടിക്കാട്ടി.

അടിയന്തര നടപടി വേണം: ഉദ്യോഗസ്ഥര്‍

അടിയന്തര നടപടി വേണം: ഉദ്യോഗസ്ഥര്‍

മഞ്ഞപ്പിത്ത ബാധയുടെ ഉറവിടം ഗവ. എന്‍ജിനീയറിങ് കോളജിനകത്തെ കുടിവെള്ള വിതരണം തന്നെയാകാമെന്ന് ആരോഗ്യവിഭാഗം, പി.ഡബ്ല്യു.ഡി, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 75,000 ലിറ്റര്‍, 60,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് കിണറുകളില്‍നിന്നാണ് കോളജിന് ആവശ്യമായ വെള്ളം ഉപയോഗിച്ചിരുന്നത്. ഇതില്‍ പി.ഡബ്ല്യു.ഡി. കിണര്‍ വലുതായതിനാല്‍ ക്ലോറിനേഷന്‍ നടന്നോ എന്ന് ഉറപ്പാക്കാന്‍ സാധിക്കില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ഇവയിലെ ജലത്തില്‍ മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ഇ-കോളിന്‍ ഇല്ലെന്ന് ആരോഗ്യ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. കൂടുതല്‍ ശാസ്ത്രീയ പരിശോധനക്കുവേണ്ടി കുടിവെള്ളം ശേഖരിച്ചു കൊണ്ടുപോയിരുന്നു. ഇതിന്റെ ഫലം ഇന്ന് ലഭിക്കും. ഇന്നുരാവിലെ പത്തുമണിക്ക് ആരോഗ്യ വിഭാഗം, പി.ഡബ്ല്യു.ഡി, വാട്ടര്‍ അഥോറിറ്റി, കോളജ് വിദ്യാര്‍ഥികള്‍, അധികൃതര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഈ ശാസ്ത്രീയ പരിശോധനാഫലം വിലയിരുത്തും. കിണറില്‍നിന്നും ശക്തിയായി വെള്ളം പമ്പു ചെയ്യുമ്പോള്‍ കേടുപാടുകള്‍ സംഭവിച്ച പൈപ്പുകളില്‍നിന്നും മലിനജലവും കുടിവെള്ളവും കൂടികലര്‍ന്നാണ് രോഗമുണ്ടാകാനിടയായതെന്നാണ് നിഗമനം.

ഉടനടി ടാങ്കുകള്‍ കിണറുകളുടെ അടുത്തു നിന്നും മാറ്റി സ്ഥാപിക്കുകയാണ് ഉചിതമെന്ന് ചര്‍ച്ച വിലയിരുത്തി. പഴയ രീതിയിലുള്ള സെപ്റ്റിക് ടാങ്കുകള്‍ക്ക് പകരം ആധുനിക സൗകര്യങ്ങള്‍ ഉള്ളവ നിര്‍മിക്കണം. തകരാറിലായ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ എത്രയും വേഗം സ്ഥാപിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്ത അധ്യാപകര്‍ക്ക് രോഗബാധ ഉണ്ടായതും ടാങ്കുകളില്‍ നിന്നെത്തുന്ന കുടിവെള്ളം ഉപയോഗിക്കാത്തവര്‍ക്ക് രോഗം വരാത്തതും മഞ്ഞപ്പിത്തം ഉണ്ടാകുന്നത് കാമ്പസിനകത്തു വച്ചാണെന്ന് ഉറപ്പാക്കുകയാണെന്ന് പി.ഡബ്ല്യു.ഡി. വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ 72 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം പടര്‍ന്നതായാണ് അനൗദ്യോഗിക കണക്ക്. ഈസ്റ്റര്‍ അവധിക്ക് വീടുകളില്‍ പോയ വിദ്യാര്‍ഥികള്‍ക്കും മഞ്ഞപ്പിത്ത ബാധ ഉണ്ടായതിനെ തുടര്‍ന്ന് കൃത്യമായ കണക്ക് കോളജ് അധികൃതരുടെയും വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളുടെയും കൈവശമില്ല. എത്രയുംവേഗം വിദ്യാര്‍ഥികളുടെ കൃത്യമായ വിവരം ബോധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.

ത്വരിത നടപടിക്ക് പുതിയ കമ്മിറ്റി

ത്വരിത നടപടിക്ക് പുതിയ കമ്മിറ്റി

മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ക്കായി കോളജ് അധികൃതരുടെയും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. മഞ്ഞപ്പിത്തം പടരാതിരിക്കാനുള്ള താത്കാലിക നടപടികളും പുതിയ അധ്യയനവര്‍ഷം മുതല്‍ മഞ്ഞപ്പിത്ത ബാധ ഉണ്ടാകാതിരിക്കാനുള്ള ദീര്‍ഘകാല പദ്ധതികളും അടിയന്തരമായി നടപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ഇന്നത്തെ മീറ്റിങ്ങില്‍ അടിയന്തര നിര്‍മാണ പദ്ധതിയെ കുറിച്ചും അതിനു വേണ്ട തുകയും ഉള്‍പ്പെടുത്തി വിശദമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വെള്ളം സ്ഥിരമായി ശുദ്ധീകരിക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. സര്‍ക്കാര്‍ ഫണ്ട് ആശ്രയിക്കാതെതന്നെ എത്രയും വേഗത്തില്‍ നിര്‍മാര്‍ജന പ്രവൃത്തികള്‍ തുടങ്ങി വെക്കണമെന്നും നിര്‍ദേശമുണ്ടായി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എം.എല്‍.എ. ഫണ്ടില്‍നിന്നും പതിനഞ്ചു ലക്ഷം രൂപ ഇതിനായി നീക്കിവെക്കും. കിണറുകളുടെ നൂറുമീറ്റര്‍ ചുറ്റളവിലുള്ള ടാങ്കുകള്‍ നിര്‍ബന്ധമായും മാറ്റുക, പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ റോഡിന് സമീപമായി ആരംഭിക്കുക, സുരക്ഷിതമായ കുടിവെള്ളത്തിന് സെന്‍ട്രലൈസ്ഡ് വാട്ടര്‍ പ്ലാന്റ് സ്ഥാപിക്കുക, പി.ടി.എ യുടെ സഹായത്തോടെ ഇപ്പോള്‍ ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ഥികളെയും പരീക്ഷ എഴുതാന്‍ വരുന്നവരെയും മറ്റിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുക, അവര്‍ക്കുവേണ്ടി കുടിവെള്ളം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക എന്നിവയും നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പെരിങ്ങാവില്‍നിന്നും പീച്ചിവെള്ളവുമാണ് ഇപ്പോള്‍ എന്‍ജിനീയറിങ് കോളജിലെത്തിക്കുന്നത്്. പ്രശ്‌നം പരിഹരിക്കുന്നതുവരെ ശുദ്ധജല വിതരണം കാര്യക്ഷമമായി നടപ്പാക്കണം. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതികള്‍ നടപ്പാക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+